India Pakistan Conflict: പിഎസ്എലുമായി ഈ പടി കടക്കരുതെന്ന് യുഎഇ; ക്രിക്കറ്റ് ഭൂപടത്തിൽ ഒറ്റപ്പെട്ട് പാകിസ്താൻ
Pakistan Becomes Lonely In Cricket Map: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം ശരിക്കും ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് രാജ്യത്തെ ക്രിക്കറ്റിനെയാണ്. പിഎസ്എൽ വേദിയാവാനുള്ള ആവശ്യം യുഎഇ നിരാകരിച്ചത് ഇതിൻ്റെ സൂചനയാണ്. ഇതല്ല, ഇതിനുമപ്പുറം വലിയ തിരിച്ചടികളാണ് പാകിസ്താനെ കാത്തിരിക്കുന്നത്.

പാകിസ്താൻ ക്രിക്കറ്റ്
പിഎസ്എൽ വേദിയാവാനുള്ള ആവശ്യം യുഎഇ നിരാകരിച്ചതോടെ പാകിസ്താൻ ക്രിക്കറ്റ് ഭൂപടത്തിൽ ഒറ്റപ്പെട്ടിരിക്കുകയാണ്. രാജ്യത്ത് ക്രിക്കറ്റ് കളി നടത്താൻ കഴിയാത്ത സാഹചര്യത്തിൽ മുൻപ് പാകിസ്താൻ തങ്ങളുടെ സെക്കൻഡ് ഹോം പോലെ കണക്കാക്കിയിരുന്ന രാജ്യമാണ് യുഎഇ. എന്നാൽ, പിഎസ്എലിനോട് യുഎഇ നോ പറഞ്ഞതോടെ അക്ഷരാർത്ഥത്തിൽ പാകിസ്താൻ ക്രിക്കറ്റ് ഭൂപടത്തിൽ ഒറ്റപ്പെട്ടിരിക്കുകയാണ്.
ഇന്ത്യയുമായുള്ള സംഘർഷം വഷളായ സാഹചര്യത്തിൽ പിഎസ്എൽ നിർത്തിവെക്കുകയും യുഎഇയിൽ ലീഗ് തുടരാൻ പാകിസ്താൻ ആലോചിക്കുകയുമായിരുന്നു. എന്നാൽ, ഇതിനോട് യുഎഇ മുഖം തിരിച്ചു. മുൻപ് പാകിസ്താനിൽ പര്യടനം നടത്താൻ മറ്റ് ടീമുകൾ തയ്യാറാവാതിരുന്ന സാഹചര്യത്തിൽ യുഎഇയാണ് പാകിസ്താൻ്റെ ഹോം മത്സരങ്ങൾ നടത്തിയത്. പുതിയ സാഹചര്യത്തിൽ യുഎഇ ഇങ്ങനെ മത്സരം നടത്താനും തയ്യാറാവില്ലെങ്കിൽ പാകിസ്താന് പിന്നെ മറ്റ് രാജ്യങ്ങളുമായും ഐസിസി, എസിസി ഇവൻ്റുകളിലും കളിക്കുക അസാധ്യമാവും. യുഎഇ അല്ലാതെ ന്യൂട്രൽ വേദിയാവാനുള്ള മറ്റൊരു രാജ്യം ശ്രീലങ്കയാണ്. എന്നാൽ, യുഎഇയിലേതുപോലെ സൗകര്യങ്ങൾ ശ്രീലങ്കയിൽ ഇല്ല. അതോടൊപ്പം ഏത് രാജ്യത്ത് കളി നടത്താൻ ശ്രമിച്ചാലും ഏറ്റവും ശക്തമായ ക്രിക്കറ്റ് ബോർഡായ ബിസിസിഐ മുഖം കറുപ്പിച്ചാൽ ഇവിടങ്ങളിലൊന്നും പിസിബിയ്ക്ക് പ്രവേശനം ലഭിക്കില്ല. ഇതോടെ ക്രിക്കറ്റ് ഭൂപടത്തിൽ പാകിസ്താൻ ഒറ്റപ്പെടുകയാണ്.
പാകിസ്താൻ മാത്രമല്ല, ഇന്ത്യയുടെയും മത്സരങ്ങൾ യുഎഇ നടത്താറുണ്ട്. കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങളൊക്കെ നടന്നത് യുഎഇയിലായിരുന്നു. മുൻപ് കൊവിഡ് സമയത്ത് രണ്ട് വർഷം ഐപിഎൽ നടന്നതും യുഎഇയിലായിരുന്നു. ബിസിസിഐയുമായി അടുത്ത ബന്ധം പുലർത്തുന്ന ക്രിക്കറ്റ് ബോർഡാണ് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ്. അങ്ങനെയൊരു സാഹചര്യത്തിൽ പാകിസ്താൻ്റെ മത്സരങ്ങൾക്ക് വേദിയൊരുക്കിയാൽ ഈ ബന്ധം വഷളാവാനുള്ള സാധ്യതയുണ്ട്. ഇതും പാകിസ്താന് തിരിച്ചടിയാണ്.
ഏറെക്കാലം പാകിസ്താനിലേക്ക് യാത്ര ചെയ്യാൻ വിദേശ ക്രിക്കറ്റ് ടീമുകൾ തയ്യാറായിരുന്നില്ല. ചാമ്പ്യൻസ് ട്രോഫി തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ടാണ് മറ്റ് ടീമുകൾ പാക് പര്യടനത്തിന് തയ്യാറായത്. എന്നാൽ, പുതിയ സാഹചര്യത്തിൽ ഉഭയകക്ഷി പരമ്പരകൾക്കായി മാത്രമല്ല, പിഎസ്എലിനായിപ്പോലും വിദേശ ടീമുകളും താരങ്ങളും പാകിസ്താനിലെത്തില്ലെന്ന് ഉറപ്പാണ്.