India vs Namibia: നമീബിയ വീണു; ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ പത്താം ജയവുമായി ഇന്ത്യ
India beat Namibia: ഇന്ത്യ നമീബിയയെ 93 റണ്‍സിന് തോല്‍പിച്ചു. 210 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നമീബിയ 116 റണ്‍സിന് ഓള്‍ ഔട്ടായി.
ന്യൂഡല്‍ഹി: നമീബിയയെ 93 റണ്‍സിന് തകര്‍ത്ത് ജൈത്രയാത്ര തുടര്‍ന്ന് ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 210 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നമീബിയക്ക് 116 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. സ്‌കോര്‍: ഇന്ത്യ: 20 ഓവറില്‍ 9 വിക്കറ്റിന് 209, നമീബിയ: 18.2 ഓവറില്‍ 116-ന് ഓള്‍ ഔട്ട്. നമീബിയയുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും പിന്നീട് വന്നവര്‍ക്ക് ഇന്ത്യന്‍ ബൗളിങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.
20 പന്തില്‍ 29 റണ്‍സെടുത്ത ഓപ്പണര്‍ ലോറൻ സ്റ്റീൻകാമ്പ് ആണ് ടോപ് സ്‌കോറര്‍. സഹ ഓപ്പണറായ ജാൻ ഫ്രൈലിങ്ക് 15 പന്തില്‍ 22 റണ്‍സെടുത്തു. ഇരുവരുടെയും പാര്‍ട്ണര്‍ഷിപ്പ് 33 റണ്‍സാണ് നമീബിയക്ക് സമ്മാനിച്ചത്. സ്റ്റീൻകാമ്പിനെ വരുണ്‍ ചക്രവര്‍ത്തിയും, ഫ്രൈലിങ്കിനെ അര്‍ഷ്ദീപ് സിങും പുറത്താക്കി.
വണ്‍ ഡൗണായെത്തിയ നിക്കോൾ ലോഫ്റ്റി ഈറ്റൺ (13 പന്തില്‍ 13) പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ചക്രവര്‍ത്തിക്ക് മുന്നില്‍ വീണു. ക്യാപ്റ്റന്‍ ഗെർഹാർഡ് ഇറാസ്മസിനെ അക്‌സര്‍ പട്ടേല്‍ പുറത്താക്കിയതോടെ നമീബിയയുടെ തകര്‍ച്ച ആരംഭിച്ചു. 11 പന്തില്‍ 18 റണ്‍സാണ് ഇറാസ്മസ് നേടിയത്.
9.2 ഓവറില്‍ മൂന്ന് വിക്കറ്റിന് 86 എന്ന മികച്ച നിലയില്‍ നിന്നാണ് നമീബിയയുടെ കൂട്ടത്തകര്‍ച്ച ആരംഭിച്ചത്. ജെജെ സ്മിത്ത്-രണ്ട് പന്തില്‍ പൂജ്യം, സെയ്ൻ ഗ്രീൻ-19 പന്തില്‍ 11, റൂബൻ ട്രമ്പൽമാൻ-16 പന്തില്‍ 6, മലാൻ ക്രൂഗർ-10 പന്തില്‍ അഞ്ച്, ബെർണാഡ് ഷോൾട്സ്-നാലു പന്തില്‍ നാല്, ബെൻ ഷികോംഗോ-ഗോള്‍ഡന്‍ ഡക്ക്, മാക്സ് ഹിങ്കോ-രണ്ട് പന്തില്‍ പൂജ്യം നോട്ടൗട്ട് എന്നീ ബാറ്റര്‍മാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല.
ഇന്ത്യയ്ക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റ് സ്വന്തമാക്കി. അക്‌സര്‍ പട്ടേലും, ഓള്‍ റൗണ്ട് മികവ് പുറത്തെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതവും, അര്‍ഷ്ദീപ് സിങ്, ശിവം ദുബെ, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതവും ലഭിച്ചു. ഇന്ത്യയുടെ എല്ലാ ബൗളര്‍മാര്‍ക്കും വിക്കറ്റ് കിട്ടി.
24 പന്തില്‍ 61 റണ്‍സ് നേടിയ ഇഷാന്‍ കിഷന്‍, 28 പന്തില്‍ 52 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ 209 റണ്‍സ് നേടിയത്. മലയാളി താരം സഞ്ജു സാംസണും മികച്ച പ്രകടനം പുറത്തെടുത്തു. തകര്‍ത്തടിച്ച സഞ്ജു എട്ട് പന്തില്‍ 22 റണ്‍സെടുത്ത് മടങ്ങി. ഇന്ത്യന്‍ നിരയില്‍ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്തത് സഞ്ജുവായിരുന്നു (275). എന്നാല്‍ മികച്ച തുടക്കം മുതലാക്കാന്‍ താരത്തിന് സാധിച്ചില്ല.
തിലക് വര്‍മ-21 പന്തില്‍ 25, സൂര്യകുമാര്‍ യാദവ്-13 പന്തില്‍ 12, ശിവം ദുബെ-16 പന്തില്‍ 23, റിങ്കു സിങ്-ആറു പന്തില്‍ ഒന്ന്, അക്‌സര്‍ പട്ടേല്‍-ഗോള്‍ഡന്‍ ഡക്ക്, വരുണ്‍ ചക്രവര്‍ത്തി-ഒരു പന്തില്‍ ഒന്ന് നോട്ടൗട്ട്, അര്‍ഷ്ദീപ് സിങ്-രണ്ട് പന്തില്‍ രണ്ട് നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം. നമീബിയക്കു വേണ്ടി ക്യാപ്റ്റന്‍ ഗെർഹാർഡ് ഇറാസ്മസ് നാലു വിക്കറ്റ് സ്വന്തമാക്കി. ഈ വിജയത്തോടെ ഇന്ത്യ സൂപ്പര്‍ 8 ഉറപ്പിച്ചു. ഇനി 15-ന് പാകിസ്ഥാനെതിരെയാണ് അടുത്ത മത്സരം.
ടി20 ലോകകപ്പുകളില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ പത്താം ജയമാണിത്. കഴിഞ്ഞ ലോകകപ്പില്‍ തുടര്‍ച്ചയായി എട്ട് മത്സരങ്ങള്‍ ജയിച്ചാണ് ഇന്ത്യ ജേതാക്കളായത്. ഇത്തവണയും ആദ്യ രണ്ട് മത്സരങ്ങളില്‍ ജയിച്ചതോടെ തുടര്‍ച്ചയായ 10 മത്സരങ്ങളിലെ അപരാജിത മുന്നേറ്റമെന്ന നേട്ടവും ഇന്ത്യന്‍ ടീം സ്വന്തമാക്കി.