BCCI vs Kochi Tuskers Kerala: കൊച്ചി ടസ്കേഴ്സിന് 538 കോടി രൂപ നൽകണം; ബിസിസിഐയുടെ ധാർഷ്ട്യം നടക്കില്ലെന്ന് ബോംബെ ഹൈക്കോടതി
BCCI To Pay 538 Crore To KTK Franchise: കൊച്ചി ടസ്കേഴ്സ് കേരള ഫ്രാഞ്ചൈസിക്ക് ബിസിസിഐ 538 കോടി രൂപ നൽകണമെന്ന് ബോംബെ ഹൈക്കോടതിയുടെ വിധി. ആർബിട്രൽ ട്രൈബ്യൂണലിന്റെ വിധി ബോംബെ ഹൈക്കോടതി ശരിവച്ചു.

കൊച്ചി ടസ്കേഴ്സ് കേരള ടീമുമായി ബന്ധപ്പെട്ട കോടതി വ്യവഹാരത്തിൽ ബിസിസിഐയ്ക്ക് തിരിച്ചടി. ഐപിഎലിലെ മുൻ ഫ്രാഞ്ചൈസിയായ കൊച്ചി ടസ്കേഴ്സ് കേരളയ്ക്ക് 538 കോടി രൂപ നൽകണമെന്ന ആർബിട്രൽ ട്രൈബ്യൂണലിന്റെ വിധി ബോംബെ ഹൈക്കോടതി ശരിവച്ചതാണ് ബിസിസിഐയ്ക്ക് തിരിച്ചടി ആയത്. ആർബിട്രൽ ട്രൈബ്യൂണലിൻ്റെ വിധിയെ ചോദ്യം ചെയ്ത് ബിസിസിഐ സമർപ്പിച്ച ഹർജി തള്ളിയാണ് ജസ്റ്റിസ് ആര്‍ഐ ചാഗ്‌ലയുടെ സിംഗിള്‍ ബെഞ്ചിൻ്റെ വിധി.
2011 സീസണിൽ ഐപിഎൽ കളിച്ച കൊച്ചി ടസ്കേഴ്സിനെ കരാർ ലംഘനം ചൂണ്ടിക്കാട്ടി പിന്നീട് ബിസിസിഐ പുറത്താക്കുകയായിരുന്നു. 2011 മാർച്ചിൽ ഫ്രാഞ്ചൈസി ഒരു ബാങ്ക് ഗ്യാരണ്ടി നൽകണമെന്ന് ഐപിഎലിൻ്റെ കരാറിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് നൽകാൻ ഫ്രാഞ്ചൈസിക്ക് സാധിച്ചില്ല. ഇതിന് പലകാരണങ്ങളും ഫ്രാഞ്ചൈസി ചൂണ്ടിക്കാട്ടിയെങ്കിലും ബിസിസിഐ ഇതൊക്കെ തള്ളി. ബോർഡ് അംഗങ്ങളുടെ എതിർപ്പ് വകവെക്കാതെ അന്നത്ത ബിസിസിഐ പ്രസിഡൻ്റ് ശശാങ്ക് മനോഹറാണ് ഫ്രാഞ്ചൈസിയെ പുറത്താക്കിയത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് കൊച്ചി ടസ്കേഴ്സ് കേരള നിയമനടപടി ആരംഭിച്ചത്.
Also read: India vs England: നന്നായി കളിച്ചത് ചെന്നൈ താരം; ഗംഭീർ തിരഞ്ഞെടുത്ത് കൊൽക്കത്ത താരത്തെ: വിമർശനം ശക്തം




2012ൽ ആർബിട്രൽ നടപടികൾ ആരംഭിച്ച ഫ്രാഞ്ചൈസിയ്ക്ക് അനുകൂലമായി 2015ൽ വിധി വന്നു. കൊച്ചി ടസ്കേഴ്സ് കേരള ഫ്രാഞ്ചൈസിക്ക് പലിശയും ചെലവുകളും അടക്കം ബിസിസിഐ 538 കോടി രൂപ നൽകണമെന്നായിരുന്നു ആര്‍ബിട്രല്‍ ട്രൈബ്യൂണലിൻ്റെ വിധി. നഷ്ടപരിഹാരം വേണ്ടെന്നും ഐപിഎലിൽ കളിക്കാൻ അനുവദിക്കണമെന്നുമുള്ള ഫ്രാഞ്ചൈസിയുടെ ആവശ്യം നേരത്തെ ബിസിസിഐ തള്ളിയിരുന്നു. ഇതോടെയാണ് കെടികെ ഫ്രാഞ്ചൈസി ബിസിസിഐയ്ക്കെതിരെ നിയമപ്പോരിനിറങ്ങിയത്.
എട്ട് ടീമുകളുമായി ആരംഭിച്ച ഐപിഎൽ 1011ൽ 10 ടീമുകളായിരുന്നു. പുതുതായി വന്ന രണ്ട് ടീമുകളിൽ ഒന്നായിരുന്നു കൊച്ചി ടസ്കേഴ്സ് കേരള. പല വ്യവസായ ഗ്രൂപ്പുകൾ ചേർന്ന റോണ്ടേവു കൺസോർഷ്യമായിരുന്നു ടീം ഉടമകൾ.