മെസിയേ… പണി പാളുമോ! അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരേ FBI അന്വേഷണം; റഫറി വിവാദം ചൂടുപിടിക്കും
FBI investigates Argentine Football Association: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരേ FBI അന്വേഷണം ആരംഭിച്ചു എന്ന് റിപ്പോർട്ട്. ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) യുണൈറ്റഡ് സ്റ്റേറ്റ്സിലെ അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ (AFA) സാമ്പത്തിക പ്രവർത്തനങ്ങൾ അന്വേഷിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് അർജന്റീനയിലെ പ്രമുഖ ദിനപത്രമായ 'ലാ നാഷൻ' ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Fbi Investigates Argentine Football Association
വാഷിങ്ടൺ: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരേ FBI അന്വേഷണം ആരംഭിച്ചു എന്ന് റിപ്പോർട്ട്. ഇതോടെ ഫിഫ ലോകകപ്പ് 2026 പ്രീ ക്വാർട്ടറിൽ ഈജിപ്തിനെതിരേ അർജന്റീന നേടിയ 3-2 ന്റെ വിജയത്തിന് പിന്നാലെ ഉയർന്ന റഫറി വിവാദം കൂടുതൽ ചൂടുപിടിക്കാൻ സാധ്യത. ഈ വിവാദ മത്സരത്തിൽ റഫറിയുടെ തീരുമാനങ്ങൾ അർജന്റീനയ്ക്ക് അനുകൂലമായിരുന്നു എന്ന് ചില കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ഇത് സംബന്ധിച്ച വിവാദങ്ങൾ കൂടുതൽ കൊഴുപ്പിച്ചുകൊണ്ടാണ് ഇപ്പോൾ അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരേ FBI അന്വേഷണം ആരംഭിച്ചു എന്ന വാർത്ത എത്തിയിരിക്കുന്നത്. ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) യുണൈറ്റഡ് സ്റ്റേറ്റ്സിലെ അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ (AFA) സാമ്പത്തിക പ്രവർത്തനങ്ങൾ അന്വേഷിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് അർജന്റീനയിലെ പ്രമുഖ ദിനപത്രമായ ‘ലാ നേഷൻ’ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഫോക്സ് സ്പോർട്സ് മെക്സിക്കോയെ ഉദ്ധരിച്ചുകൊണ്ടാണ് ലാ നേഷന്റെ റിപ്പോർട്ട്. AFA പ്രസിഡന്റ് ക്ലോഡിയോ ടാപിയയുടെ നേതൃത്വത്തിലുള്ള അർജന്റീന ഫെഡറേഷൻ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്നു എന്നാണ് റിപ്പോർട്ട് പറയുന്നത്. യു.എസ് ഫിനാൻഷ്യൽ സിസ്റ്റം വഴി ദശലക്ഷക്കണക്കിന് ഡോളറിന്റെ അനധികൃത ഇടപാടുകൾ നടത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം.
അർജന്റീന ഫുട്ബോൾ അധികൃതർ നടത്തിയ ഇടപാടുകൾ യുഎസ്എയുടെ അധികാരപരിധിയിലുള്ള കുറ്റകൃത്യങ്ങളിൽ വരുമോ എന്ന് അന്വേഷണ ഏജൻസി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ക്ലോഡിയോ ടാപിയ ഉൾപ്പെടെയുള്ള പ്രമുഖർ എഫ്ബിഐയുടെയും യുഎസ് ഫെഡറൽ പ്രൊസിക്യൂട്ടർമാരുടെയും കടുത്ത നിരീക്ഷണത്തിലാണ് എന്ന് റിപ്പോർട്ട് പറയുന്നു. സിറ്റിബാങ്ക്, ബാങ്ക് ഓഫ് അമേരിക്ക ഉൾപ്പെടെയുള്ള പ്രമുഖ യുഎസ് ബാങ്കുകളിലെ അക്കൗണ്ടുകൾ വഴി ദശലക്ഷക്കണക്കിന് ഡോളർ നിയമവിരുദ്ധമായി ഇവർ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടോ എന്നാണ് എഫ്ബിഐ പരിശോധിക്കുന്നത്.
