New GST Rates: ഐപിഎൽ ടിക്കറ്റുകൾക്ക് വില കൂടും; പുതിയ ജിഎസ്ടി നയത്തിൽ ക്രിക്കറ്റ് ആരാധകർക്ക് തിരിച്ചടി
IPL Tickets Cost Under New GST Rates: പുതിയ ജിഎസ്ടി നയത്തിൽ ഐപിഎൽ ടിക്കറ്റുകൾക്ക് വില വർധിക്കും. 28 ശതമാനമായിരുന്ന ജിഎസ്ടി 40 ശതമാനമായാണ് വർധിപ്പിച്ചിരിക്കുന്നത്.

ഐപിഎൽ ടിക്കറ്റ്
പുതിയ ജിഎസ്ടി നയത്തിൽ ക്രിക്കറ്റ് ആരാധകർക്ക് തിരിച്ചടി. പുതിയ നയപ്രകാരം ഐപിഎൽ ടിക്കറ്റുകൾക്ക് വിലവർധിക്കുമെന്നതാണ് ക്രിക്കറ്റ് ആരാധകർക്ക് തിരിച്ചടിയാവുന്നത്. പ്രീമിയം സ്പോർട്ടിങ് ഇവൻ്റുകളുടെ ടിക്കറ്റുകൾക്ക് ഇനിമുതൽ 40 ശതമാനം ജിഎസ്ടി ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം. ഇതോടെ ഇനി ഐപിഎൽ കാണാൻ കൂടുതൽ പണം ചിലവഴിക്കേണ്ടിവരും.
ഉദാഹരണത്തിന്, നേരത്തെ 1000 രൂപയുടെ ഒരു ടിക്കറ്റിന് 28 ശതമാനം നിരക്കിൽ 280 രൂപയായിരുന്നു ജിഎസ്ടി. അപ്പോൾ ആകെ ടിക്കറ്റ് വില 1280. പുതിയ നയപ്രകാരം 400 രൂപയാവും ജിഎസ്ടി. ആകെവില 1400 രൂപ. 120 രൂപയുടെ വർധന. ഇത് കൂടാതെ ഓൺലൈൻ ബുക്കിങ് ചാർജും സ്റ്റേഡിയം ചാർജും കൂടി ഉൾപ്പെടും. കസിനോ, റേസ് ക്ലബുകൾ, ഐപിഎൽ പോലുള്ള സ്പോർട്ടിങ് ഇവൻ്റുകൾ, കസിനോയും റേസ് ക്ലബുമുള്ള ഇടങ്ങൾ എന്നിവയൊക്കെ 40 ശതമാനത്തിൻ്റെ ആഡംബര ജിഎസ്ടിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
Also Read: New GST Rates: ഇനി രണ്ട് ജിഎസ്ടി സ്ലാബുകൾ മാത്രം; പുതിയ നിരക്കുകൾ ഈ മാസം തന്നെ പ്രാബല്യത്തിൽ
അതേസമയം, സാധാരണ ക്രിക്കറ്റ് മത്സരങ്ങൾക്കുള്ള ടിക്കറ്റുകളെ ജിഎസ്ടി 18 ശതമാനമായി തുടരുമെന്നാണ് വിവരം. ഐപിഎലിനെ പ്രത്യേകം എടുത്തുപറഞ്ഞതിനാൽ ഇത് സാധാരണ മത്സരങ്ങളെ ബാധിക്കില്ലെന്നാണ് വിവരം. എന്നാൽ, ഐഎസ്എൽ, പ്രോ കബഡ്ഡി ലീഗ് തുടങ്ങിയ ഇവൻ്റുകൾക്കുള്ള ടിക്കറ്റുകൾക്ക് ജിഎസ്ടി വർധിക്കുമോ എന്ന് വ്യക്തമല്ല.
അതേസമയം, നൂറ് രൂപയ്ക്ക് താഴെയുള്ള സിനിമാ ടിക്കറ്റുകൾക്ക് ഇനി വില കുറയും. നേരത്തെ 12 ശതമാനമായിരുന്ന ജിഎസ്ടി ഇനിമുതൽ അഞ്ച് ശതമാനമാവും. എന്നാൽ, 100 രൂപയ്ക്ക് മുകളിലുള്ള സിനിമാ ടിക്കറ്റുകളുടെ ജിഎസ്ടി 18 ശതമാനമായി തുടരും.
ഇനിമുതൽ 5 ശതമാനം, 18 ശതമാനം എന്നീ രണ്ട് സ്ലാബുകൾ മാത്രമേ ജിഎസ്ടിയിൽ ഉണ്ടാവൂ. നേരത്തെ ഉണ്ടായിരുന്ന 12 ശതമാനം, 28 ശതമാനം സ്ലാബുകൾ പുതിയ നയത്തിൽ ഒഴിവാക്കി. ലക്ഷ്വറി ഉത്പന്നങ്ങൾക്ക് 40 ശതമാനം ജിഎസ്ടിയും ഏർപ്പെടുത്തിയിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ സെപ്തംബർ 22 മുതൽ പ്രാബല്യത്തിൽ വരും.