IPL 2025: കൊൽക്കത്തയ്ക്ക് പണി കൊടുത്ത് ബേബി എബി; ചെന്നൈ സൂപ്പർ കിംഗ്സിന് ത്രസിപ്പിക്കുന്ന ജയം
CSK Wins Against KKR: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോല്പിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്. 2 വിക്കറ്റിനാണ് സീസണിൽ ചെന്നൈയുടെ മൂന്നാം ജയം.
ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് ജയം. 2 വിക്കറ്റിനാണ് ചെന്നൈയുടെ ജയം. 180 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ചെന്നൈ അവസാന ഓവറിൽ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയത്തിലെത്തി. 52 റൺസ് നേടിയ ഡെവാൾഡ് ബ്രെവിസാണ് ചെന്നൈയുടെ ടോപ്പ് സ്കോറർ. കൊൽക്കത്തയ്ക്കായി വൈഭവ് അറോറ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഈ പരാജയത്തോടെ കൊൽക്കത്തയുടെ പ്ലേ ഓഫ് മോഹങ്ങൾ ഏറെക്കുറെ അവസാനിച്ചു.
189 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ചെന്നൈക്ക് വളരെ മോശം തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ ആയുഷ് മാത്രെയും ഡെവോൺ കോൺവേയും റൺസൊന്നുമെടുക്കാതെ പുറത്തായി. യഥാക്രമം വൈഭവ് അറോറയ്ക്കും മൊയീൻ അലിയ്ക്കുമായിരുന്നു വിക്കറ്റ്. പകരക്കാരനായി എത്തി അരങ്ങേറിയ ഉർവിൽ പട്ടേൽ നേരിട്ട രണ്ടാം പന്തിൽ തന്നെ സിക്സർ നേടി നയം വ്യക്തമാക്കി. കേവലം 11 പന്തിൽ നിന്ന് 31 റൺസ് നേടിയ ഉർവിലിനെ വീഴ്ത്തി ഹർഷിത് റാണ ചെന്നൈക്ക് അടുത്ത പ്രഹരമേൽപ്പിച്ചു. രവിചന്ദ്രൻ അശ്വിനെ (8) ഹർഷിതും രവീന്ദ്ര ജഡേജയെ (19) വരുൺ ചക്രവർത്തിയും വീഴ്ത്തിയതോടെ ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 60 റൺസെന്ന നിലയിലേക്ക് കൂപ്പുകുത്തി.
ആറാം വിക്കറ്റിൽ ഡെവാൾഡ് ബ്രെവിസും ശിവം ദുബെയും ചേർന്ന കൂട്ടുകെട്ടാണ് ചെന്നൈയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. ദുബെ സാവധാനമാണ് ബാറ്റ് വീശിയതെങ്കിലും ബ്രെവിസ് ഇടയ്ക്കിടെ ബൗണ്ടറികൾ കണ്ടെത്തി. വൈഭവ് അറോറയുടെ ഒരു ഓവറിൽ മൂന്ന് വീതം ബൗണ്ടറികളും സിക്സറും സഹിതം ബ്രെവിസ് അടിച്ചെടുത്തത് 30 റൺസാണ്. കേവലം 22 പന്തിൽ ബ്രെവിസ് ഫിഫ്റ്റി തികച്ചു. 25 പന്തിൽ 52 റൺസ് നേടിയ ബ്രെവിസിനെ മടക്കി വരുൺ ചക്രവർത്തി കൊൽക്കത്തയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. ദുബെയുമൊത്ത് 67 റൺസാണ് താരം ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്.




ബ്രെവിസ് മടങ്ങിയതോടെ സ്കോറിംഗ് ചുമതല ഏറ്റെടുത്ത ദുബെ തന്ത്രപരമായി സ്കോർ ചെയ്ത് ചെന്നൈയെ മുന്നോട്ടുനയിച്ചു. 40 പന്തിൽ 45 റൺസ് നേടിയ ദുബെയെ 19ആം ഓവറിൽ മടക്കി വൈഭവ് അറോറ ചെന്നൈയെ വീണ്ടും പ്രതിസന്ധിയിലാക്കി. അതേ ഓവറിൽ തന്നെ നൂർ അഹ്മദിനെയും (2) വൈഭവ് മടക്കി അയച്ചു, അവസാന ഓവറിൽ എട്ട് റൺസായിരുന്നു വിജയലക്ഷ്യം. എംഎസ് ധോണി സ്ട്രൈക്കിൽ. ആന്ദ്രേ റസൽ പന്തെറിഞ്ഞു. ഓവറിലെ ആദ്യ പന്തിൽ സിക്സർ നേടിയ ധോണി മൂന്നാം പന്തിൽ സിംഗിൾ ഇട്ടു. നാലാം പന്തിൽ ബൗണ്ടറി നേടിയ അൻഷുൽ കംബോജ് ചെന്നൈയുടെ വിജയറൺ കുറിച്ചു.