റഫറിക്ക് റെഡ് കാർഡ്! ഫിഫ വേൾഡ് കപ്പ്: സൊമാലിയൻ റഫറി ഒമർ അർതാന് വിസ നിഷേധിച്ച് അമേരിക്ക
FIFA World Cup 2026: അമേരിക്ക പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് സൊമാലിയൻ റഫറി ഒമർ അർതാന് ലോകകപ്പ് ടൂർണമെന്റ് നഷ്ടമായി. 2025-ലെ ആഫ്രിക്കൻ ഫുട്ബോളിലെ ഏറ്റവും മികച്ച റഫറിയാണ് ഒമർ അബ്ദുൾകാദിർ അർതാൻ. ഫിഫ ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ സൊമാലിയൻ റഫറി എന്ന ചരിത്രനേട്ടമാണ് അമേരിക്കയിൽ ഒമറിനെ കാത്തിരുന്നത്. എന്നാൽ പ്രവേശനം നിഷേധിക്കപ്പെട്ടതോടെ ഫിഫ മാച്ച് ഒഫീഷ്യൽ പട്ടികയിൽനിന്ന് അദ്ദേഹത്തെ ഒഴിവാക്കി.
ഫിഫ വേൾഡ്കപ്പ് 2026ൽ (FIFA World Cup 2026) അമേരിക്കയുടെ കർശന നിയന്ത്രണങ്ങളെത്തുടർന്ന് കൈയെത്തും ദൂരത്ത് സ്വപ്നനേട്ടം നഷ്ടമായി ഫിഫ റഫറി ഒമർ അബ്ദുൾകാദിർ അർതാൻ (Omar Abdulkadir Artan). 2026 ലോകകപ്പ് മത്സരിക്കാൻ ഫിഫ തെരഞ്ഞെടുത്ത റഫറിമാരിൽ ഒരാളായിരുന്നു അർതാൻ. എന്നാൽ ഫിഫ വേൾഡ്കപ്പിന്റെ ഭാഗമാകുന്നതിനായി അമേരിക്കയിലേക്ക് പുറപ്പെട്ട ഒമർ അർതാനെ മിയാമി വിമാനത്താവളത്തിൽ വച്ച് തടയുകയും തിരിച്ചയക്കുകയുമായിരുന്നു. അമേരിക്കയിലേക്ക് അർതാന് പ്രവേശനം നിഷേധിക്കപ്പെട്ടതിന്റെ കാരണം നിലവിൽ അധികൃതർ വ്യക്തമാക്കിയിട്ടില്ല. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ സൊമാലിയയും ഉൾപ്പെടുന്നു, എങ്കിലും ഈ വിലക്കാണോ അർതാന് പ്രവേശനം നിഷേധിക്കാൻ കാരണം എന്ന് വ്യക്തമാക്കാൻ അധികൃതർ തയാറായിട്ടില്ല.
തടഞ്ഞത് ചരിത്രത്തിലേക്കുള്ള പ്രവേശനം
ഒമർ അർതാന് പ്രവേശനം നിഷേധിച്ചതിലൂടെ അമേരിക്ക തടഞ്ഞത് ഒരു ആഫ്രിക്കക്കാരന്റെ ചരിത്ര പ്രവേശനമാണ്. 2025-ലെ ആഫ്രിക്കൻ ഫുട്ബോളിലെ ഏറ്റവും മികച്ച റഫറിയാണ് ഒമർ അബ്ദുൾകാദിർ അർതാൻ. ഫിഫ ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ സൊമാലിയൻ റഫറി എന്ന ചരിത്രനേട്ടമാണ് അമേരിക്കയിൽ ഒമറിനെ കാത്തിരുന്നത്. എന്നാൽ രാജ്യത്തേക്കുള്ള പ്രവേശനം നിഷേധിച്ചതിലൂടെ അർതാന്റെ ഫിഫ ചരിത്രത്തിലേക്കുള്ള പ്രവേശനത്തിനും അമേരിക്ക വിലങ്ങുതടിയായി.
നയതന്ത്ര പാസ്‌പോർട്ട് ഉൾപ്പെടെ കൃത്യമായ യാത്രാരേഖകൾ ഒമർ അർതാന്റെ പക്കലുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നിട്ടും പ്രവേശനം നിഷേധിച്ചത് എന്തുകൊണ്ടാണ് എന്ന് സൊമാലിയൻ ഫുട്ബോൾ ഫെഡറേഷൻ ഫിഫയോട് വിശദീകരണം തേടി. എന്നാൽ വിസയും പ്രവേശനവും പൂർണമായും ആതിഥേയ രാജ്യത്തിന്റെ തീരുമാനമാണെന്നാണ് ഫിഫയുടെ നിലപാട്.
