Indian Cricket Team: ദുർവിധിയിൽ ബൈജൂസും ഡ്രീം ഇലവനും; ഇന്ത്യൻ ക്രിക്കറ്റ് ടീം സ്പോൺസർ ശാപം തുടരുന്നു
Indian Cricket Team Jersey Sponsors Curse: ഇന്ത്യൻ ക്രിക്കറ്റ് ടീം ജഴ്സി സ്പോൺസർഷിപ്പ് ഒരു ശാപമാണെന്നതാണ് ആക്ഷേപം. അതിൽ ഒരു പരിധി വരെ ശരിയുണ്ട്.

ബൈജൂസ്, ഡ്രീം ഇലവൻ
ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സ്പോൺസർ ചെയ്താൽ അതോടെ കമ്പനി പൂട്ടേണ്ടിവരുമെന്നാണ് ആക്ഷേപം. ഇതുവരെ ഇന്ത്യൻ ക്രിക്കറ്റ് ടീം സ്പോൺസർമാരുടെ ചരിത്രം പരിശോധിച്ചാൽ അതാണ് മനസ്സിലാവുന്നത്. സഹാറ മുതൽ ഡ്രീം ഇലവൻ വരെ നീളുന്ന ഈ പട്ടികയിൽ ഇരിക്കും മുൻപ് കാൽ നീട്ടാൻ ശ്രമിച്ച ഒരു മലയാളിയുടെ കമ്പനിയുമുണ്ട്, ബൈജൂസ്.
സഹാറ
സഹാറയാണ് ആദ്യമായി ഇന്ത്യൻ ടീം ജഴ്സിയിൽ വിസിബിൾ സ്പോൺസർഷിപ്പ് കൊണ്ടുവരുന്നത്. 2001 മുതൽ 2013 വരെ സ്പോൺസർമാരായിരുന്ന സഹാറ വമ്പൻ കമ്പനിയായിരുന്നു. റിയൽ എസ്റ്റേറ്റ്, ഏവിയേഷൻ, മീഡിയ എന്ന് വേണ്ട കൈവച്ച എല്ലായിടത്തും സഹാറ വിജയിച്ചു. ഫോർമുല വൺ ടീമും പൂനെ വാരിയേഴ്സ് ഐപിഎൽ ഫ്രാഞ്ചൈസിയുമടക്കം കായികലോകത്തും ശ്രദ്ധാകേന്ദ്രം. എന്നാൽ, ബോണ്ടുകളായി ശേഖരിച്ച 24,000 കോടി രൂപ തിരികെനൽകണമെന്ന് സെബി ആവശ്യപ്പെട്ടതോടെ സഹാറയുടെ തകർച്ച ആരംഭിച്ചു. 2014ൽ സ്ഥാപകൻ സുബ്രത റോയ് ജയിലിലായി. ഇതോടെ സഹാറയുടെ തകർച്ച പൂർണമായി.
സ്റ്റാർ ഇന്ത്യ
2014ലാണ് സ്റ്റാർ ഇന്ത്യ ജഴ്സി സ്പോൺസറാവുന്നത്. രാജ്യത്തെ ക്രിക്കറ്റ് ബ്രോഡ്കാസ്റ്റ് സ്റ്റാറിൻ്റെ കീഴിലായിരുന്നു. സാവധാനം തുടങ്ങിയ ഹോട്ട്സ്റ്റാർ വൻ ശക്തിയായി. ഡിസ്നിയുമായി ലയിച്ചു. ഇതിനിടെ സ്പോർട്സ് ബ്രോഡ്കാസ്റ്റിങിൽ സ്റ്റാർ നടത്തുന്നത് കുത്തകയാണെന്ന് കോമ്പറ്റീഷൻ കമ്മീഷൻ്റെ വിധിയെഴുത്ത്. ഈ സമയത്ത് തന്നെ ജിയോയുടെ നേതൃത്വത്തിൽ സ്പോർട്സ് 18 ചാനലുകൾ സ്റ്റാറിൻ്റെ അപ്രമാദിത്യത്തിലേക്ക് കൈകടത്തി. 2017ൽ കമ്പനി ജഴ്സി സ്പോൺസർഷിപ്പ് അവസാനിപ്പിച്ചു. സ്റ്റാർ ഇന്ത്യ ഇപ്പോഴും ഉണ്ടെങ്കിലും പഴയ കരുത്തില്ല.
