അടിച്ചമർത്തൽ, അവഗണന, അപമാനം! ഇറാന്റെ ഏറ്റവും ഗതികെട്ട ഫിഫ ലോകകപ്പ് യാത്ര അവസാനിച്ചു
FIFA World Cup 2026- Iran: ഫിഫ ലോകകപ്പിൽ ഇത്തവണയും ഇറാൻ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി. ഗ്രൂപ്പ് ജിയിൽ ഇടംപിടിച്ച ഇറാൻ കളിച്ച മൂന്ന് മത്സരങ്ങളും സമനിലയിലായതോടെ മൂന്ന് പോയന്റുമായി ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ് ഉണ്ടായിരുന്നത്. നോക്കൗണ്ടിലേക്ക് (റൗണ്ട് ഓഫ് 32) കടക്കാനുള്ള ഏക പ്രതീക്ഷ ഓസ്ട്രിയ - അൾജീരിയ മത്സരമായിരുന്നു, അതും സമനിലയിൽ കലാശിച്ചതോടെ ഇറാൻ ലോകകപ്പിൽനിന്ന് നോക്കൗട്ട് കാണാതെ പുറത്താകുകയുമായിരുന്നു.
ഫിഫ ലോകകപ്പിലെ തങ്ങളുടെ തലവിധി തിരുത്താൻ കഴിയാതെ ഇത്തവണയും ഇറാൻ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി. ഇത്തവണ ഗ്രൂപ്പ് ജിയിൽ ഇടംപിടിച്ച ഇറാൻ കളിച്ച മൂന്ന് മത്സരങ്ങളും സമനിലയിലായതോടെ മൂന്ന് പോയന്റുമായി ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ് ഉണ്ടായിരുന്നത്. നോക്കൗണ്ടിലേക്ക് (റൗണ്ട് ഓഫ് 32) കടക്കാനുള്ള ഏക പ്രതീക്ഷ ഓസ്ട്രിയ – അൾജീരിയ മത്സരമായിരുന്നു, അതും സമനിലയിൽ കലാശിച്ചതോടെ, ഓസ്ട്രിയയും അൾജീരിയയും റൗണ്ട് ഓഫ് 32-ൽ കടക്കുകയും ഇറാൻ ലോകകപ്പിൽനിന്ന് നോക്കൗട്ട് കാണാതെ പുറത്താകുകയുമായിരുന്നു. ഇറാനെ സംബന്ധിച്ചിടത്തോളം ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കഠിനമായ സാഹചര്യങ്ങളായിരുന്നു ഇത്തവണ നേരിടേണ്ടിവന്നത്. കളിക്കളത്തിൽ മാത്രമല്ല, പുറത്തും ഇത്രമേൽ വെല്ലുവിളി നേരിട്ട മറ്റൊരു ലോകകപ്പ് ഇറാന് ഉണ്ടായിട്ടുണ്ടാകില്ല.
ഈ ലോകകപ്പിലെ ഏഷ്യയുടെ പ്രതിനിധികളിലൊരാൾകൂടിയായിരുന്നു ഇറാൻ. ഏഷ്യൻ ഭൂഖണ്ഡത്തിലെ ഫുട്ബോൾ കരുത്തരിൽ മുൻപന്തിയിലാണ് ഇറാൻ ദേശീയ ഫുട്ബോൾ ടീമെങ്കിലും ലോകകപ്പ് വേദികളിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കാൻ ഇറാന് ഇതുവരെ സാധിച്ചിട്ടില്ല. ഇതുവരെ 7 തവണ ഇറാൻ ലോകകപ്പിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. (1978, 1998, 2006, 2014, 2018, 2022, 2026). എന്നാൽ എല്ലാ തവണയും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകാനായിരുന്നു വിധി.
സമനില എല്ലാം തെറ്റിച്ചു
ഇത്തവണ ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ നോക്കൗട്ട് (റൗണ്ട് ഓഫ് 32) ഘട്ടത്തിലേക്ക് യോഗ്യത നേടുക എന്ന ലക്ഷ്യവുമായി എത്തിയ ഇറാന്, ഗ്രൂപ്പ് ജിയിലെ തങ്ങളുടെ മൂന്ന് മത്സരങ്ങളും സമനിലയിൽ കലാശിച്ചതാണ് വൻ തിരിച്ചടിയായത്. ഒരു മത്സരമെങ്കിലും ജയിച്ചിരുന്നെങ്കിൽ പ്രതീക്ഷയ്ക്ക് വകയുണ്ടായിരുന്നു. ബെൽജിയം, ഈജിപ്ത്, ന്യൂസിലൻഡ് എന്നിവയാണ് ജി ഗ്രൂപ്പിലുണ്ടായിരുന്ന ഇറാന്റെ എതിരാളികൾ.
ആകെ 3 പോയന്റ്
ഇതിൽ രണ്ട് സമനിലയും ഒരു വിജയവുമുള്ള ബെൽജിയത്തിനും ഈജിപ്തിനും അഞ്ച് പോയന്റ് ആണ് ഉള്ളത്. ഗോൾ മികവിൽ ബെൽജിയം ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരനും ഈജിപ്ത് രണ്ടാം സ്ഥാനക്കാരനുമായി. അതേസമയം മൂന്ന് സമനിലയുള്ള ഇറാന് 3 പോയന്റും ഒരു സമനില മാത്രമുള്ള ന്യൂസിലൻഡിന് ഒരു പോയന്റുമാണ് ഗ്രൂപ്പ് ഘട്ടത്തിൽ നേടാനായത്.
