AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IND vs NZ: ടോപ് ഓര്‍ഡര്‍ ത്രയവും, ദുബെയും കലക്കി; 255 റണ്‍സ് അടിച്ചുകൂട്ടി ഇന്ത്യ

India vs New Zealand: 255 റണ്‍സ് അടിച്ചുകൂട്ടി ഇന്ത്യ. സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരുടെ അര്‍ധ സെഞ്ചുറികളും, അവസാന ഓവറില്‍ ശിവം ദുബെ കാഴ്ചവച്ച പ്രകടനവുമാണ് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

IND vs NZ: ടോപ് ഓര്‍ഡര്‍ ത്രയവും, ദുബെയും കലക്കി; 255 റണ്‍സ് അടിച്ചുകൂട്ടി ഇന്ത്യ
Sanju SamsonImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 08 Mar 2026 | 09:01 PM

അഹമ്മദാബാദ്: കലാശപ്പോരില്‍ ന്യൂസിലന്‍ഡിനെതിരെ 255 റണ്‍സ് അടിച്ചുകൂട്ടി ഇന്ത്യ. സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരുടെ അര്‍ധ സെഞ്ചുറികളും, അവസാന ഓവറില്‍ ശിവം ദുബെ കാഴ്ചവച്ച തകര്‍പ്പന്‍ പ്രകടനവുമാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണര്‍മാരായ സഞ്ജു സാംസണും, അഭിഷേക് ശര്‍മയും തകര്‍പ്പന്‍ തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്.

ഫൈനലില്‍ അഭിഷേക് ഫോമിലാകുമെന്ന ആരാധകരുടെ പ്രതീക്ഷകള്‍ ഫലിച്ചു. തുടക്കം മുതല്‍ തകര്‍ത്തടിച്ച അഭിഷേക് 19 പന്തില്‍ അര്‍ധ ശതകം നേടി. 21 പന്തില്‍ 52 റണ്‍സ് നേടിയ താരം രചിന്‍ രവീന്ദ്ര എറിഞ്ഞ എട്ടാം ഓവറില്‍ പുറത്തായി. സഞ്ജു-അഭിഷേക് സഖ്യം 7.1 ഓവറില്‍ 98 റണ്‍സാണ് അടിച്ചുകൂട്ടിയത്.

അഭിഷേക് പുറത്തായെങ്കിലും, തുടര്‍ന്ന് ക്രീസിലെത്തിയ ഇഷാന്‍ കിഷന്‍, സഞ്ജുവിനൊപ്പം മോദി സ്‌റ്റേഡിയത്തില്‍ ബൗണ്ടറി മഴ സൃഷ്ടിച്ചു. ഒടുവില്‍ 15.1 ഓവറില്‍ സഞ്ജു പുറത്തായപ്പോഴേക്കും ഇന്ത്യ 200 കടന്നിരുന്നു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സഞ്ജു അര്‍ധ ശതകം നേടി. 33 പന്തിലായിരുന്നു നേട്ടം. 46 പന്തില്‍ 89 റണ്‍സ് നേടിയാണ് സഞ്ജു ഔട്ടായത്. നിര്‍ഭാഗ്യത്തിനാണ് സഞ്ജുവിന് സെഞ്ചുറി നഷ്ടമായത്.

Also Read: IND vs NZ T20 WC Final Live Score: കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ഇന്ത്യ, ന്യൂസിലന്‍ഡിന് 256 റണ്‍സ് വിജയലക്ഷ്യം

എട്ട് സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം. രചിന്‍ രവീന്ദ്ര എറിഞ്ഞ ഒരോവറില്‍ മാത്രം താരം മൂന്ന് സിക്‌സുകള്‍ നേടി. സഞ്ജുവിനെ പുറത്താക്കിയ അതേ ഓവറില്‍ ഇഷാന്‍ കിഷനെയും, സൂര്യകുമാര്‍ യാദവിനെയും പുറത്താക്കി നീഷം ഞെട്ടിച്ചു. 25 പന്തില്‍ 54 റണ്‍സായിരുന്നു കിഷന്റെ സമ്പാദ്യം.

ക്യാപ്റ്റന്‍ സൂര്യകുമാര്‍ ഗോള്‍ഡന്‍ ഡക്കായി. ഇതോടെ ഇന്ത്യയുടെ സ്‌കോറിങ് മന്ദഗതിയിലായി. തുടക്കത്തില്‍ പതറിയെങ്കിലും, പതിയെ താളം കണ്ടെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് അധിക നേരം ക്രീസില്‍ തുടരാനായില്ല. 13 പന്തില്‍ 18 റണ്‍സായിരുന്നു പാണ്ഡ്യയുടെ സംഭാവന. മാറ്റ് ഹെന്റിയാണ് പാണ്ഡ്യയെ വീഴ്ത്തിയത്.

കഴിഞ്ഞ മത്സരങ്ങളില്‍ തിളങ്ങിയ തിലക് വര്‍മയും ഇന്ന് നിരാശപ്പെടുത്തി. ആറു പന്തില്‍ എട്ട് റണ്‍സുമായി താരം പുറത്താകാതെ നിന്നു. നീഷം എറിഞ്ഞ അവസാന ഓവറില്‍ ശിവം ദുബെ അടിച്ചുകൂട്ടിയ 24 റണ്‍സാണ് ഇന്ത്യയുടെ സ്‌കോര്‍ 250 കടത്തിയത്. നീഷമിന്റെ അവസാന ഓവറില്‍ ദുബെ രണ്ട് സിക്‌സും, മൂന്ന് ഫോറും പായിച്ചു.

Follow Us