AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs Pakistan: വീണത് പാകിസ്ഥാനെങ്കില്‍ വീഴ്ത്തിയത് ഇന്ത്യ തന്നെ; അപരാജിതക്കുതിപ്പുമായി ‘മെന്‍ ഇന്‍ ബ്ലൂ’

India beat Pakistan: . 61 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റിന് 175, പാകിസ്ഥാന്‍ 18 ഓവറില്‍ 114-ന് ഓള്‍ ഔട്ട്.

India vs Pakistan: വീണത് പാകിസ്ഥാനെങ്കില്‍ വീഴ്ത്തിയത് ഇന്ത്യ തന്നെ; അപരാജിതക്കുതിപ്പുമായി ‘മെന്‍ ഇന്‍ ബ്ലൂ’
India vs PakistanImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 15 Feb 2026 | 10:36 PM

കൊളംബോ: ടി20 ലോകകപ്പിലെ ഗ്രൂപ്പ് എ പോരാട്ടത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് തരിപ്പണമാക്കി ഇന്ത്യ. 61 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റിന് 175, പാകിസ്ഥാന്‍ 18 ഓവറില്‍ 114-ന് ഓള്‍ ഔട്ട്. 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ തുടക്കം മുതല്‍ തകര്‍ച്ച നേരിട്ടു. പാകിസ്ഥാന്‍ സ്‌കോര്‍ബോര്‍ഡ് തുറക്കും മുമ്പേ സാഹിബ്‌സാദ ഫര്‍ഹാന്‍ പുറത്തായി. നാല് പന്തുകള്‍ നേരിട്ട ഫര്‍ഹാന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ റിങ്കു സിങിന് ക്യാച്ച് നല്‍കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടപ്പെട്ടതിന്റെ ഞെട്ടല്‍ മാറും മുമ്പേ പാകിസ്ഥാന് രണ്ടാം വിക്കറ്റും നഷ്ടമായി. രണ്ട് പന്തില്‍ ആറു റണ്‍സെടുത്ത സയിം അയൂബിനെ ജസ്പ്രീത് ബുംറ എല്‍ബിഡബ്ല്യുവില്‍ കുരുക്കി.

ബുംറയുടെ ആദ്യ പന്ത് തന്നെ അയൂബ് സിക്‌സര്‍ പായിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ പിടിച്ചുനില്‍ക്കാനായില്ല. ബുംറ വീണ്ടും ആഞ്ഞടിച്ചതോടെ പാകിസ്ഥാന് മൂന്നാം വിക്കറ്റും നഷ്ടമായി. നാല് റണ്‍സെടുത്ത പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘയായിരുന്നു ബുംറയുടെ രണ്ടാമത്തെ ഇര. ബുംറയുടെ പന്തില്‍ ഹാര്‍ദ്ദിക്കിന് ക്യാച്ച് നല്‍കിയാണ് സല്‍മാന്‍ പുറത്തായത്. അടുത്തത് അക്‌സര്‍ പട്ടേലിന്റെ ഊഴമായിരുന്നു. ഏഴു പന്തില്‍ അഞ്ച് റണ്‍സെടുത്ത ബാബര്‍ അസമിനെ അക്‌സര്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്തതോടെ പാകിസ്ഥാന്‍ നാല് വിക്കറ്റിന് 34 എന്ന നിലയില്‍ പതറി.

അഞ്ചാമനായി ക്രീസിലെത്തിയ വിക്കറ്റ് കീപ്പര്‍ ഉസ്മാന്‍ ഖാന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടം പാകിസ്ഥാന് ആശ്വാസമായി. 34 പന്തില്‍ 44 റണ്‍സ് നേടിയ ഉസ്മാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. എന്നാല്‍ 11-ാം ഓവറില്‍ അക്‌സര്‍ പട്ടേലിന്റെ പന്തില്‍ ഉസ്മാന്‍ പുറത്തായതോടെ പാകിസ്ഥാന്‍ പരാജയം ഉറപ്പിച്ചു. അക്‌സറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ ഉസ്മാനെ സ്റ്റമ്പ് ഔട്ട് ചെയ്യുകയായിരുന്നു.

Also Read: ⁠India vs Pakistan Match LIVE: പാകിസ്ഥാനെ തകര്‍ത്ത് തരിപ്പണമാക്കി; ഇന്ത്യ 61 റണ്‍സിന് ജയിച്ചു

ചെറുത്തുനില്‍പിന് ശ്രമിച്ച ഷദാബ് ഖാനെ പാര്‍ട്ട് ടൈം ബൗളറായ തിലക് വര്‍മ വീഴ്ത്തി. 15 പന്തില്‍ 14 റണ്‍സെടുത്ത ഷദാബ് തിലകിന്റെ പന്തില്‍ ശിവം ദുബെയ്ക്ക് ക്യാച്ച് നല്‍കി ഔട്ടായി. അഞ്ച് പന്തില്‍ നാലു റണ്‍സെടുത്ത മുഹമ്മദ് നവാസിനെ കുല്‍ദീപ് യാദവ് കൂടി വീഴ്ത്തിയതോടെ പാകിസ്ഥാന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു.

14 പന്തില്‍ 10 റണ്‍സെടുത്ത ഫഹീം അഷ്‌റഫും, ഗോള്‍ഡന്‍ ഡക്കായ അബ്രാര്‍ അഹമ്മദും വരുണ്‍ ചക്രവര്‍ത്തിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 11-ാമനായ ഉസ്മാന്‍ താരിഖിനെ പൂജ്യത്തിന് ഹാര്‍ദ്ദിക് പാണ്ഡ്യ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. 19 പന്തില്‍ 23 റണ്‍സുമായി ഷാഹിന്‍ അഫ്രീദി പുറത്താകാതെ നിന്നു.

ഇന്ത്യയ്ക്ക് വേണ്ടി ഹാര്‍ദ്ദിക് പാണ്ഡ്യയും, ജസ്പ്രീത് ബുംറയും, അക്‌സര്‍ പട്ടേലും, വരുണ്‍ ചക്രവര്‍ത്തിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. തിലക് വര്‍മയും, കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

40 പന്തില്‍ 77 റണ്‍സെടുത്ത ഇഷാന്‍ കിഷന്റെ ബാറ്റിങാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 10 ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു ഇഷാന്റെ പ്രകടനം. അഭിഷേക് ശര്‍മ പൂജ്യത്തിന് പുറത്തായത് തിരിച്ചടിയായെങ്കിലും മറ്റ് ബാറ്റര്‍മാര്‍ കരുതലോടെ ബാറ്റ് ചെയ്തു. 29 പന്തില്‍ 32 റണ്‍സെടുത്ത ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്‌കോറര്‍.

തിലക് വര്‍മ-24 പന്തില്‍ 25, ശിവം ദുബെ-17 പന്തില്‍ 27, റിങ്കു സിങ്-നാല് പന്തില്‍ 11 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം. ഹാര്‍ദ്ദിക് പാണ്ഡ്യയും, അക്‌സര്‍ പട്ടേലും ഗോള്‍ഡന്‍ ഡക്കായി. പാകിസ്ഥാനു വേണ്ടി സയിം അയൂബ് മൂന്ന് വിക്കറ്റ് വീഴ്ത്തി. സല്‍മാന്‍ അലി ആഘ, ഷാഹിന്‍ അഫ്രീദി, ഉസ്മാന്‍ താരിഖ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. ഈ വിജയത്തോടെ ഇന്ത്യ സൂപ്പര്‍ എട്ടില്‍ പ്രവേശിച്ചു.