US deports Indian migrants: അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കും; ഇന്ത്യക്കാരെയും നാടുകടത്തി ട്രംപ്; ആദ്യസംഘം പുറപെട്ടതായി റിപ്പോർട്ട്
ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്നത് അമേരിക്കൻ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ നാടുകടത്തിലാണ്. അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടിക അമേരിക്ക നേരത്തെ തയ്യാറാക്കിയിട്ടുണ്ട്.

ന്യൂയോർക്ക്: അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതിന്റെ ഭാഗമായി ട്രംപ് ഭരണകൂടം അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ ഇന്ത്യക്കാരിൽ ആദ്യ സംഘത്തെ ഒഴിപ്പിച്ചു. ഇവരെ സൈനിക വിമാനത്തിൽ തിങ്കളാഴ്ച തിരിച്ചയച്ചതായി വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സിനെ ഉദ്ധരിച്ച് കൊണ്ട് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. സി 17 സൈനിക വിമാനം അനധികൃത കുടിയേറ്റക്കാരുമായി പുറപ്പെട്ടുവെന്ന് റിപോർട്ടുകൾ വരുന്നുണ്ടെങ്കിലും വിമാനം ഇതുവരെ ഇന്ത്യയിൽ എത്തിച്ചേർന്നിട്ടില്ല. അതുകൊണ്ട് തന്നെ വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്നത് അമേരിക്കൻ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ നാടുകടത്തലിനാണ്. അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടിക അമേരിക്ക നേരത്തെ തയ്യാറാക്കിയിട്ടുണ്ട്. പട്ടികയിൽ 18,000 ഇന്ത്യക്കാർ ഉണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ, 7.25 ലക്ഷത്തോളം ഇന്ത്യക്കാർ അമേരിക്കയിൽ അനധികൃതമായി കുടിയേറിയിട്ടുണ്ടെന്നാണ് വിവരം. അനധികൃതമായി അമേരിക്കയിൽ കുടിയേറി പാർക്കുന്നവരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
അതേസമയം, യുഎസിൽ നിന്നും ഒഴിപ്പിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം സംബന്ധിച്ച കൃത്യമായ വിവരം ഇതുവരെ ലഭിച്ചിട്ടില്ലെന്നും, വിവരങ്ങൾ പരിശോധിച്ച് വരികയാണെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നേരത്തെ പറഞ്ഞിരുന്നു. സാധുവായ രേഖകൾ ഇല്ലാതെ അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് തിരിച്ചെത്തുന്നതിൽ തടസ്സം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അനധികൃത കുടിയേറ്റക്കാരുടെ കാര്യത്തിൽ ഉചിതമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചതായി ഡൊണാൾഡ് ട്രംപ് പറഞ്ഞു.
ALSO READ: കാനഡയ്‌ക്കെതിരെ ചുമത്തിയ ഇറക്കുമതിത്തീരുവ ഉടൻ നടപ്പാക്കില്ല; ഉത്തരവ് മരവിപ്പിച്ച് ട്രംപ്
അതേസമയം ഇതിനകം തന്നെ പെറു, ഹോണ്ടുറാസ്, ഗ്വാട്ടിമാല തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് അനധികൃതമായി കുടിയേറിയ ആളുകളുമായുള്ള വിമാനം പുറപ്പെട്ടു കഴിഞ്ഞു. അമേരിക്കയിൽ നിന്ന് ഏറ്റവും കൂടുതൽ യാത്രാസമയം വേണ്ട രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപ് തിരിച്ചെത്തിയതിന് ശേഷം ആദ്യമായാണ് ഇന്ത്യക്കാരെ നാടുകടത്തുന്നത്. യുഎസ് പ്രതിനിധികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും അനധികൃത കുടിയേറ്റം സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു.
ട്രംപ് ഭരണകൂടം അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്ന നടപടി സുഗമമാക്കുന്നതിന് വേണ്ടി യുഎസ് സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി യുഎസ് – മെക്സിക്കോ അതിർത്തിയിലേക്ക് കൂടുതൽ സൈന്യത്തെ എത്തിക്കുമെന്നാണ് വിവരം. കൂടാതെ, കുടിയേറ്റക്കാരെ നാടുകടത്തുന്നതിനായി സൈനിക വിമാനങ്ങൾ എത്തിക്കുമെന്നും, അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാനായി സൈനിക താവളങ്ങൾ ഉപയോഗിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.