BCCI Prize Money: ആ 131 കോടി രൂപ സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കും അവകാശപ്പെട്ടത്; ബിസിസിഐ എങ്ങനെ വീതിക്കും?
BCCI 131 crore prize money for team India: സ്‌ക്വാഡിലെ 15 താരങ്ങള്‍, മുഖ്യ പരിശീലകന്‍, സഹ പരിശീലകര്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവര്‍ക്കെല്ലാം അവകാശപ്പെട്ടതാണ് 131 കോടി രൂപ. കൂടുതല്‍ ഭാഗവും ക്രിക്കറ്റ് താരങ്ങൾക്ക് ലഭിക്കും.
ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് കൂറ്റന്‍ പാരിതോഷികമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. 131 കോടി രൂപയാണ് ടീം ഇന്ത്യയ്ക്ക് ബിസിസിഐ നല്‍കിയ സമ്മാനം. ഐസിസിയുടെ പ്രൈസ് മണിയെക്കാള്‍ കൂടുതലാണിത്. 2024-ല്‍ ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിന് 125 കോടി രൂപയാണ് ബിസിസിഐ സമ്മാനമായി നല്‍കിയത്. ഇത്തവണ അതിലും ആറു കോടി രൂപ കൂടുതല്‍ നല്‍കി.
സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഫൈനലില്‍ ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തോല്‍പിച്ചു. പേസര്‍ ജസ്പ്രീത് ബുംറയായിരുന്നു ഫൈനലിലെ താരം. മലയാളി താരം സഞ്ജു സാംസണെ ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുത്തു. സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയോട് മാത്രമാണ് ടീം ഇന്ത്യ തോറ്റത്.
സ്‌ക്വാഡിലെ 15 താരങ്ങള്‍, മുഖ്യ പരിശീലകന്‍, സഹ പരിശീലകര്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവര്‍ക്കെല്ലാം അവകാശപ്പെട്ടതാണ് ബിസിസിഐ പ്രഖ്യാപിച്ച 131 കോടി രൂപ. ഇത് എങ്ങനെയാണ് വീതം വയ്ക്കുന്നതെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല.
Also Read: Bcci Prize Money T-20 World Cup: 125-കോടിക്കും മേലെ, ബിസിസിഐയുടെ സമ്മാനം പ്രഖ്യാപിച്ചു
131 കോടി രൂപയുടെ സമ്മാനത്തുകയുടെ സിംഹഭാഗവും ക്രിക്കറ്റ് താരങ്ങൾക്ക് ലഭിക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ പിടിഐയോട് പ്രതികരിച്ചു. സപ്പോര്‍ട്ട് സ്റ്റാഫിനുള്ള തുക അവരുടെ സ്ഥാനം അനുസരിച്ച് തീരുമാനിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂന്നാം കിരീടം
ഇന്ത്യയുടെ മൂന്നാം ടി20 ലോകകപ്പ് കിരീടമാണിത്. 2007, 2024 വര്‍ഷങ്ങളിലാണ് ഇതിന് മുമ്പ് ജേതാക്കളായത്. തുടര്‍ച്ചയായി രണ്ട് തവണ കിരീടം നേടുന്ന ആദ്യ ടീമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. 2.34 മില്യൺ യുഎസ് ഡോളർ (ഏകദേശം 21.5 കോടി രൂപ) ആണ് ഐസിസി ജേതാക്കള്‍ക്ക് നല്‍കിയ സമ്മാനത്തുക. റണ്ണേഴ്‌സ് അപ്പായ ന്യൂസിലൻഡിന് 1.17 മില്യൺ യുഎസ് ഡോളർ (ഏകദേശം 10.75 കോടി രൂപ) ലഭിച്ചു.