വനിതാ ഡോക്ടര്‍മാരുടെ കുളിമുറി ദൃശ്യം പകര്‍ത്തി; ക്രിക്കറ്റ് താരങ്ങള്‍ അറസ്റ്റില്‍
Sri Lanka U-19 cricketers arrested : ഹോട്ടലില്‍ വനിതാ ഡോക്ടര്‍മാരുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്ന ആരോപണത്തില്‍ രണ്ട് ശ്രീലങ്കൻ അണ്ടർ-19 ക്രിക്കറ്റ് താരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊളംബോയിലെ നരഹെൻപിറ്റയിലുള്ള ഒരു ഹോട്ടലിലാണ് വിവാദപരമായ ഈ സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്.

പ്രതീകാത്മക ചിത്രം
കൊളംബോ, 1-5-2026: ഹോട്ടലില്‍ കുളിച്ചുകൊണ്ടിരുന്ന വനിതാ ഡോക്ടര്‍മാരുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്ന ആരോപണത്തില്‍ രണ്ട് ശ്രീലങ്കൻ അണ്ടർ-19 ക്രിക്കറ്റ് താരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊളംബോയിലെ നരഹെൻപിറ്റയിലുള്ള ഒരു ഹോട്ടലിലാണ് വിവാദപരമായ ഈ സംഭവം നടന്നതെന്ന് ഇഎസ്പിഎൻ ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്തു. ഹോട്ടലിലെ ബാത്ത്റൂമിനുള്ളിൽ തങ്ങളെ ആരോ മൊബൈൽ ഫോൺ ഉപയോഗിച്ച് ചിത്രീകരിക്കുന്നുണ്ടെന്ന് സ്ത്രീകൾ പരാതിപ്പെട്ടതിനെ തുടർന്നാണ് അണ്ടർ-19 താരങ്ങളെ ഈ ആഴ്ച ആദ്യം കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇവരെ വ്യക്തിഗത ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.
ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് വനിതാ ഡോക്ടര്‍മാര്‍ ഈ ഹോട്ടലില്‍ എത്തിയത്. താരങ്ങൾ പകർത്തിയ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ എവിടെയെങ്കിലും പങ്കുവെച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ നരഹെൻപിറ്റ പൊലീസ് നിലവിൽ അന്വേഷണം നടത്തിവരികയാണ്. അറസ്റ്റിലായ ഇരുവരെയും ആലുത്കാഡെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു. മെയ് 25-ന് വീണ്ടും ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്.
അച്ചടക്ക നടപടി പ്രഖ്യാപിച്ചില്ല
എന്നാല്‍ രണ്ട് താരങ്ങള്‍ക്കെതിരെയും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെയും നടപടി പ്രഖ്യാപിച്ചിട്ടില്ല. ബാത്ത്റൂം വിടവുകളിലൂടെ ദൃശ്യങ്ങള്‍ പകര്‍ത്താനായിരുന്നു താരങ്ങളുടെ ശ്രമമെന്ന് പൊലീസ് അറിയിച്ചതായി ഡെയ്‌ലി മിറർ (ശ്രീലങ്ക) റിപ്പോര്‍ട്ട് ചെയ്തു.
പ്രദേശത്തെ ചില പുരുഷന്മാരുടെ ദൃശ്യങ്ങളും ഇവര്‍ പകര്‍ത്തിയിട്ടുണ്ടെന്ന് കൂടുതല്‍ അന്വേഷണത്തില്‍ വ്യക്തമായി. റെക്കോർഡ് ചെയ്ത ഏതെങ്കിലും ദൃശ്യങ്ങൾ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്‌തിട്ടുണ്ടോ അല്ലെങ്കിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കിട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്വേഷണം ആരംഭിച്ചു
സംഭവത്തിൽ ശ്രീലങ്കൻ ക്രിക്കറ്റ് ബോര്‍ഡ് അന്വേഷണം ആരംഭിച്ചു. പൊലീസ് അന്വേഷണവും, കോടതി നടപടികളും പുരോഗമിക്കുന്നതായും ബോര്‍ഡ് ഉദ്യോഗസ്ഥന്‍ എഎഫ്‌പിയോട് പറഞ്ഞു. അറസ്റ്റിലായ താരങ്ങളുടെ പേര് പുറത്തുവിട്ടിട്ടില്ല. അവരുടെ മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.
നാണക്കേടില്‍ ലങ്കന്‍ ക്രിക്കറ്റ്
ഇതാദ്യമായല്ല, ലങ്കന്‍ താരങ്ങള്‍ ഇത്തരത്തില്‍ വിവാദങ്ങളില്‍ പെടുന്നത്. 2022-ൽ ഓസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിനിടെ ശ്രീലങ്കന്‍ താരമായ ധനുഷ്ക ഗുണതിലക ബലാത്സംഗ കുറ്റത്തിന് അറസ്റ്റിലായിരുന്നു. ഇത് ശ്രീലങ്കന്‍ ക്രിക്കറ്റിനെ ഏറെ നാണക്കേടിലാക്കി. എന്നാല്‍ 2023-ല്‍ ഗുണതിലകയെ കുറ്റവിമുക്തനാക്കി. പരിശീലക കാലയളവിൽ വിക്ടോറിയയിൽ ഒരു വനിതാ താരത്തോട് മോശമായി പെരുമാറിയതിന് മുൻ ശ്രീലങ്കൻ താരം ദുലിപ് സമരവീരയെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് 20 വർഷത്തേക്ക് വിലക്കിയിരുന്നു.
2010-ൽ സിംബാബ്‌വെ പര്യടനത്തിനിടെ ഒരു നൈറ്റ്ക്ലബിൽ വെച്ച് കണ്ടുമുട്ടിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ ലങ്കന്‍ താരം തിലകരത്‌നെ ദിൽഷനെതിരെയും അന്വേഷണം നടന്നിരുന്നു. ദില്‍ഷന് സഹായം ചെയ്‌തെന്ന ആരോപണം സഹതാരങ്ങളായ ജീവന്‍ മെന്‍ഡിസും, ദില്‍ഹാര ഫെര്‍ണാണ്ടോയും നേരിട്ടു.
ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ നിയന്ത്രണം
അതേസമയം, ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ നിയന്ത്രണം ശ്രീലങ്കൻ സർക്കാർ താത്കാലികമായി ഏറ്റെടുത്തു. ശ്രീലങ്ക ക്രിക്കറ്റിന്റെ (എസ്‌എൽസി) എല്ലാ ഭരണപരമായ പ്രവർത്തനങ്ങളും താൽക്കാലികമായി യുവജനകാര്യ, കായിക മന്ത്രാലയത്തിന് കീഴിൽ കൊണ്ടുവരുന്നുവെന്നായിരുന്നു മന്ത്രാലയത്തിന്റെ പ്രതികരണം. അഴിമതിയും ദുർവിനിയോഗവും സംബന്ധിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിനുമായി ഒരു കമ്മിറ്റിയെ ഉടൻ നിയമിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
English Summary
Two young Sri Lankan cricketers were arrested for allegedly recording people privately at a hotel. They were staying at a lodging in Colombo when the incident occurred. Both players have been released on bail while the police continue their investigation. The national cricket board has not yet decided on their punishment.