Sanju Samson: സഞ്ജു സാംസണ്‍ ഏകദിനത്തില്‍ കളിക്കില്ലേ? പുറത്തുവരുന്നത് വലിയ സൂചന
Sanju Samson's chances of making it into IND vs SA ODI series fade: സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഉള്‍പ്പെട്ടേക്കില്ല. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവാണ് കേരള ടീമിന്റെ ക്യാപ്റ്റന്‍
സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഉള്‍പ്പെടാനുള്ള സാധ്യതകള്‍ മങ്ങുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജു കേരള ടീമിന്റെ ക്യാപ്റ്റനായി നിയമിക്കപ്പെട്ടതാണ് കാരണം. ഏതെങ്കിലും താരത്തെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്താന്‍ പദ്ധതിയുണ്ടെങ്കില്‍ അക്കാര്യം ബിസിസിഐ അതത് അസോസിയേഷനുകളെ മുന്‍കൂട്ടി അറിയിക്കുന്ന പതിവുണ്ട്. സഞ്ജുവിനെ ഏകദിന ടീമിലേക്ക് പരിഗണിക്കുന്നുണ്ടെങ്കില്‍ അത് സ്വഭാവികമായും കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയുമായിരുന്നു.
അങ്ങനെയെങ്കില്‍, താരം സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീമില്‍ ഉള്‍പ്പെട്ടാലും, ക്യാപ്റ്റനായി നിയമിക്കപ്പെടില്ലായിരുന്നു. എന്നാല്‍, സഞ്ജുവിനെ കേരള ടീമിന്റെ ക്യാപ്റ്റനാക്കിയതോടെ താരം ഏകദിന ടീമിലേക്കുള്ള പരിഗണനയില്‍ ഇല്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. എങ്കിലും അവസാന നിമിഷം എന്തെങ്കിലും ട്വിസ്റ്റ് സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
സഞ്ജു അവസാനമായി ഏകദിനത്തില്‍ കളിച്ചത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു. 2023 ഡിസംബറില്‍ നടന്ന ഈ മത്സരത്തില്‍ താരം സെഞ്ചുറി നേടുകയും ചെയ്തു. ഇതോടെ 50 ഓവറില്‍ ക്രിക്കറ്റില്‍ സഞ്ജു സ്ഥിരസാന്നിധ്യമാകുമെന്ന് കരുതിയെങ്കിലും ബിസിസിഐയുടെ പദ്ധതി മറിച്ചായിരുന്നു.
സഞ്ജു ടോപ് ഓര്‍ഡര്‍ ബാറ്ററാണെന്നും, അവിടെ ഒഴിവില്ലെന്നും ചൂണ്ടിക്കാട്ടി താരത്തെ പലവട്ടം തഴഞ്ഞു. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ ഒഴിവുകളുണ്ട്. പരിക്കേറ്റ ശുഭ്മാന്‍ ഗില്‍ കളിക്കാന്‍ സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ട്. ഓസീസ് പര്യടനത്തിനിടെ പരിക്കേറ്റ ഉപനായകന്‍ ശ്രേയസ് അയ്യര്‍ കളിക്കില്ലെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തില്‍ ടോപ് ഓര്‍ഡറിലും, മധ്യനിരയിലുമായി രണ്ട് ഒഴിവുകള്‍ ഇന്ത്യന്‍ ടീമിലുണ്ട്.
ഈ ഒഴിവുകളില്‍ എവിടെയെങ്കിലും സഞ്ജുവിനെ പരിഗണിക്കുമെന്നായിരുന്നു പ്രതീക്ഷകള്‍. എന്നാല്‍ ഗില്‍ കളിച്ചില്ലെങ്കില്‍ അദ്ദേഹത്തിന്റെ ഒഴിവില്‍ യശ്വസി ജയ്‌സ്വാളോ, ഇന്ത്യ എയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ച റുതുരാജ് ഗെയ്ക്വാദോ കളിച്ചേക്കും. ശ്രേയസ് അയ്യറിന് പകരം തിലക് വര്‍മ ഇടം നേടാനും സാധ്യതയുണ്ട്. അഭിഷേക് ശര്‍മയെയും ഏകദിന പരമ്പരയിലേക്ക് പരിഗണിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്. കെഎല്‍ രാഹുല്‍, ഋഷഭ് പന്ത് എന്നിവരാകും ടീമിലെ കീപ്പര്‍മാര്‍. ഇവരില്‍ ആരെങ്കിലും ക്യാപ്റ്റനാകാനും സാധ്യതയുണ്ട്. സഞ്ജുവിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതും ഈ ഘടകങ്ങളാണ്.
എന്തായാലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കും. ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ടീമിനെ ഒരുമിച്ച് പ്രഖ്യാപിക്കാനാണ് സാധ്യത. വൈറ്റ് ബോള്‍ പരമ്പരയ്ക്കുള്ള ടീമിനെ ദക്ഷിണാഫ്രിക്ക ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. ടി20 പരമ്പരയില്‍ സഞ്ജു സ്ഥാനം നിലനിര്‍ത്താന്‍ തന്നെയാണ് സാധ്യത. നവംബര്‍ 30നാണ് ഏകദിന പരമ്പര.
സയ്യിദ് മുഷ്താഖ് അലി ട്രോഫി
സഞ്ജു വി സാംസൺ, രോഹൻ എസ് കുന്നുമ്മൽ, മുഹമ്മദ് അസ്ഹറുദ്ദീൻ എം, അഹമ്മദ് ഇമ്രാൻ, വിഷ്ണു വിനോദ്, നിധീഷ് എം ഡി, ആസിഫ് കെ എം, അഖിൽ സ്കറിയ, ബിജു നാരായണൻ എൻ, അങ്കിത് ശർമ്മ, കൃഷ്ണ ദേവൻ ആർ ജെ, അബ്ദുൾ ബാസിത്ത് പി എ, ഷറഫുദ്ദീൻ എൻ എം, സിബിൻ പി ഗിരീഷ്, കൃഷ്ണ പ്രസാദ്, സാലി വി സാംസൺ, വിഘ്നേഷ് പുത്തൂർ, സൽമാൻ നിസാർ എന്നിവരാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീമിലിടം നേടിയത്. അഹമ്മദ് ഇമ്രാനാണ് വൈസ് ക്യാപ്റ്റന്‍. സഞ്ജുവിന്റെ സഹോദരന്‍ സാലി ടീമിലിടം നേടിയതാണ് ഒരു പ്രത്യേകത. നവംബര്‍ 26ന് ഒഡീഷയ്‌ക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഉള്‍പ്പെട്ടാല്‍ സഞ്ജു സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ എല്ലാ മത്സരവും കളിക്കില്ല. ഡിസംബര്‍ ഒമ്പതിനാണ് ടി20 പരമ്പര ആരംഭിക്കുന്നത്. അങ്ങനെയെങ്കില്‍ ഡിസംബര്‍ എട്ടിന് അസമിനെതിരെ നടക്കുന്ന മത്സരത്തില്‍ സഞ്ജു കേരളത്തിനായി കളിച്ചേക്കില്ല.