IPL 2025: പ്ലേ ഓഫ് കണ്ട് ഇനിയാരും പനിയ്ക്കണ്ട; ഡൽഹിയെ തകർത്തെറിഞ്ഞ് ആ സ്ഥാനം മുംബൈ എടുത്തിട്ടുണ്ട്
MI Advances To Playoffs After Beating DC: സീസണിലെ അവസാന പ്ലേ ഓഫ് സ്പോട്ട് മുംബൈ ഇന്ത്യൻസിന്. ഡൽഹി ക്യാപിറ്റൽസിനെ 59 റൺസിന് തോല്പിച്ചാണ് മുംബൈ പ്ലേ ഓഫുറപ്പിച്ചത്.

മുംബൈ ഇന്ത്യൻസ്
ഇത്തവണത്തെ ഐപിഎൽ സീസണുള്ള പ്ലേ ഓഫ് ടീമുകളായി. ഗുജറാത്ത് ടൈറ്റൻസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, പഞ്ചാബ് കിംഗ്സ് എന്നീ ടീമുകൾക്കൊപ്പം മുംബൈ ഇന്ത്യൻസാണ് പ്ലേ ഓഫ് യോഗ്യത നേടിയ അവസാനത്തെ ടീം. ഡൽഹി ക്യാപിറ്റൽസിനെ 59 റൺസിന് തോല്പിച്ചാണ് മുംബൈ പ്ലേ ഓഫ് യോഗ്യത നേടിയത്. മുംബൈ മുന്നോട്ടുവച്ച 181 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഡൽഹി 121 റൺസിന് ഓൾഔട്ടാവുകയായിരുന്നു. 73 റൺസ് നേടി പുറത്താവാതെ നിന്ന സൂര്യകുമാർ യാദവാണ് കളിയിലെ താരം.
താരതമ്യേന ഉയർന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഡൽഹിയ്ക്ക് ഒരിക്കൽ പോലും ജയസാധ്യത ഉണ്ടായിരുന്നില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്താൻ മുംബൈക്ക് സാധിച്ചു. ഫാഫ് ഡുപ്ലെസിയെ (6) വീഴ്ത്തി ദീപക് ചഹാറാണ് വിക്കറ്റ് വേട്ട ആരംഭിച്ചത്. കെഎൽ രാഹുലിനെ (6 പന്തിൽ 11) ട്രെൻ്റ് ബോൾട്ടും അഭിഷേക് പോറലിനെ (6) വിൽ ജാക്ക്സും മടക്കിയതോടെ ഡൽഹി മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 27 റൺസെന്ന നിലയിലായി.
Also Read: IPL 2025: ‘സിംഹങ്ങൾക്കും പക്ഷികൾക്കും’ ഇടയിൽ ഐപിഎൽ താരങ്ങൾ; ട്രെൻഡ് പിടികിട്ടാതെ ആരാധകർ
നാലാം വിക്കറ്റിൽ സമീർ റിസ്‌വിയും വിപ്രജ് നിഗവും ചേർന്ന് രക്ഷാപ്രവർത്തിന് ശ്രമം നടത്തി. എന്നാൽ, 11 പന്തിൽ 20 റൺസ് നേടിയ വിപ്രജിനെ പവലിയനിലെത്തിച്ച് മിച്ചൽ സാൻ്റ്നർ വീണ്ടും ഡൽഹിയ്ക്ക് പ്രഹരമേല്പിച്ചു. ട്രിസ്റ്റൻ സ്റ്റബ്സ് (2) ബുംറയ്ക്ക് മുന്നിൽ വീണു. സമീർ റിസ്‌വി (35 പന്തിൽ 39), അശുതോഷ് ശർമ്മ (16 പന്തിൽ 18) എന്നിവരെ സാൻ്റ്നർ തന്നെ വീഴ്ത്തി. മാധവ് തിവാരി (3) ബുംറയുടെ ഇരയായപ്പോൾ കുൽദീപ് യാദവിനെ (7) കരൺ ശർമ്മ മടക്കി അയച്ചു. മുസ്തഫിസുർ റഹ്മാൻ്റെ (0) കുറ്റി പിഴുത് ബുംറ ഡൽഹിയുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചു.
പ്ലേ ഓഫ് യോഗ്യത നേടിയ മറ്റ് ടീമുകൾക്ക് ഇനി രണ്ട് മത്സരം വീതവും മുംബൈക്കും ഒരു മത്സരവുമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുക മുംബൈക്ക് ഏറെക്കുറെ അസാധ്യമാണ്.