അർജന്റീനയെ ‘അട്ടിമറിക്കാൻ’ വന്നവർ പാടുപെടും! കേപ് വെർദെ ക്യാപ്റ്റനെതിരേ പീഡനക്കേസ്
FIFA World Cup 2026: Cape Verde VS Argentina- ഈ ലോകകപ്പിന്റെ വിസ്മയങ്ങളിലൊന്നായി മാറിയ കേപ് വെർദെ (Cape Verde) ടീം കരുത്തരായ അർജന്റീനയെ അട്ടിമറിച്ചുകൊണ്ട് ഇനിയൊരു സർപ്രൈസ് കൂടി സമ്മാനിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ഫുട്ബോൾ ലോകം. ജയിച്ചാലും തോറ്റാലും ചരിത്രമാകുന്ന കേപ് വെർദെ - അർജന്റീന ചരിത്ര പോരാട്ടത്തിന് സാക്ഷിയാകാൻ പോകുന്നതിന്റെ ആവേശത്തിലായിരുന്നു ആരാധകരും
ഈ ലോകകപ്പിന്റെ വിസ്മയങ്ങളിലൊന്നായി മാറിയ കേപ് വെർദെ (Cape Verde) ടീം കരുത്തരായ അർജന്റീനയെ അട്ടിമറിച്ചുകൊണ്ട് ഇനിയൊരു സർപ്രൈസ് കൂടി സമ്മാനിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ഫുട്ബോൾ ലോകം. ജയിച്ചാലും തോറ്റാലും ചരിത്രമാകുന്ന കേപ് വെർദെ – അർജന്റീന ചരിത്ര പോരാട്ടത്തിന് സാക്ഷിയാകാൻ പോകുന്നതിന്റെ ആവേശത്തിലായിരുന്നു ആരാധകരും. എന്നാലിപ്പോൾ മത്സരത്തിന് മുമ്പ് തന്നെ കേപ് വെർദെ ടീമിന് വലിയൊരു തിരിച്ചടിയായി ക്യാപ്റ്റൻ റയാൻ മെൻഡസിനെതിരെ പീഡന പരാതി ഉയർന്നിരിക്കുന്നു. ഈ ലോകകപ്പിലെ തങ്ങളുടെ നിർണായക മത്സരത്തിനൊരുങ്ങുന്ന ടീമിന് ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
മാർച്ച് 27 മുതൽ 30 വരെ നടന്ന ഫിഫ സീരീസ് ടൂർണമെന്റിനിടെ ന്യൂസിലൻഡിൽ ടീമിനൊപ്പം പരിഭാഷകയായി ജോലി ചെയ്തിരുന്ന ബ്രസീലിയൻ യുവതിയാണ് കേപ് വെർദെ ക്യാപ്റ്റനെതിരെ പരാതി നൽകിയിരിക്കുന്നത് എന്ന് ബ്രസീലിയൻ മാധ്യമമായ ‘ഗ്ലോബോ’ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാർച്ചിൽ ന്യൂസിലാൻഡിൽ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കിടെയാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. ഓക്ക്‌ലൻഡിലെ ഹോട്ടൽ മുറിയിൽ വെച്ച് റയാൻ തന്നെ ശാരീരികമായും ലൈംഗികമായും ഉപദ്രവിച്ചുവെന്നും മർദിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്.
Also Read: അടിച്ചമർത്തൽ, അവഗണന, അപമാനം! ഇറാന്റെ ഏറ്റവും ഗതികെട്ട ഫിഫ ലോകകപ്പ് യാത്ര അവസാനിച്ചു
ശരീരത്തിലും സ്വകാര്യഭാഗങ്ങളിലും പരിക്കേറ്റതിന്റെ മെഡിക്കൽ റിപ്പോർട്ടുകളും ചിത്രങ്ങളും യുവതി ന്യൂസിലാൻഡ് പോലീസിന് കൈമാറിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. കേപ് വെർഡെയുടെ മൂന്ന് ഉദ്യോഗസ്ഥരോട് യുവതി സംഭവം റിപ്പോർട്ട് ചെയ്തതായി പറയപ്പെടുന്നു, എന്നാൽ അവർ ആരോപണങ്ങളോട് പ്രതികരിച്ചില്ല. അതേസമയം ”ഫുട്ബോളിലെ ഇത്തരം അച്ചടക്കലംഘനങ്ങളെയും തെറ്റായ പെരുമാറ്റങ്ങളെയും ഫിഫ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. നിലവിൽ ന്യൂസിലാൻഡ് അധികൃതരുമായി ഫിഫ ബന്ധപ്പെടുന്നുണ്ട്. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ പ്രതികരണങ്ങൾക്കില്ല” എന്ന് ഫിഫ അധികൃതർ പ്രതികരിച്ചിട്ടുണ്ട്.
കേപ് വെർദെ എന്ന വിസ്മയം
ഈ ലോകകപ്പിന്റെ തുടക്കം മുതൽ തന്നെ ഏറ്റവും ശ്രദ്ധേ നേടിയ ടീമുകളിലൊന്നാണ് കേപ് വെർദെ. ഈ ലോകകപ്പിൽ പങ്കെടുക്കുന്ന ഏറ്റവും കുഞ്ഞൻ രാജ്യം എന്നതായിരുന്നു ഈ ടീമിനെ ആദ്യം ആരാധകശ്രദ്ധയിലെത്തിച്ചത്. എന്നാൽ ആദ്യ കളി കഴിഞ്ഞതോടെ കേപ് വെർദെ ഫാൻസിന്റെ എണ്ണം കൂടി. കാരണം പ്രഗത്ഭരായ താരങ്ങളുടെ നിരയുള്ള സ്പെയിനെ തങ്ങളുടെ അരങ്ങേറ്റ മത്സരത്തിൽ തന്നെ സമനിലയിൽ പൂട്ടാൻ ഈ കുഞ്ഞന്മാർക്ക് കഴിഞ്ഞു.