ഓപ്പോ
രാജ്യത്തെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ ബ്രാൻഡുകളിലൊന്നായി മാറിയ സമയത്താണ്, 2017ൽ ഓപ്പോ ഇന്ത്യൻ ടീമുമായി റെക്കോർഡ് കരാറിൽ ഒപ്പിടുന്നത്. അഞ്ച് വർഷത്തിൽ 1079 കോടി രൂപയ്ക്കായിരുന്നു കരാർ. എന്നാൽ, ചൈനയുമായുള്ള നയതന്ത്രപ്രശ്നങ്ങളിൽ കുടുങ്ങി പ്രതിസന്ധി നേരിട്ടത് കമ്പനിയുടെ തകർച്ചയ്ക്ക് തുടക്കമായി. 4839 കോടി രൂപയുടെ ടാക്സ് നോട്ടീസ് വന്നതോടെ ഓപ്പോ കളം വിട്ടു. ഇപ്പോഴും ബിസിനസ് ഉണ്ടെങ്കിലും അത്ര നല്ല നിലയിലല്ല.
ബൈജൂസ്
ഓപ്പോയിൽ നിന്ന് 2019ൽ കരാർ ഏറ്റെടുത്ത ബൈജൂസ് പിടിവിട്ടുള്ള വളർച്ചയിലായിരുന്നു. 22 ബില്ല്യൺ ഡോളർ ആയിരുന്നു ആ സമയത്ത് ബൈജൂസിൻ്റെ മൂല്യം. 2023 വരെയുള്ള കരാറാണ് ബൈജൂസ് ഏറ്റെടുത്തത്. എന്നാൽ, അതിവേഗത്തിൽ വളരാനുള്ള ബൈജൂസിൻ്റെ ശ്രമങ്ങൾ തിരിച്ചടിയായി. 2023ൽ കരാർ അവസാനിച്ചപ്പോഴേക്കും കമ്പനി ഏറെക്കുറെ പൂർണമായും തകർന്നു. 2024ൽ ബൈജൂസ് പാപ്പരായി.
ഡ്രീം ഇലവൻ
2023ൽ മൂന്ന് വർഷത്തേക്ക് 358 കോടി രൂപയ്ക്കായിരുന്നു ഡ്രീം ഇലവൻ്റെ കരാർ. എട്ട് ബില്ല്യൺ മൂല്യവും 200 മില്ല്യൺ യൂസർമാരുമുള്ള രാജ്യത്തെ ഏറ്റവും വലിയ ഫാൻ്റസി സ്പോർട്സ് പ്ലാറ്റ്ഫോം. തുടങ്ങുമ്പോഴേ സംശയമുനകൾ നീണ്ടുനിന്ന കരാറായിരുന്നു ഇത്. 28,000 കോടി രൂപയുടെ ജിഎസ്ടി ഡ്രീം ഇലവൻ്റെ നട്ടെല്ലൊടിച്ചു. പിന്നാലെ, ഓൺലൈൻ ഗെയിമിങ് ആപ്പുകൾ നിരോധിച്ചുകൊണ്ടുള്ള ബിൽ കമ്പനിയെ പൂർണമായും തകർത്തു. 2026 വരെയായിരുന്നു കരാർ. കമ്പനിയെ വിലക്കിയതോടെ ഏഷ്യാ കപ്പിലടക്കം ഇന്ത്യയുടെ ജഴ്സി സ്പോൺസർ ആരാവുമെന്ന് കണ്ടറിയണം.