ഇറാൻ- യുഎസ് യുദ്ധസംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയുടെ കർശനമായ നിയന്ത്രണങ്ങൾ നേരിടേണ്ടി വന്നതിനാൽ കളത്തിന് പുറത്ത് ഇറാൻ ടീം ഏറ്റവുമധികം വെല്ലുവിളി നേരിട്ട ലോകകപ്പായിരുന്നു ഇത്തവണത്തേത്. എന്നാൽ ഒരു മത്സരമെങ്കിലും ജയിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഇത് ഇറാന്റെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കിയ ലോകകപ്പായി മാറുമായിരുന്നു.
ലോസ് ആഞ്ചലസിലും സിയാറ്റിലിലും മത്സരങ്ങൾക്ക് ഇറങ്ങുന്നതിന് മുമ്പ് ഇറാനെതിരേ വൻ തോതിലുള്ള പ്രതിഷേധങ്ങൾ അരങ്ങേറി. ഗാലറിയിൽ ഇറാൻ ഭരണകൂടത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമായ ആരാധകർ പരസ്പരം ഏറ്റുമുട്ടുന്ന അവസ്ഥയുണ്ടായി. ടീമിന്റെ മത്സര യാത്രകൾക്ക് പോലും കർശനമായ നിയന്ത്രണങ്ങൾ നേരിടേണ്ടിവന്നു. ഇതെല്ലാം കളിക്കാർക്ക് വലിയ മാനസിക സമ്മർദ്ദം ഉണ്ടാക്കി.
യാത്രാക്ഷീണം, അതിർത്തി കടന്നുള്ള യാത്രകളിലെ സങ്കീർണതകൾ, വിസ സംബന്ധമായ പ്രശ്നങ്ങൾ, മത്സരക്രമങ്ങളിലെ പോരായ്മകൾ എന്നിവയെല്ലാം ഈ ലോകകപ്പിൽ മറ്റ് ടീമുകളെക്കാൾ ഏറെ ബാധിച്ചത് ഇറാനെയായിരുന്നു. രാഷ്ട്രീയവും കായികരംഗവും തമ്മിൽ വേർതിരിക്കാനാവാത്ത വിധം കൂട്ടിക്കുഴക്കപ്പെട്ടപ്പോൾ, ഇറാന്റെ ഇത്തവണത്തെ ലോകകപ്പ് സ്വപ്നങ്ങൾ കനത്ത തിരിച്ചടിനേരിട്ടു.
നിർഭാഗ്യങ്ങളുടെ കളി!
ഇറാന്റെ മൂന്ന് മത്സരങ്ങളും ജയസാധ്യത ഉള്ളതായിരുന്നു. ന്യൂസിലൻഡിനോട് കടുത്ത പോരാട്ടത്തിനൊടുവിൽ സമനില വഴങ്ങേണ്ടി വന്നു. ഗ്രൂപ്പിലെ കരുത്തരായ ബെൽജിയത്തെ ഗോളടിക്കാൻ അനുവദിക്കാതെ പ്രതിരോധിച്ചു നിർത്തിയെങ്കിലും, ജയം സ്വന്തമാക്കാൻ കഴിഞ്ഞില്ല. അവസാന മത്സരത്തിൽ ഈജിപ്തിനെതിരേ ഗോൾ നേടാനായെങ്കിലും സമനിലയിൽ അവസാനിപ്പിക്കേണ്ടിവന്നു.
ഈജിപ്തിനെതിരെയുള്ള ജീവൻമരണ പോരാട്ടത്തിൽ സൂപ്പർ താരം മെഹ്ദി താരെമിക്ക് ലഭിച്ച പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കാതെ പോയത് ഇറാന് കനത്ത തിരിച്ചടിയായി. ഒടുവിൽ നോക്കൗട്ടിലേക്കുള്ള ഇറാന്റെ അവസാന പ്രതീക്ഷയായിരുന്നു ഓസ്ട്രിയ – അൾജീരിയ മത്സരം, അതും സമനിലയിലായതോടെ 2026 ഫിഫ ലോകകപ്പിലെ ഇറാന്റെ യാത്ര പൂർണ്ണമായി അവസാനിച്ചു. ഇത്രയേറെ പ്രതിസന്ധികൾ നേടിട്ടെങ്കിലും ഒരു കളിയിലും തോൽക്കാതെയാണ് മടങ്ങുന്നത് എന്നത് ഇറാൻ ടീമിന് ആശ്വസിക്കാം.
English Summary
Iran was eliminated in the group stage of the FIFA World Cup this time too. Iran, who were placed in Group G, were in third place in the group with three points after all three matches they played ended in draws. Their only hope of advancing to the knockout stage (round of 32) was the Austria-Algeria match, which also ended in a draw, meaning Iran would have been eliminated from the World Cup without missing the knockout stage.