ഇതിഹാസ തുല്യമായ പെർഫോമൻസുകൊണ്ട് കേപ് വെർദെ ഗോളി ഹോസിമാർ ഹോസെ ഡിയാസ് എന്ന വോസിഞ്ഞ ഫുട്ബോൾ ലോകത്തിന്റെയാകെ ശ്രദ്ധ നേടി. കരുത്തരായ സ്പെയിൻ, യുറുഗ്വേ, സൗദി അറേബ്യ എന്നിവരടങ്ങുന്ന ഗ്രൂപ്പിൽ നിന്നും തോൽവി അറിയാതെ കുതിച്ച് നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടാനും ഈ കുഞ്ഞൻ രാജ്യത്തെ ടീമിന് കഴിഞ്ഞു.
അർജന്റീനയെ അട്ടിമറിക്കുമോ
ലോകകപ്പിലെ അരങ്ങേറ്റ ടൂർണമെന്റിൽ തന്നെ നോക്കൗട്ട് വരെ എത്താനായത് കേപ് വെർദെയെ സംബന്ധിച്ച് വലിയ നേട്ടമാണ്. റൗണ്ട് ഓഫ് 32-ൽ ഇനി സാക്ഷാൽ ലയണൽ മെസിയുടെ അർജന്റീനയുമായാണ് കേപ് വെർദെ ഏറ്റുമുട്ടുന്നത്. കരുത്തന്മാരോട് അട്ടിമറിക്ക് തുല്യമായ സമനില പിടിച്ചുവരുന്ന കേപ് വെർദെ, അർജന്റീനയെ അട്ടിമറിച്ച് ഈ ലോകകപ്പിൽ തങ്ങളുടെ അദ്ഭുതങ്ങൾ അവസാനിച്ചിട്ടില്ല എന്ന് തെളിയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം.
കണക്കിൽ അർജന്റീനയ്ക്ക് തന്നെയാണ് മുൻതൂക്കം. എന്നാൽ ഇത് ഫുട്ബോളായതിനാലും കടലാസിലെ കണക്കുകൾക്കപ്പുറം മൈതാനത്ത് എന്തും സംഭവിക്കാൻ സാധ്യതകൾ നിലനിൽക്കുന്നതിനാലും ഏറെ പ്രാധാന്യത്തോടെയാണ് കാൽപ്പന്ത് ആരാധകർ ഈ മത്സരത്തെ ഉറ്റുനോക്കുന്നത്. സ്പെയിൻ, സൗദി അറേബ്യ എന്നിവരെ ഗോൾ രഹിത സമനിലയിലും യുറുഗ്വേയെ 2-2 സമനിലയിലും തളച്ച കേപ് വെർദെയുടെ ശക്തി പ്രതിരോധവും നാൽപ്പതുകാരനായ ഗോളി വൊസീഞ്ഞയുമാണ്.
ഇന്ത്യൻ സമയപ്രകാരം ജൂലൈ 4, ശനിയാഴ്ച പുലർച്ചെ 3:30-നാണ് അർജന്റീന – കേപ് വെർദെ പോരാട്ടം നടക്കുക. അമേരിക്കയിലെ മിയാമിയിലുള്ള ഹാർഡ് റോക്ക് സ്റ്റേഡിയത്തിലാണ് മത്സരം. ലയണൽ മെസി ക്ലബ് ഫുട്ബോൾ കളിക്കുന്ന മിയാമിയിൽ വെച്ചാണ് മത്സരം എന്നത് അർജന്റീന ആരാധകർക്ക് ആവേശം കൂട്ടുന്നു. ഈ ലോകകപ്പിൽ തുടർച്ചയായി മൂന്ന് മത്സരങ്ങളിലും ഗോൾ നേടിയ മെസി മികച്ച ഫോമിലാണുള്ളത്.
ഇപ്പോഴത്തെ വിവാദങ്ങൾ കേപ് വെർദെയ്ക്ക് തിരിച്ചടിയാണെങ്കിലും നഷ്ടപ്പെടാൻ ഒന്നുമില്ലാത്തതിനാൽ സാധ്യമായ ഏറ്റവും മികച്ച പ്രകടനം തന്നെ ടീം പുറത്തെടുക്കാനാണ് സാധ്യത. പ്രതിരോധത്തിലെ അച്ചടക്കമാണ് കേപ് വെർദെയുടെ കരുത്ത്. ഈ ലോകകപ്പിലെ വലിയ അട്ടിമറികളിലൊന്ന് ജൂലൈ 4ന് ഉണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാം.
English Summary
The football world was eager to see if Cape Verde, one of the wonders of this World Cup, would pull off another surprise by upsetting the mighty Argentina. However, a major setback for the Cape Verde team has come before the match, with a sexual harassment complaint against captain Ryan Mendes. This has created a major crisis for the team preparing for a crucial match.