AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ഇത് ഞങ്ങളുടെ കുത്തക; 2022ന്റെ തനിയാവർത്തനം; ​മൊറോക്കോ കടന്ന് ഫ്രാൻസ് സെമിയിൽ

FIFA World Cup 2026 France vs Morocco: മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് (2-0) തകർത്താണ് ഇത്തവണ ഫ്രാൻസ് സെമിയിൽ ആദ്യമേ തങ്ങളുടെ സീറ്റ് ഉറപ്പിച്ചിരിക്കുന്നത്. സെമി ഫൈനലിൽ സ്പെയിൻ - ബെൽജിയം മത്സരത്തിലെ വിജയികളെയാകും ഫ്രാൻസ് നേരിടുക. ​എംബാപ്പെയുടെയും ഡെംബലയുടെയും ഗോൾക്കരുത്തിലാണ് മൊറോക്കോയെ അ‌നായാസമെന്ന് തോന്നിപ്പിക്കും വിധം ഫ്രാൻസ് കടന്നിരിക്കുന്നത്.

ഇത് ഞങ്ങളുടെ കുത്തക; 2022ന്റെ തനിയാവർത്തനം; ​മൊറോക്കോ കടന്ന് ഫ്രാൻസ് സെമിയിൽ
Fifa World Cup 2026 France Vs MoroccoImage Credit source: Kylian Mbappe Facebook page
Prasanth Kumar
Prasanth Kumar | Updated On: 10 Jul 2026 | 06:58 AM

മാസച്യുസെറ്റ്സ്: ഫിഫ ​ലോകകപ്പ് സെമി തങ്ങളുടെ കുത്തകയാക്കി തുടർച്ചയായി മൂന്നാം വട്ടവും സെമി ​ഫൈനലിൽ ഇടംപിടിച്ച് ഫ്രാൻസ്. ക്വാർട്ടറിൽ കഴിഞ്ഞ ലോകകപ്പ് സെമിയുടെ തനിയാവർത്തനമായി മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് (2-0) തകർത്താണ് ഇത്തവണ ഫ്രാൻസ് സെമിയിൽ ആദ്യമേ തങ്ങളുടെ സീറ്റ് ഉറപ്പിച്ചിരിക്കുന്നത്. സെമി ഫൈനലിൽ സ്പെയിൻ – ബെൽജിയം മത്സരത്തിലെ വിജയികളെയാകും ഫ്രാൻസ് നേരിടുക. ​എംബാപ്പെയുടെയും ഡെംബലയുടെയും ഗോൾക്കരുത്തിലാണ് മൊറോക്കോയെ അ‌നായാസമെന്ന് തോന്നിപ്പിക്കും വിധം ഫ്രാൻസ് കടന്നിരിക്കുന്നത്. ആദ്യ പകുതിയിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയെങ്കിലും അ‌തിന്റെ നഷ്ടപരിഹാരമെന്ന പോലെ മികച്ചൊരു ഗോളോടെ കിലിയൻ എംബാപ്പെ മത്സരത്തിലെ താരമായി.

മത്സരത്തിന്റെ തുടക്കം മുതൽ ഫ്രാൻസ് ആധിപത്യം പുലർത്തിയെങ്കിലും മൊറോക്കൻ പ്രതിരോധവും ഗോൾകീപ്പർ യാസിൻ ബൗണുവും കടുത്ത പ്രതിരോധം തീർത്തു. 26-ാം മിനിറ്റിൽ ഫ്രാൻസിന് അനുകൂലമായി ലഭിച്ച പെനാൽറ്റി കിക്ക് കിലിയൻ എംബാപ്പെ എടുത്തുവെങ്കിലും ബൗണു അത് മനോഹരമായി രക്ഷപ്പെടുത്തി. ഇതോടെ ആദ്യ പകുതി ഗോളില്ലാ സമനിലയിൽ പിരിഞ്ഞു. തുടർന്ന് രണ്ടാം പകുതിയിലാണ് ഫ്രാൻസിന്റെ രണ്ട് ഗോളുകളും എത്തിയത്.

