IPL 2025: ജിതേഷിനെ മങ്കാദിങ് ചെയ്ത് ദിഗ്‌വേഷ് റാഠി; നോട്ടൗട്ട് വിളിക്കുന്നതിനിടെ അപ്പീൽ പിൻവലിച്ച് ഋഷഭ് പന്ത്
Digvesh Rathi Mankading Attempt To Jitesh Sharma: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം ജിതേഷ് ശർമ്മയെ മങ്കാദിങ് ചെയ്യാൻ ലഖ്നൗ സൂപ്പർ ജയൻ്റ്സ് താരം ദിഗ്‌വേഷ് റാഠിയുടെ ശ്രമം. നോട്ടൗട്ട് വിളിച്ചതോടെ ഋഷഭ് പന്ത് അപ്പീൽ പിൻവലിക്കുകയും ചെയ്തു.

ദിഗ്‌വേഷ് റാഠി, ജിതേഷ് ശർമ്മ
ഐപിഎലിൽ ലഖ്നൗ സൂപ്പർ സൂപ്പർ ജയൻ്റ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തിനിടെ നാടകീയ രംഗങ്ങൾ. ആർസിബി സ്റ്റാൻഡ് ഇൻ ക്യാപ്റ്റൻ ജിതേഷ് ശർമ്മയെ ലഖ്നൗ സ്പിന്നർ ദിഗ്‌വേഷ് റാഠി മങ്കാദിങ് ചെയ്തതാണ് നാടകീയ രംഗങ്ങൾക്ക് തുടക്കം കുറിച്ചത്. തേർഡ് അമ്പയർ നോട്ടൗട്ട് വിളിച്ചതിന് പിന്നാലെ ലഖ്നൗ ക്യാപ്റ്റൻ ഋഷഭ് പന്ത് അപ്പീൽ പിൻവലിക്കുകയും ചെയ്തു.
മത്സരത്തിൻ്റെ 17ആം ഓവറിലായിരുന്നു സംഭവം. ഈ സമയത്ത് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നാല് വിക്കറ്റ് നഷ്ടത്തിൽ 200 റൺസെന്ന നിലയിലായിരുന്നു. 25 പന്തുകളിൽ 57 റൺസ് നേടി ജിതേഷ് തകർപ്പൻ ഫോമിലായിരുന്നു. ആറാം പന്തെറിയാൻ റണ്ണപ്പ് ചെയ്യുന്നതിനിടെ ദിഗ്‌വേഷ് നോൺ സ്ട്രൈക്കർ എൻഡിൽ നിൽക്കുകയായിരുന്നു ജിതേഷിനെ മങ്കാദിങ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, തേർഡ് അമ്പയർ നോട്ടൗട്ട് വിളിച്ചു.
മങ്കാദിങിലൂടെ വിക്കറ്റ് നൽകണമെങ്കിൽ ബൗളർ ബൗളിംഗ് ആക്ഷൻ പൂർത്തിയാക്കരുതെന്നാണ് നിയമം. ബൗളിംഗ് ആക്ഷൻ പൂർത്തിയാക്കുന്നതിന് മുൻപ് മങ്കാദിങ് ചെയ്താലേ അത് വിക്കറ്റായി പരിഗണിക്കൂ. ബൗളർ പോപ്പിങ് ക്രീസിന് പുറത്തായാലും മങ്കാദിങിലൂടെ വിക്കറ്റ് അനുവദിക്കില്ല. ഇത് പരിശോധിച്ച തേർഡ് അമ്പയർ നോട്ടൗട്ട് വിധിക്കുകയായിരുന്നു. തേർഡ് അമ്പയർ ഔട്ട് പരിശോധിക്കുന്നതിനിടെ ലഖ്നൗ സൂപ്പർ ജയൻ്റ്സ് ക്യാപ്റ്റൻ ഋഷഭ് പന്ത് അപ്പീൽ പിൻവലിക്കുകയായിരുന്നു.
Also Read: IPL 2025: പഞ്ചാബ് ഒന്നാമത്, മുംബൈ നാലാമത്; പ്ലേ ഓഫ് സ്പോട്ടുകളായി
മത്സരത്തിൽ ലഖ്നൗവിനെ ബെംഗളൂരു പരാജയപ്പെടുത്തിയിരുന്നു. ലഖ്നൗ മുന്നോട്ടുവച്ച 228 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി എട്ട് പന്തുകൾ ബാക്കിനിൽക്കെ ബെംഗളൂരു മറികടന്നു. 33 പന്തിൽ 85 റൺസുമായി പുറത്താവാതെ നിന്ന ജിതേഷ് ശർമ്മയാണ് കളിയിലെ താരം. ഈ ജയത്തോടെ ബെംഗളൂരു പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തി ക്വാളിഫയർ 1 ഉറപ്പിച്ചു. ഈ കളി വിജയിച്ചാൽ നേരിട്ട് ഫൈനലിലെത്താം. തോറ്റാൽ പ്ലേ ഓഫ് 2ലൂടെ ഒരവസരം കൂടി ലഭിക്കുകയും ചെയ്യും.