Shreyas Iyer: കോച്ചാണത്രേ, കോച്ച്! ഒടുവില്‍ കുറ്റസമ്മതം നടത്തിയല്ലേ? ശ്രേയസിനെ കൈവിട്ടതില്‍ നിരാശനെന്ന് മുന്‍ കൊല്‍ക്കത്ത പരിശീലകന്‍
Chandrakant Pandit explains why KKR had to release Shreyas Iyer: ശ്രേയസ് അയ്യരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് മൗനം വെടിഞ്ഞ് മുന്‍ പരിശീലകന്‍ ചന്ദ്രകാന്ത് പണ്ഡിറ്റ്. നിര്‍ഭാഗ്യവശാല്‍ അന്ന് തങ്ങള്‍ക്ക് ശ്രേയസിനെ നഷ്ടമായെന്ന് ചന്ദ്രകാന്ത് പണ്ഡിറ്റ്. ശ്രേയസ് ഒരു മികച്ച കളിക്കാരനാണെന്നും കൊൽക്കത്തയ്ക്ക് വേണ്ടി കിരീടം നേടിത്തന്ന നായകനാണെന്നും ചന്ദ്രകാന്ത്.

പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍
25-04-2026: താരലേലത്തില്‍ ഒരു ഫ്രാഞ്ചെസി കാണിക്കുന്ന മണ്ടത്തരം, മറ്റൊരു ഫ്രാഞ്ചെസിക്ക് ഗുണമായി ഭവിക്കാം. അതിന് ഉദാഹരണമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും, പഞ്ചാബ് കിങ്‌സും. ശ്രേയസ് അയ്യറിനെ കൈവിട്ട കൊല്‍ക്കത്തയുടെ മണ്ടത്തരം, പഞ്ചാബിന് അനുഗ്രഹമായി മാറുകയായിരുന്നു. കാശ് വീശിയെറിഞ്ഞ് ശ്രേയസിനെ സ്വന്തമാക്കിയ പഞ്ചാബിന് കിട്ടിയത് ലാഭം മാത്രമായിരുന്നു. താരങ്ങളെ ഫ്രാഞ്ചെസികള്‍ ഒഴിവാക്കുന്നത് സര്‍വസാധാരണമാണ്. എന്നാല്‍ ജേതാക്കളായ ഒരു ടീം തൊട്ടടുത്ത സീസണില്‍ കിരീടം നേടിത്തന്ന ക്യാപ്റ്റനെ ഒഴിവാക്കുന്നത് അപൂര്‍വമാണ്. ഒറ്റനോട്ടത്തില്‍ തന്നെ യുക്തി ഒട്ടുമില്ലെന്ന് വ്യക്തമാകുന്ന തീരുമാനം. ഐപിഎല്‍ 2025 സീസണ് മുമ്പ് ശ്രേയസിനെ എന്തിന് കൊല്‍ക്കത്ത ഒഴിവാക്കിയെന്നാണ് അന്ന് മുതല്‍ ആരാധകര്‍ ഉന്നയിക്കുന്ന ചോദ്യം.
ഐപിഎല്‍ 2024 സീസണില്‍ കൊല്‍ക്കത്തയെ കിരീടനേട്ടത്തിലേക്ക് നയിച്ചത് ശ്രേയസായിരുന്നു. എന്നാല്‍ ആ സീസണ്‍ അവസാനിച്ചതിന് പിന്നാലെ ശ്രേയസും കൊല്‍ക്കത്തയും തമ്മിലുള്ള ബന്ധം അവസാനിച്ചു. കൊല്‍ക്കത്തയ്ക്കും ശ്രേയസിനും ഇടയില്‍ എന്തൊക്കെയോ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പകല്‍ പോലെ വ്യക്തം. ഒടുവില്‍ അന്ന് സംഭവിച്ചതിനെക്കുറിച്ച് മൗനം വെടിഞ്ഞ് അന്നത്തെ കൊല്‍ക്കത്ത പരിശീലകരില്‍ ഒരാളായിരുന്ന ചന്ദ്രകാന്ത് പണ്ഡിറ്റ് രംഗത്തെത്തി.