Also Read: അയ്യേ, ഇതെന്ത് ഭാഷ? എംബാപ്പെയെ പച്ചയ്ക്ക് തെറി വിളിച്ച് പരാഗ്വേ സെനറ്റർ

എംബാപ്പെയ്ക്കും ഡെംബലെയ്ക്കും ഗോൾ കണ്ടെത്താൻ കഴിഞ്ഞതോടെ ഫ്രാൻസ് സെമി സീറ്റ് ഉറപ്പിച്ചു. മറുവശത്ത് സ്‌ട്രൈക്കർ ഇസ്മായെൽ സൈബാരിയുടെ അഭാവം മൊറോക്കോയ്ക്ക് തിരിച്ചടിയായി. തുടർച്ചയായ രണ്ടാം സെമി ലക്ഷ്യമിട്ടെത്തിയ മൊറോക്കോ പക്ഷേ ഫ്രാൻസിനെതിരേ ഗോളടിക്കാൻ ‘മറന്നതോടെ’ 35 മത്സരങ്ങൾ നീണ്ട അ‌വരുടെ അപരാജിത കുതിപ്പിനും അവസാനമായി.

60-ാം മിനിറ്റിൽ ഗോൾ നേടി കിലിയൻ എംബാപ്പെയാണ് ഫ്രാൻസിനായി ആദ്യവെടി പൊട്ടിച്ചത്. ബോക്സിന്റെ അരികിൽ നിന്ന് മൊറോക്കൻ പ്രതിരോധ നിരയെ കാഴ്ചക്കാരാക്കി എംബാപ്പെ തൊടുത്ത മനോഹരമായ കേളിംഗ് ഷോട്ട് കൃത്യമായി വലയിൽ ചെന്നു കയറി. ഈ ലോകകപ്പിലെ എംബാപ്പെയുടെ എട്ടാം ഗോൾ ആയിരുന്നു ഇത്, ലോകകപ്പ് ഗോളുകളിൽ ഇരുപതാമത്തേതും.

എംബാപ്പെയ്ക്ക് ശേഷം ഫ്രാൻസിനായി അ‌ടുത്ത ഗോൾ നേടാനുള്ള ഊഴമെത്തിയത് ഉസ്മാൻ ഡെംബെലെയ്ക്ക് ആയിരുന്നു. ആദ്യ ഗോളിന്റെ ആഘാതത്തിൽ നിന്ന് മൊറോക്കോ മുക്തമാകും മുൻപ് 66-ാം മിനിറ്റിൽ ലഭിച്ച അവസരം കൃത്യമായി വിനിയോഗിച്ച ഡെംബെലെ ടീമിന്റെ ലീഡ് രണ്ടാക്കി ഉയർത്തി (2-0). ഈ ലോകകപ്പിൽ ഡെംബലെയുടെ അഞ്ചാം ഗോളാണിത്.

രണ്ട് ഗോളിന് പിന്നിലായതോടെ മത്സരത്തിന്റെ അവസാന ഘട്ടങ്ങളിൽ മൊറോക്കോ ഗോൾ മടക്കാൻ ചില ശ്രമങ്ങൾ നടത്തിയെങ്കിലും ഫ്രഞ്ച് പ്രതിരോധം ശക്തമായി നേരിട്ടു. ഒടുവിൽ അ‌നിവാര്യമായ ജയം ഫ്രാൻസിന്റെ ഒപ്പം നിന്നു. 2022 ലോകകപ്പ് സെമിഫൈനലിൽ ഫ്രാൻസിന്റെ എതിരാളി മൊറോക്കോ ആയിരുന്നു. അ‌ന്നും 2–0നാണ് മൊറോക്കോയെ ഫ്രാൻസ് തോൽപ്പിച്ചത്.

പായും പുലികൾ

മത്സരത്തിൽ ഫ്രഞ്ച് വിങ്ങർമാരുടെ അസാധ്യ വേഗത ആരാധകരെ അത്ഭുതപ്പെടുത്തി. ടൂർണമെന്റിലെ ഏറ്റവും വേഗതയേറിയ സ്പ്രിന്റ് റെക്കോർഡ് കുറിച്ച കിലിയൻ എംബാപ്പെ (മണിക്കൂറിൽ 23.4 മൈൽ വേഗത), സഹതാരം ബ്രാഡ്‌ലി ബാർകോള (മണിക്കൂറിൽ 22.7 മൈൽ വേഗത) എന്നിവർ മൊറോക്കൻ പ്രതിരോധത്തിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്. ഈ വിജയത്തോടെ ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായി മൂന്ന് തവണ സെമി ഫൈനലിൽ പ്രവേശിക്കുന്ന മൂന്നാമത്തെ രാജ്യമെന്ന അപൂർവ നേട്ടത്തിലേക്ക് ഫ്രാൻസ് എത്തി.

English Summary

France defeated Morocco 2-0 in the quarterfinals of the FIFA World Cup 2026. This is the third time in a row that France has reached the semifinals. France will face the winner of the Spain-Belgium match in the semifinals. France defeated Morocco with goals from Mbappe and Dembele.

Follow Us