India vs South Africa: ഗിൽ ഗോൾഡൻ ഡക്ക്; രണ്ടാം ടി20യിൽ ദക്ഷിണാഫ്രിക്കെതിരെ ഇന്ത്യക്ക് വമ്പൻ തോൽവി
India Lost Second T20: രണ്ടാം ടി20യിൽ ദക്ഷിണാഫ്രിക്കക്കെതിരെ പരാജയപ്പെട്ട് ഇന്ത്യ. 51 റൺസിനാണ് ഇന്ത്യയുടെ പരാജയം. ശുഭ്മൻ ഗിൽ ഗോൾഡൻ ഡക്കായി.
രണ്ടാം ടി20യിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് വമ്പൻ തോൽവി. 51 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ച 214 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 162 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. 90 റൺസ് നേടിയ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിൻ്റൺ ഡികോക്ക് കളിയിലെ താരമായി.
ക്വിൻ്റൺ ഡികോക്ക് ഫോമിലേക്ക് തിരികെയെത്തിയ മത്സരത്തിൽ ഇന്ത്യക്ക് മറുപടി ഉണ്ടായില്ല. ഇന്ത്യൻ ബൗളിംഗ് ഡിപ്പാർട്ട്മെൻ്റിനെ അനായാസം നേരിട്ട ഡികോക്ക് സെഞ്ചുറിക്ക് 10 റൺ അകലെ നിർഭാഗ്യകരമായ സ്റ്റമ്പ് ചെയ്യപ്പെടുകയായിരുന്നു. റീസ ഹെൻറിക്സ് (8), എയ്ഡൻ മാർക്രം (29), ഡെവാൾഡ് ബ്രെവിസ് (14) എന്നിവരെ തടഞ്ഞുനിർത്താൻ ഇന്ത്യക്ക് കഴിഞ്ഞെങ്കിലും ഡേവിഡ് മില്ലറും ഡോണോവൻ ഫെരേരയും ചേർന്ന അപരാജിതമായ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയെ കൂറ്റൻ സ്കോറിലെത്തിച്ചു. മില്ലറും (12 പന്തിൽ 20) ഫെരേരയും (16 പന്തിൽ 30) ചേർന്ന് 53 റൺസാണ് കൂട്ടിച്ചേർത്തത്.
Also Read: Sanju Samson : സഞ്ജു ഇനി എന്തൊക്കെ ചെയ്താലും ബെഞ്ചിൽ തന്നെ തുടരും ; കാരണം ഈ താരങ്ങൾ
മറുപടി ബാറ്റിംഗിൽ ഗിൽ പതിവുപോലെ നേരത്തെ മടങ്ങി. ഇത്തവണ നേരിട്ട ആദ്യ പന്തിൽ തന്നെ താരം ലുങ്കി എങ്കിഡിയുടെ ഇരയാവുകയായിരുന്നു. അഭിഷേക് ശർമ്മ (17) പുറത്തായതിന് പിന്നാലെ സൂര്യകുമാർ യാദവും (5) പവലിയനിലെത്തി. മാർക്കോ യാൻസനാണ് സൂര്യയെ വീഴ്ത്തിയത്. ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും പുറത്തായതോടെ ഇന്ത്യയുടെ ചേസ് അവസാനിച്ചു. 34 പന്തിൽ 62 റൺസുമായി തിലക് വർമ്മ പൊരുതിയെങ്കിലും മറ്റാർക്കും തിലകിന് പിന്തുണ കൊടുക്കാൻ സാധിച്ചില്ല.
അക്സർ പട്ടേൽ (21), ഹാർദിക് പാണ്ഡ്യ (20), ജിതേഷ് ശർമ്മ (27), ശിവം ദുബെ (1) എന്നിവരൊക്കെ നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കക്കായി ഓറ്റ്നീൽ ബാർട്മാൻ നാല് വിക്കറ്റ് വീഴ്ത്തി.