പ്രവേശനം നിഷേധിക്കപ്പെട്ടതിനാൽത്തന്നെ ഒമർ അർതാന് ഈ ലോകകപ്പിൽ പരിശീലനം നടത്തുന്നതിനോ മത്സരം നിയന്ത്രിക്കുന്നതിനോ സാധിക്കില്ലെന്നും ഫിഫ പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. ഇതോടെ തന്റെ കരിയറിലെ സുപ്രധാന നേട്ടങ്ങളിലൊന്നാണ് ഒമർ അർതാന് നഷ്ടമാകുന്നത്. നേരത്തെ ഒരു ഫുട്ബോൾ കളിക്കാരനാകുക എന്നതായിരുന്നു ഒമറിന്റെ സ്വപ്നം, എന്നാൽ പരിക്ക് വില്ലനായതോടെ കളിക്കാരൻ എന്നതിൽ നിന്ന് കളി നിയന്ത്രിക്കുന്നയാൾ എന്ന നിലയിലേക്ക് കരിയർ മാറ്റപ്പെട്ടു.
2018ലാണ് ഫിഫയുടെ റഫറിമാരുടെ ലിസ്റ്റിൽ അർതാൻ ഇടം പിടിക്കുന്നത്. പിന്നീട് 2024ൽ ആഫ്രിക്കൻ നേഷൻസ് കപ്പ് നിയന്ത്രിക്കുന്ന ആദ്യ സൊമാലിയൻ റഫറി എന്ന നേട്ടം സ്വന്തമാക്കി. മികച്ച ട്രാക്ക് റെക്കോർഡുമായി തുടർന്നും നിരവധി മത്സരങ്ങൾ ഫിഫയ്ക്കായി ഒമർ അർതാൻ നിയന്ത്രിച്ചു. അർഹതയ്ക്കുള്ള അംഗീകാരമെന്നവണ്ണം, ആഫ്രിക്കയിലെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച റഫറിയായി തിരഞ്ഞെടുക്കപ്പെട്ടതും ഒമർ അർതാൻ ആയിരുന്നു.
നിരവധി വെല്ലുവിളികളും സംഘർഷങ്ങളും നിറഞ്ഞ സൊമാലിയ പോലെയൊരു രാജ്യത്തുനിന്ന് ഫിഫയുടെ ഏറ്റവും മികച്ച റഫറിമാരിലൊരാൾ എന്ന സ്ഥാനത്തേക്ക് എത്താൻ ഏറെ കഷ്ടപ്പാടുണ്ട്. ആ കഷ്ടപ്പാടുകൾക്കുള്ള ഒരു വലിയ അംഗീകാരമാകുമായിരുന്നു ഫിഫ ലോകകപ്പിലെ ഒമർ അർതാന്റെ റഫറി സ്ഥാനം. എന്നാൽ അമേരിക്ക പുറത്തെടുത്ത നിയന്ത്രണങ്ങളുടെ ‘റെഡ് കാർഡ്’ തന്റെ ലോകകപ്പ് സ്വപ്നങ്ങളിൽ നിന്ന് ഒമർ അർതാനെ പുറത്താക്കിയിരിക്കുന്നു.
അമേരിക്കകൂടി ആതിഥേയത്വം വഹിക്കുന്ന, ഫിഫ ലോകകപ്പിന്റെ ശോഭകെടുത്തുന്ന ഒരു സംഭവമായി ഒമർ അർതാന്റെ പുറത്താകൽ വിമർശിക്കപ്പെടുന്നുണ്ട്. സൊമാലിയക്കാരനായ ഒമർ അബ്ദുൾകാദിർ അർതാൻ മാത്രമല്ല, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ഫിഫ വേൾഡ്കപ്പുമായി ബന്ധപ്പെട്ട് അമേരിക്കയിൽ എത്താൻ ശ്രമിച്ച നിരവധി പേർക്കും മോശം അനുഭവങ്ങൾ നേരിടേണ്ടിവരികയും വിസ നിഷേധിക്കപ്പെടുകയും ചെയ്യുന്നുണ്ട് എന്ന് പരാതികൾ ഉയരുന്നുണ്ട്.
ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി അമേരിക്കയിലെത്തിയ സെനഗൽ ദേശീയ ഫുട്ബോൾ ടീമിന് വിമാനത്താവളത്തിൽ വച്ച് മോശം അനുഭവമുണ്ടായെന്നും ക്രിമിനലുകളോട് എന്നപോലെയാണ് അധികൃതർ കളിക്കാരോട് പെരുമാറിയത് എന്നും ആക്ഷേപം ഉയർന്നിരുന്നു. എയർപോർട്ട് കെട്ടിടത്തേിലേക്ക് പോലും പ്രവേശിപ്പിക്കാതെ ലഗേജുകൾക്കൊപ്പം നിർത്തി താരങ്ങളെ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലാകുകയും വിവാദൾക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു.
English Summary
Somali referee Omar Artan has missed the World Cup tournament after being denied entry by the United States. Omar Abdulkadir Artan is the best referee in African football in 2025. Omar was set to make history in the United States by becoming the first Somali referee to officiate at a FIFA World Cup. However, he was removed from the FIFA match officials list after being denied entry.