ചന്ദ്രകാന്ത് പണ്ഡിറ്റ് പറഞ്ഞത്
നിര്‍ഭാഗ്യവശാല്‍ അന്ന് തങ്ങള്‍ക്ക് ശ്രേയസിനെ നഷ്ടമായെന്ന് റെവ്‌സ്പോർട്‌സിനോട് ചന്ദ്രകാന്ത് പണ്ഡിറ്റ് പറഞ്ഞു. ശ്രേയസ് ഒരു മികച്ച കളിക്കാരനാണെന്നും കൊൽക്കത്തയ്ക്ക് വേണ്ടി കിരീടം നേടിത്തന്ന നായകനാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം ടീമിനെ കൈകാര്യം ചെയ്ത രീതിയെ അഭിനന്ദിക്കുന്നു. എന്നാൽ ചില സാഹചര്യങ്ങളും ടീമിന്റെ തന്ത്രങ്ങളും ഇത്തരം കളിക്കാരെ വിട്ടയക്കാൻ മാനേജ്മെന്റിനെ നിർബന്ധിതരാക്കാറുണ്ട്. പരിശീലകനെന്ന നിലയില്‍ തനിക്ക് അതില്‍ വിഷമം തോന്നിയിരുന്നുവെന്നും ചന്ദ്രകാന്ത് പണ്ഡിറ്റ് പറഞ്ഞു.
മനപ്പൂർവ്വം ഒഴിവാക്കിയതല്ല. കാര്യങ്ങൾ ടീമിന് അനുകൂലമായ രീതിയിൽ ഒത്തു വന്നില്ല. ശ്രേയസിന്റെ കാര്യത്തിൽ മാത്രമല്ല, ഫിൽ സാൾട്ടിന്റെ കാര്യത്തിലും അത് സംഭവിച്ചു. ഉടമകളായ ഷാരൂഖ് ഖാൻ, ജയ് മേത്ത, ജൂഹി ചൗള, സിഇഒ വെങ്കി മൈസൂർ എന്നിവരോട് നന്ദിയുണ്ട്. അവരെല്ലാം വളരെ പിന്തുണ നൽകിയെന്നും ചന്ദ്രകാന്ത് പണ്ഡിറ്റ് വ്യക്തമാക്കി.
ഇന്ത്യയുടെ ടി20 ടീം
ഇന്ത്യൻ ട്വന്റി-20 ടീമിൽ ശ്രേയസിന് സ്ഥിരമായ ഒരിടം കണ്ടെത്താൻ കഴിയാത്തതിനെക്കുറിച്ചും ചന്ദ്രകാന്ത് പണ്ഡിറ്റ് സംസാരിച്ചു. ദേശീയ ടീമിലെ സ്ഥാനങ്ങൾക്കായുള്ള കടുത്ത മത്സരമാണ് ഇതിന് കാരണമെന്ന് അദ്ദേഹം വിലയിരുത്തി. ശ്രേയസ് ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു. മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്. നിർഭാഗ്യവശാൽ അദ്ദേഹം പുറത്തായി. ക്രിക്കറ്റിൽ ഇതുപോലുള്ള സാഹചര്യങ്ങൾ അസാധാരണമല്ലെന്ന് ചന്ദ്രകാന്ത് പണ്ഡിറ്റ് പറഞ്ഞു.
ഒരു ടീം കെട്ടിപ്പടുക്കുമ്പോൾ പരിചയസമ്പത്തും യുവതാരങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുക ഒരു വെല്ലുവിളിയാണ്. അർഹരായ എല്ലാവര്‍ക്കും അവസരം കൊടുക്കുകയെന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. പകരക്കാർ എപ്പോഴും ലഭ്യമാണ്. ശ്രേയസ് പഞ്ചാബിനെ മികച്ച രീതിയിൽ നയിക്കുന്നു. അദ്ദേഹത്തിന്റെ ബാറ്റിംഗ് പക്വതയെ പ്രതിഫലിപ്പിക്കുന്നു. അദ്ദേഹം ഭയമില്ലാത്ത മനസ്സോടെയാണ് കളിക്കുന്നതെന്നും ചന്ദ്രകാന്ത് പണ്ഡിറ്റ് അഭിപ്രായപ്പെട്ടു.