Donald Trump vs Elon Musk: ‘ആ ഭ്രാന്തുപിടിച്ച മനുഷ്യനുമായി സംസാരിക്കാനില്ല’; പോര് മുറുക്കി ട്രംപ്, മസ്‌കിന് രാഷ്ട്രീയ അഭയം വാഗ്ദാനം ചെയ്ത് റഷ്യയും
Donald Trump vs Elon Musk: ട്രംപുമായുള്ള തർക്കത്തിനിടെ മസ്കിന്റെ ബിസിനസുകളിൽ 150 ബില്യൺ ഡോളറിന്റെ ഓഹരി നഷ്ടമാണ് രേഖപ്പെടുത്തിയത്. ഇതിനിടെയാണ് ട്രംപും മസ്കും ഫോൺ സംഭാഷണത്തിന് പദ്ധതിയിടുന്നു എന്ന തരത്തിൽ വാർത്ത പ്രചരിച്ചത്.

യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും ടെസ്ല സിഇഒ ഇലോൺ മസ്കും തമ്മിലുള്ള പോര് മുറുകുന്നു. മസ്കുമായി ഫോണിലൂടെ ട്രംപ് സംസാരിക്കാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങളെ തള്ളി ട്രംപ് രംഗത്തെത്തി.
മസ്കുമായി സംഭാഷണത്തിന് പദ്ധതിയിട്ടിരുന്നോ എന്ന ചോദ്യത്തിന് “നിങ്ങൾ ഉദ്ദേശിക്കുന്നത് ഭ്രാന്തനായ ആളെയാണോ? അദ്ദേഹത്തോട് സംസാരിക്കാൻ എനിക്ക് പ്രത്യേകിച്ച് താൽപ്പര്യമില്ല. ഇലോൺ മസ്‌ക് എന്നോട് സംസാരിക്കാൻ ആഗ്രഹിച്ചുവെന്നു കേട്ടു. എന്നാൽ മസ്‌കുമായി സംസാരിക്കാൻ ഞാൻ തയ്യാറല്ല” എന്ന് ട്രംപ് മറുപടി പറഞ്ഞു.
ട്രംപുമായുള്ള തർക്കത്തിനിടെ മസ്കിന്റെ ബിസിനസുകളിൽ 150 ബില്യൺ ഡോളറിന്റെ ഓഹരി നഷ്ടമാണ് രേഖപ്പെടുത്തിയത്. ഇതിനിടെയാണ് ട്രംപും മസ്കും ഫോൺ സംഭാഷണത്തിന് പദ്ധതിയിടുന്നു എന്ന തരത്തിൽ വാർത്ത പ്രചരിച്ചത്.
അതേസമയം മസ്‌കിന് രാഷ്ട്രീയ അഭയം നൽകാമെന്ന് വാഗ്ദാനവുമായി റഷ്യ രംഗത്തെത്തി. നിയമസഭാംഗം ദിമിത്രി നോവിക്കോവാണ് മസ്കിന് അഭയം നൽകാമെന്ന് അഭിപ്രായപ്പെട്ടത്. ഇലോൺ മസ്‌കും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ചൂടേറിയ ആരോപണ-പ്രത്യാരോപണങ്ങൾക്ക് പിന്നാലെ സ്റ്റേറ്റ് ഡുമ കമ്മിറ്റി ഓൺ ഇന്റർനാഷണൽ അഫയേഴ്‌സിന്റെ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ദി റഷ്യൻ ഫെഡറേഷന്റെ) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാൻ ദിമിത്രി നോവിക്കോവ് അഭയ വാഗ്ജാനം നൽകിയതായി റഷ്യൻ വാർത്താ ഏജൻസി ടാസ് റിപ്പോർട്ട് ചെയ്തു.
‘മസ്കിന് തികച്ചും വ്യത്യസ്തമായ ഒരു തന്ത്രമുണ്ടെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന് രാഷ്ട്രീയ അഭയം ആവശ്യമില്ല. എന്നാലും അദ്ദേഹത്തിന് രാഷ്ട്രീയ അഭയം ആവശ്യമാണെങ്കിൽ റഷ്യയ്ക്ക് അത് നൽകാൻ കഴിയുമെന്ന്’ അദ്ദേഹം വ്യക്തമാക്കി.