AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: ‘ഇനി നമ്മുടെ പയ്യന്‍ യെല്ലോ’ എന്ന് ബേസില്‍ ജോസഫ്; സഞ്ജുവിന്റെ വരവ് ആഘോഷിച്ച് സിഎസ്‌കെ

CSK shares video welcoming Sanju Samson: സഞ്ജു സാംസണിന്റെ വരവ് ആഘോഷിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. സിഎസ്‌കെ സഞ്ജുവിന്റെ എന്‍ട്രി വീഡിയോ പങ്കുവച്ചു. ബേസില്‍ ജോസഫും വീഡിയോയിലുണ്ട്

Sanju Samson: ‘ഇനി നമ്മുടെ പയ്യന്‍ യെല്ലോ’ എന്ന് ബേസില്‍ ജോസഫ്; സഞ്ജുവിന്റെ വരവ് ആഘോഷിച്ച് സിഎസ്‌കെ
സഞ്ജു സാംസണ്‍
jayadevan-am
Jayadevan AM | Updated On: 18 Nov 2025 18:28 PM

സഞ്ജു സാംസണിന്റെ വരവ് ഗംഭീരമായി ആഘോഷിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് സിഎസ്‌കെ സഞ്ജുവിന്റെ എന്‍ട്രി വീഡിയോ പങ്കുവച്ചത്. നടനും സംവിധായകനും സഞ്ജുവിന്റെ അടുത്ത സുഹൃത്തുമായ ബേസില്‍ ജോസഫും വീഡിയോയിലുണ്ട്. സഞ്ജു സിഎസ്‌കെ ജഴ്‌സി ഇട്ട് വരുന്നതാണ് വീഡിയോയില്‍. ‘ഇനി നമ്മുടെ പയ്യന്‍ യെല്ലോ, കൂടെ നമ്മളും’ എന്ന് ബേസിലും പറയുന്നു. സഞ്ജുവിന്റെ വലിയ കട്ടൗട്ടും വീഡിയോയില്‍ കാണിക്കുന്നുണ്ട്.

അതേസമയം, സഞ്ജു സാംസണ്‍ ടീമിലെത്തിയത് പ്രമാണിച്ച് ട്വിറ്റര്‍ അക്കൗണ്ടിലെ ബയോ വരെ മാറ്റിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ‘ലിയോസ് ഗിഫ്റ്റ് ഫ്രം കേരള’ എന്നാണ് സിഎസ്‌കെയുടെ പുതിയ ബയോ. ചെന്നൈയുടെ ഭാഗ്യചിഹ്നമാണ് ലിയോ. ഇതിനുശേഷം ചെന്നൈ പങ്കുവച്ച മറ്റൊരു ട്വീറ്റ് ശ്രദ്ധേയമായിരുന്നു. ‘ഞങ്ങള്‍ ബയോ മാത്രമേ മാറ്റിയിട്ടുള്ളൂ, അഡ്മിനെ മാറ്റിയിട്ടില്ല’ എന്നായിരുന്നു ട്വീറ്റ്.

നേരത്തെ, സഞ്ജുവിനെ സ്വാഗതം ചെയ്തുകൊണ്ട് ചെന്നൈ ആദ്യം പങ്കുവച്ച പോസ്റ്റ് അത്ര മികച്ചതായിരുന്നില്ലെന്ന് വിമര്‍ശനമുണ്ടായിരുന്നു. എഐ സഹായത്തോടെ നിര്‍മിച്ച വീഡിയോ വച്ചാണ് സഞ്ജുവിനെ ചെന്നൈ സ്വാഗതം ചെയ്തത്. എംഎസ് ധോണിയോടൊപ്പം, സഞ്ജു നില്‍ക്കുന്ന ഒരു വീഡിയോയില്‍ എഐ ഉപയോഗിച്ച് സഞ്ജുവിന്റെ ജഴ്‌സി ചെന്നൈയുടേതാക്കുന്നത് മാത്രമായിരുന്നു വീഡിയോയിലുണ്ടായിരുന്നത്.

