ജപ്പാൻ കീഴടക്കി കിരീടം ചൂടി സിന്ധു ചൈനയിലേക്ക്; കളത്തിലെ ‘ശത്രു’വിനെ അഭിനന്ദിച്ച് സൈന
PV Sindhu Japan Open Super 750 title: ജപ്പാൻ ഓപ്പൺ കിരീടം ചൂടിയതിന് പിന്നാലെ ഇന്ത്യയുടെ അഭിമാന ബാഡ്മിന്റൺ താരം പിവി സിന്ധു ചൈനയിലേക്ക്. ചൈന ഓപ്പൺ സൂപ്പർ 1000 ബാഡ്മിന്റൺ ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിൽ വനിതാ വിഭാഗത്തെ നയിക്കുന്നത് പിവി സിന്ധുവാണ്. സിന്ധുവിന്റെ ജപ്പാനിലെ കിരീട നേട്ടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, സൈന നെഹ്വാൾ ഉൾപ്പെടെയുള്ളവർ പ്രശംസിച്ചു

Pv Sindhu
ന്യൂഡൽഹി: രണ്ട് വർഷത്തോളമായി നീണ്ട കിരീടവരൾച്ചയ്ക്ക് വിരാമമിട്ട് ജപ്പാൻ ഓപ്പൺ കിരീടം ചൂടിയതിന് പിന്നാലെ ഇന്ത്യയുടെ അഭിമാന ബാഡ്മിന്റൺ താരം പിവി സിന്ധു ചൈനയിലേക്ക്. ചൈന ഓപ്പൺ സൂപ്പർ 1000 ബാഡ്മിന്റൺ ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിൽ വനിതാ വിഭാഗത്തെ നയിക്കുന്നത് പിവി സിന്ധുവാണ്. പുരുഷന്മാരെ ലക്ഷ്യ സെൻ നയിക്കും. ആയുഷ് ഷെട്ടി, എച്ച്.എസ്. പ്രണോയ് എന്നിവരും ചൈന ഓപ്പൺ ബാഡ്മിന്റണിനുള്ള ഇന്ത്യൻ ടീമിൽ അണിനിരക്കും. ഞായറാഴ്ച, ടോക്കിയോയിൽ നടന്ന ജപ്പാൻ ഓപ്പൺ 2026 ടൂർണമെന്റിൽ വനിതാ സിംഗിൾസ് ഫൈനലിൽ ജപ്പാന്റെ സൂപ്പർ താരം അകാനെ യമഗുച്ചിയെ അവരുടെ സ്വന്തം തട്ടകത്തിൽ പരാജയപ്പെടുത്തിയായിരുന്നു സിന്ധുവിന്റെ കിരീഡ ധാരണം.
ഇതാദ്യമായാണ് സിന്ധു ജപ്പാൻ ഓപ്പണിൽ കിരീടം ചൂടുന്നത്. തന്റെ കരിയറിലെ പ്രധാന എതിരാളിയെ തന്നെ തോൽപ്പിച്ചുകൊണ്ട് അവരുടെ നാട്ടിൽ കിരീടം ചൂടാനായി എന്നത് സിന്ധുവിന്റെ വിജയത്തിന് കൂടുതൽ മധുരം നൽകുന്നു. പി.വി. സിന്ധുവും അകാനെ യമഗുച്ചിയും തമ്മിലുള്ള 30-ാമത്തെ അന്താരാഷ്ട്ര ബാഡ്മിന്റൺ പോരാട്ടമാണ് കഴിഞ്ഞ ദിവസം നടന്നത്.
Also Read: കിരീടം പോയതിന് പിന്നാലെ അർജന്റീനയിൽ കലാപം; കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ച് പൊലീസ്
അവസാനം നടന്ന പത്ത് മത്സരങ്ങളിൽ ഏഴെണ്ണത്തിൽ വിജയിച്ച് യമാഗുച്ചി മുൻതൂക്കം നേടിയിരുന്നെങ്കിലും, ഇത്തവണ സിന്ധു വിജയം സ്വന്തമാക്കി. ഇതോടെ, യമാഗുച്ചിക്കെതിരായ തന്റെ ഹെഡ്-ടു-ഹെഡ് റെക്കോർഡ് സിന്ധു 16-14 ആയി മെച്ചപ്പെടുത്തി. 2019 ൽ ലോക ചാമ്പ്യൻഷിപ്പ് നേടിയതിനുശേഷം, കഴിഞ്ഞ ഏഴ് വർഷത്തിനിടെ സിന്ധു നേടിയ ഏറ്റവും വലുതും അഭിമാനകരവുമായ വിജയമാണ് ജപ്പാൻ ഓപ്പൺ ട്രോഫി നേട്ടം.