ഫ്ലോറിഡ ആസ്ഥാനമായുള്ള ടൂർപ്രോഡ് എന്റർ എൽഎൽസി എന്ന കമ്പനിയാണ് അന്വേഷണത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം. ഈ കമ്പനി ഒരു തിയേറ്റർ ഉടമയായ ജാവിയർ ഫറോണിയുടെ ഉടമസ്ഥതയിലുള്ളതാണ്. അഞ്ച് യുഎസ് ധനകാര്യ സ്ഥാപനങ്ങളിൽ തുറന്ന അക്കൗണ്ടുകൾ വഴി ഫറോണിയും ഭാര്യ എറിക്ക ഗില്ലറ്റും കോടിക്കണക്കിന് ഡോളർ കൈമാറ്റം ചെയ്തു എന്ന് ആരോപണമുണ്ട്.
ഏകദേശം 260 മില്യൺ യു.എസ് ഡോളറിലധികം തുക ഈ അക്കൗണ്ടുകൾ വഴി വന്നിട്ടുണ്ടെങ്കിലും ഇതിൽ ചെറിയൊരു ഭാഗം മാത്രമേ അസോസിയേഷന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചിട്ടുള്ളൂ എന്ന് ബാങ്ക് രേഖകൾ വ്യക്തമാക്കുന്നു. അസോസിയേഷന്റെ ഫണ്ടിൽ നിന്നും മറ്റ് പല കമ്പനികളിലേക്കും വ്യക്തികളിലേക്കും വ്യക്തമായ ബിസിനസ്സ് കാരണങ്ങളില്ലാതെ 57 മില്യൺ ഡോളറിലധികം തുക മാറ്റിയതായി എഫ്ബിഐ കണ്ടെത്തിയെന്ന് സൂചനയുണ്ട്.
സിറ്റിബാങ്ക്, സിനോവസ്, ബാങ്ക് ഓഫ് അമേരിക്ക, ജെപി മോർഗൻ, പിഎൻസി ബാങ്ക് എന്നീ അഞ്ച് പ്രമുഖ യുഎസ് ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് വൻ തുകകൾ കൈമാറ്റം ചെയ്യപ്പെട്ടത്. നിലവിൽ ഈ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എഫ്ബിഐ സാക്ഷികളിൽ നിന്നും ബിസിനസ്സുകാരിൽ നിന്നും മൊഴിയെടുപ്പ് ആരംഭിച്ചിട്ടുണ്ട്.
ഇപ്പോൾ ആരോപണ വിധേയനായിരിക്കുന്ന AFA പ്രസിഡന്റ് ക്ലോഡിയോ ടാപിയയുടെ പേരിൽ അർജന്റീനയിലും അഴിമതി അന്വേഷണം നടക്കുന്നുണ്ട്. രാജ്യത്തെ ഫുട്ബോൾ ക്ലബ്ബുകളുടെ ഉടമസ്ഥാവകാശ ഘടനയെച്ചൊല്ലി അർജന്റീനിയൻ പ്രസിഡന്റ് ജാവിയർ മിലേയുമായി ടാപിയ തർക്കത്തിലായിരുന്നു. മാർച്ചിൽ മിലേ സർക്കാർ നൽകിയ പരാതിയെത്തുടർന്ന് ടാപിയയ്‌ക്കെതിരെ നികുതി വെട്ടിപ്പ് കുറ്റം ഉൾപ്പെടെ ചുമത്തിയിരുന്നു.
സ്വന്തം ടീമിന്റെ ഫുട്ബോൾ അസോസിയേഷന് എതിരേ ആരോപണങ്ങളും അന്വേഷണവും വന്നത് മെസിക്കും അർജന്റീന ടീമിനും വൻ വെല്ലുവിളിയായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഈജിപ്തിനെതിരേ നടന്ന മത്സരത്തിലെ റഫറിയിങ് ഏറെ വിവാദമായിരുന്നു. ഇതിന്റെ ചൂടൻ ചർച്ചകൾ നടക്കുന്നതിനിടെ പുതിയ എഫ്ബിഐ അന്വേഷണവും മെസിക്കും സംഘത്തിനും എതിരേയുള്ള ആയുധമായി എതിരാളികൾ ഉപയോഗിക്കാനാണ് സാധ്യത.
English Summary
FBI opens investigation into Argentine Football Association over money laundering, report says. The Federal Bureau of Investigation (FBI) has begun investigating the financial activities of the Argentine Football Association (AFA) in the United States, according to a report in Argentina’s leading daily newspaper, ‘La Nación’.