Viral News: നടുവേദന മാറാന്‍ തവളകളെ വിഴുങ്ങി; 82കാരിക്ക് സംഭവിച്ചത്
Woman swallows 8 live frogs: ഒരു കൈപ്പത്തിയെക്കാള്‍ വലിപ്പമുള്ളതായിരുന്നു തവളകള്‍. തവളകളെ വിഴുങ്ങിയതിന് പിന്നാലെ നേരിയ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. പിന്നീട് വേദന കലശലായി. തുടര്‍ന്നാണ് തവളകളെ വിഴുങ്ങിയ കാര്യം കുടുംബാംഗങ്ങളെ അറിയിച്ചത്
നടുവേദന മാറാന്‍ നാടുവൈദ്യം വിശ്വസിച്ച ചൈനക്കാരിക്ക് കിട്ടിയത് എട്ടിന്റെ പണി. വേദന മാറാന്‍ 82കാരി വിഴുങ്ങിയത് ജീവനുള്ള എട്ട് തവളകളെയാണ്. കിഴക്കന്‍ ചൈനയിലാണ് സംഭവം. ഹാങ്‌ഷൗ ഡെയ്‌ലിയെ ഉദ്ധരിച്ച് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒരു കൈപ്പത്തിയെക്കാള്‍ വലിപ്പമുള്ളതായിരുന്നു തവളകള്‍. തവളകളെ വിഴുങ്ങിയതിന് പിന്നാലെ നേരിയ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. പിന്നീട് വേദന കലശലായി. തുടര്‍ന്നാണ് തവളകളെ വിഴുങ്ങിയ കാര്യം കുടുംബാംഗങ്ങളെ അറിയിച്ചത്.
സെജിയാങ് പ്രവിശ്യയിലുള്ള ഹൗങ്ഷൗവിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷെജിയാങ് യൂണിവേഴ്സിറ്റി നമ്പർ 1 അഫിലിയേറ്റഡ് ആശുപത്രിയില്‍ സെപ്തംബര്‍ ആദ്യ വാരമാണ് ഇവരെ പ്രവേശിപ്പിച്ചത്. ജീവനുള്ള എട്ട് തവളകളെയാണ് അമ്മ വിഴുങ്ങിയതെന്നും, കഠിനമായ വേദന കാരണം നടക്കാന്‍ പോലും പറ്റുന്നില്ലെന്നും ഇവരുടെ മകന്‍ ഡോക്ടര്‍മാരോട് പറഞ്ഞു.
പരിശോധനയില്‍ ഓക്‌സിഫില്‍ കോശങ്ങള്‍ കണ്ടെത്തി. വൃദ്ധയുടെ ശരീരത്ത് പാരസൈറ്റ് സാന്നിധ്യം സ്ഥിരീകരിച്ചു. തുടര്‍ന്ന് രണ്ടാഴ്ചയോളമാണ് ആശുപത്രിയില്‍ കിടക്കേണ്ടി വന്നത്. പിന്നീട് ഡിസ്ചാര്‍ജ് ചെയ്തു. ജീവനുള്ള തവളകളെ കഴിച്ചാല്‍ വേദന കുറയുമെന്നായിരുന്നു ഈ വയോധികയുടെ വിശ്വാസം. തുടര്‍ന്ന് കുറച്ച് തവളകളെ പിടിച്ചുതരാമോയെന്ന് കുടുംബാംഗങ്ങളോട് ചോദിച്ചു. തവളകളുടെ ആവശ്യം എന്താണെന്ന് പറഞ്ഞതുമില്ല. ഒടുവില്‍ വീട്ടുകാര്‍ പിടിച്ചുകൊണ്ടുവന്ന തവളകളെ രണ്ട് ദിവസം കൊണ്ട് വിഴുങ്ങുകയായിരുന്നു.
ആദ്യ ദിവസം മൂന്ന് എണ്ണത്തെ അകത്താക്കി. രണ്ടാം ദിവസമാണ് അഞ്ച് തവളകളെ വിഴുങ്ങിയത്. വൈകാതെ ആശുപത്രിയിലുമായി. തവളകളെ വിഴുങ്ങിയത് വൃദ്ധയുടെ ദഹനവ്യവസ്ഥ തകരാറിലാക്കിയെന്നും, ചില പാരസൈറ്റുകള്‍ അവരുടെ ശരീരത്തിലെത്തിയെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
എന്നാല്‍ ഇത്തരം കേസുകള്‍ അസാധാരണമല്ലെന്നാണ് ഈ ആശുപത്രിയിലെ സീനിയർ ഫിസിഷ്യനായ ഡോ. വു സോങ്‌വെൻ പറഞ്ഞത്. സമീപ വർഷങ്ങളിൽ ഇത്തരത്തില്‍ നിരവധി കേസുകള്‍ കണ്ടിട്ടുണ്ട്. പ്രായമായവരാണ് ഇത്തരം പ്രവൃത്തികളില്‍ കൂടുതലായും ഏര്‍പ്പെടുന്നതെന്നും ഡോക്ടര്‍ പറഞ്ഞു. അവസ്ഥ ഗുരുതരമാകുമ്പോള്‍ മാത്രമാണ് പലരും ചികിത്സ തേടുന്നത്. ഇത്തരം പരമ്പരാഗത വിശ്വാസങ്ങളില്‍ അഭയം പ്രാപിക്കരുതെന്നാണ് മുന്നറിയിപ്പ്.