ജപ്പാൻ ഓപ്പൺ സെമിഫൈനലിൽ ചൈനീസ് താരം ചെൻ യൂഫിയെ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലിലെത്തിയത് എന്നതും ശ്രദ്ധേയമാണ്. 2024 ഡിസംബറിൽ സ്വന്തം മണ്ണിൽ സയ്യിദ് മോദി ഇന്റർനാഷണൽ കിരീടവും, 2022 ൽ സിംഗപ്പൂർ ഓപ്പൺ സൂപ്പർ 500 കിരീടവും സിന്ധു നേടിയിരുന്നു. തുടർന്നിങ്ങോട്ട് തുടർച്ചയായ പരിക്കുകൾ കാരണം ഫോം നഷ്ടപ്പെട്ട നിലയിലായിരുന്ന സിന്ധുവിന് ജപ്പാനിലെ കിരീട നേട്ടം ഏറെ ആത്മവിശ്വാസം നൽകുന്നു.
ഓഗസ്റ്റിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പ് നടക്കുന്നുണ്ട്. ഇതിലും ഇന്ത്യയുടെ പ്രധാന പ്രതീക്ഷ സിന്ധുവാണ്. ജപ്പാനിലെ വിജയത്തിൽ സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൈന നെഹ്വാളും അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ജപ്പാൻ ടൂർണമെന്റിലുടനീളം സിന്ധുവിന്റെ നിശ്ചയദാർഢ്യവും അസാധാരണമായ കായികക്ഷമതയും ദൃശ്യമായെന്നും, കായികരംഗത്തേക്ക് കടന്നുവരുന്നതിനും തിളങ്ങുന്നതിനും രാജ്യത്തുടനീളമുള്ള എണ്ണമറ്റ യുവ കായികതാരങ്ങൾക്ക് അവർ പ്രചോദനമാകുമെന്നും മോദി പറഞ്ഞു.
സിന്ധുവിനെ പ്രശംസിച്ച് സൈന
കളിക്കളത്തിൽ പലപ്പോഴും സിന്ധുവിന്റെ പ്രധാന എതിരാളിയായിട്ടുള്ള സൈന നെഹ്വാൾ, ജപ്പാൻ ഓപ്പൺ കിരീട നേട്ടത്തിൽ സിന്ധുവിനെ അഭിനന്ദിച്ച് രംഗത്തെത്തിയത് ഏറെ ശ്രദ്ധേയമായി. ”കഴിഞ്ഞ 2-3 വർഷങ്ങൾ സിന്ധുവിന് ഏറെ പ്രയാസകരമായിരുന്നു. പരിക്കുകളിൽ നിന്ന് മുക്തയായി തിരിച്ചുവരാൻ അവൾ ശ്രമിക്കുകയായിരുന്നു. എന്നാൽ അത് മറികടന്ന് മികച്ച പ്രകടനം പുറത്തെടുത്ത രീതി പ്രശംസനീയമാണ്. അതിവേഗ ആക്രമണാത്മക ശൈലിയിലാണ് അവൾ ടൂർണമെന്റിൽ കളിച്ചത്,” എന്ന് സൈന പറഞ്ഞു.
പരിക്കുകളും പ്രായവും സൃഷ്ടിക്കുന്ന വെല്ലുവിളികൾ കായികതാരങ്ങൾക്ക് സമ്മർദ്ദമുണ്ടാക്കും. എങ്കിലും സിന്ധു തന്റെ പഴയ ആത്മവിശ്വാസം വീണ്ടെടുത്തിട്ടുണ്ടെന്നും, വരും ടൂർണമെന്റുകളിലും സിന്ധു തിളങ്ങുമെന്നും ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ സിന്ധു, ലക്ഷ്യ സെൻ തുടങ്ങിയ താരങ്ങൾക്ക് ഇന്ത്യയിൽ മെഡൽ നേടാൻ സാധിക്കുമെന്നും സൈന പ്രത്യാശ പ്രകടിപ്പിച്ചു.
English Summary
After winning the Japan Open, India’s proud badminton star PV Sindhu is heading to China. PV Sindhu will lead the women’s section of the Indian team for the China Open Super 1000 badminton tournament. Prime Minister Narendra Modi and Saina Nehwal, among others, praised Sindhu’s victory in Japan.