മറുവശത്ത്, രാജസ്ഥാന്‍ റോയല്‍സ് രവീന്ദ്ര ജഡേജയുടെ വരവ് ഗംഭീരമായ വീഡിയോ പങ്കുവച്ചാണ് ആഘോഷിച്ചത്. ഇതു ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ഈ സാഹചര്യത്തിലാണ് ചെന്നൈ ഇത്തരമൊരു ട്വീറ്റ് പങ്കുവച്ചതെന്ന് കരുതുന്നു. എന്തായാലും, പുതിയ വീഡിയോയിലൂടെ ആ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ചെന്നൈ.

Also Read: Sanju Samson: സഞ്ജു സാംസണ്‍ ചെന്നൈയില്‍ വിക്കറ്റ് കീപ്പര്‍, ധോണി ഇംപാക്ട് പ്ലയര്‍ മാത്രം; വന്‍ പ്രവചനം

സാം കറനെയും, രവീന്ദ്ര ജഡേജയെയും രാജസ്ഥാന്‍ റോയല്‍സിന് വിട്ടുനല്‍കിയാണ്, റോയല്‍സിന്റെ ക്യാപ്റ്റനായിരുന്ന സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കിയത്. നാല് വിദേശ താരങ്ങള്‍ ഉള്‍പ്പെടെ 11 താരങ്ങളെ ലേലത്തിന് മുന്നോടിയായി ചെന്നൈ ഒഴിവാക്കി. നാല് വിദേശ താരങ്ങള്‍ ഉള്‍പ്പെടെ 16 പേരെ നിലനിര്‍ത്തി. താരങ്ങളെ നിലനിര്‍ത്താന്‍ 81.60 കോടി രൂപ ചെലവഴിച്ചു. ബാക്കിയുള്ള 43.40 കോടി രൂപ താരലേലത്തില്‍ ഉപയോഗിക്കാനാകും. നാല് വിദേശ താരങ്ങളെ ഉള്‍പ്പെടെ ഒമ്പത് പേരെ ലേലത്തിലൂടെ ടീമിലെത്തിക്കാനാകും.

ആന്ദ്രേ സിദ്ധാർത്ഥ്, ദീപക് ഹൂഡ, ഡെവൺ കോൺവേ, കമലേഷ് നാഗർകോട്ടി, മതീശ പതിരണ, രച്ചിൻ രവീന്ദ്ര, രാഹുൽ ത്രിപാഠി, ഷെയ്ക് റഷീദ്, വാൻഷ് ബേദി, വിജയ് ശങ്കർ എന്നിവരെയാണ് ചെന്നൈ ഒഴിവാക്കിയത്. സഞ്ജു സാംസണ് പുറമെ എംഎസ് ധോണി, റുതുരാജ് ഗെയ്‌ക്‌വാദ്, അൻഷുൽ കംബോജ്, ഗുർജപ്നീത് സിംഗ്, ജാമി ഓവർട്ടൺ, മുകേഷ് ചൗധരി, നഥൻ എല്ലിസ്, നൂർ അഹമ്മദ്, രാമകൃഷ്ണ ഘോഷ്, ശിവം ദുബെ, ശ്രേയസ് ഗോപാൽ, സയ്യിദ് ഖലീൽ അഹമ്മദ്, ആയുഷ് മാത്രെ, ഡെവാൾഡ് ബ്രെവിസ്, ഉർവിൽ പട്ടേൽ എന്നിവരാണ് ചെന്നൈയുടെ സ്‌ക്വാഡിലുള്ളത്. റുതുരാജാണ് അടുത്ത സീസണിലെയും ക്യാപ്റ്റന്‍.

സിഎസ്‌കെ പങ്കുവച്ച വീഡിയോ