Sanju Samson: സഞ്ജു സാംസണ്‍ ചെന്നൈയില്‍ വിക്കറ്റ് കീപ്പര്‍, ധോണി ഇംപാക്ട് പ്ലയര്‍ മാത്രം; വന്‍ പ്രവചനം
Sanju Samson's role in CSK: സഞ്ജു സാംസണ്‍ അടുത്ത ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വിക്കറ്റ് കീപ്പറായി കളിച്ചേക്കുമെന്ന് ആര്‍ അശ്വിന്റെ വിലയിരുത്തല്‍. ധോണി ഇംപാക്ട് പ്ലയറായി കളിക്കാനാണ് സാധ്യതയെന്ന് അശ്വിന്‍
സഞ്ജു സാംസണ്‍ അടുത്ത ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വിക്കറ്റ് കീപ്പറായി കളിക്കാന്‍ സാധ്യതയെന്ന് വിലയിരുത്തല്‍. എംഎസ് ധോണി ഇംപാക്ട് പ്ലയറായി മാത്രം കളിക്കാനാണ് സാധ്യതയെന്ന് മുന്‍ സിഎസ്‌കെ താരമായ ആര്‍ അശ്വിന്‍ അഭിപ്രായപ്പെട്ടു. ധോണിക്ക് കളിക്കാന്‍ താല്‍പ്പര്യമില്ലായിരുന്നെങ്കില്‍ അദ്ദേഹത്തെ സിഎസ്‌കെ ഒഴിവാക്കുമായിരുന്നു. ആ നാല് കോടി രൂപയ്ക്ക് പകരം രണ്ട് താരങ്ങളെ ടീമിലെത്തിക്കാന്‍ സിഎസ്‌കെയ്ക്ക് സാധിക്കുമായിരുന്നുവെന്നും ആര്‍ അശ്വിന്‍ പറഞ്ഞു.
“രവീന്ദ്ര ജഡേജ പോയതിനാല്‍ ചെന്നൈയ്ക്ക് പവര്‍ ഫിനിഷര്‍മാരില്ല. ഫിനിഷറായി ധോണി തുടരാനാണ് സാധ്യത. ഇംപാക്ട് പ്ലയറായി ധോണി കളിക്കാനാണ് സാധ്യത. സഞ്ജുവിന് വിക്കറ്റ് കീപ്പറാകാനും സാധിക്കും,” അശ്വിൻ പറഞ്ഞു.
അതേസമയം, സഞ്ജു ഏത് പൊസിഷനിലാകും ബാറ്റ് ചെയ്യുകയെന്ന് വ്യക്തമല്ല. ഓപ്പണറായോ, അല്ലെങ്കില്‍ വണ്‍ ഡൗണായോ കളിക്കാനാണ് സാധ്യത. രവീന്ദ്ര ജഡേജയെയും, സാം കറനെയും രാജസ്ഥാന്‍ റോയല്‍സിന് നല്‍കിയാണ് ചെന്നൈ സഞ്ജുവിനെ സ്വന്തമാക്കിയത്. സിഎസ്‌കെയുടെ ഭാവി പദ്ധതികളുടെ ഭാഗമായാണ് സഞ്ജുവിനെ ടീമിലെത്തിച്ചത്.
അടുത്ത സീസണോടെ ധോണി ഐപിഎല്ലില്‍ നിന്ന് വിരമിക്കാനാണ് സാധ്യത. ഐപിഎല്‍ 2026 സീസണില്‍ റുതുരാജ് ഗെയ്ക്വാദ് തന്നെയാണ് ചെന്നൈയെ നയിക്കുന്നത്. 2027 സീസണ്‍ മുതല്‍ സഞ്ജുവിനെ ക്യാപ്റ്റനാക്കാനും സാധ്യതയുണ്ട്. അടുത്ത സീസണില്‍ മികച്ച പ്രകടനം കാഴ്ചവച്ച് സഞ്ജു സിഎസ്‌കെയുടെ പ്രതീക്ഷ കാത്തുസൂക്ഷിക്കേണ്ടതുണ്ട്.
Also Read: Sanju Samson: ക്യാപ്റ്റനും, വൈസ് ക്യാപ്റ്റനും പരിക്ക്; ഏകദിന ടീമില്‍ ഒഴിവുകള്‍; സഞ്ജുവിന് സാധ്യത?
2023ലാണ് ചെന്നൈയ്ക്ക് അവസാനമായി ഐപിഎല്ലില്‍ ട്രോഫി ലഭിച്ചത്. അടുത്ത സീസണില്‍ കിരീടം നേടുകയാണ് ലക്ഷ്യം. ഇതിനായി ഡിസംബറില്‍ നടക്കുന്ന താരലേലത്തിന് മുമ്പ് വലിയ അഴിച്ചുപണിയാണ് നടത്തിയത്. രാഹുല്‍ ത്രിപാഠി, മഥീഷ പതിരന, രചിന്‍ രവീന്ദ്ര, ആന്ദ്രെ സിദ്ധാര്‍ത്ഥ്, ദീപക് ഹൂഡ, ഡെവോണ്‍ കോണ്‍വെ, ഷായിക് റഷീദ്, വിജയ് ശങ്കര്‍, വാന്‍ഷ് ബേദി, കമലേഷ് നാഗര്‍കോട്ടി എന്നിവരെയാണ് ഒഴിവാക്കിയത്.
81.60 കോടി രൂപ ഇതിനകം ചെലവഴിച്ച ചെന്നൈയ്ക്ക് ലേലത്തില്‍ 43.40 കോടി രൂപ ഉപയോഗിക്കാനാകും. ഒമ്പത് താരങ്ങള്‍ക്കുള്ള സ്ലോട്ടുണ്ട്. നാല് ഓവര്‍സീസ് സ്ലോട്ടുകളും ചെന്നൈയ്ക്കുണ്ട്. ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ബാക്കിയുള്ള രണ്ടാമത്തെ ഫ്രാഞ്ചെസിയാണ് ചെന്നൈ. 60.70 കോടി രൂപ അവശേഷിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ഒന്നാമത്. ഇരുടീമുകളും ലേലത്തില്‍ വാശിയേറിയ പോരാട്ടം കാഴ്ചവയ്ക്കും.