Donald Trump: ‘ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നപരിഹാരത്തിനായി പ്രവർത്തിക്കും’; കാശ്മീർ വിഷയത്തിൽ ഡോണാൾഡ് ട്രംപ്
Donald Trump on India Pakistan Issue: പ്രശ്നപരിഹാരത്തിലെത്താൻ കഴിയുമോയെന്ന് പരിശോധിക്കാൻ ഇരുരാജ്യങ്ങളോടും സഹകരിക്കുമെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയുടെയും പാകിസ്താന്റെയും നേതൃത്വത്തെ ദൈവം അനുഗ്രഹിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാശ്മീർ വിഷയത്തിൽ ഇന്ത്യയും പാകിസ്താനും ഇടയിലുള്ള പ്രശ്നപരിഹാരത്തിനായി പ്രവർത്തിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. വെടിനിർത്തലിന് തയ്യാറായ ഇരുരാജ്യങ്ങളെയും അഭിനന്ദിച്ച് കൊണ്ട് ട്രൂത്ത് സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്ക് വച്ച പോസ്റ്റിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്.
പ്രശ്നപരിഹാരത്തിലെത്താൻ കഴിയുമോയെന്ന് പരിശോധിക്കാൻ ഇരുരാജ്യങ്ങളോടും സഹകരിക്കുമെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയുടെയും പാകിസ്താന്റെയും നേതൃത്വത്തെ ദൈവം അനുഗ്രഹിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, വെടിനിർത്തൽ ധാരണയിലെത്താൻ സഹായം ചെയ്തുവെന്ന അവകാശവാദം ട്രംപ് ആവർത്തിക്കുകയും ചെയ്തു. ഇന്ത്യ പാക് വെടിനിർത്തൽ ശനിയാഴ്ച ട്രംപാണ് ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചെന്ന വാദം ഇന്ത്യ പരോക്ഷമായി തള്ളിയിരുന്നു. പാകിസ്താനുമായി നേരിട്ട് ചർച്ച നടത്തിയതിന് പിന്നാലെയാണ് തീരുമാനമെന്നാണ് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.
ALSO READ: ജമ്മുവില്‍ സ്ഥിതിഗതികള്‍ ശാന്തം, സസൂക്ഷ്മം നിരീക്ഷിച്ച് കേന്ദ്രം
‘അനേകരുടെ മരണത്തിനും നാശത്തിനും കാരണമായേക്കാവുന്ന നിലവിലെ ആക്രമണം നിർത്താനുള്ള സമയമായി എന്ന് തിരിച്ചറിഞ്ഞ ഇന്ത്യയുടെയും പാകിസ്ഥാന്റെയും ശക്തവും അചഞ്ചലവുമായ നേതൃത്വത്തെക്കുറിച്ച് ഞാൻ വളരെ അഭിമാനിക്കുന്നു. സംഘർഷം തുടർന്നിരുന്നെങ്കിൽ ദശലക്ഷക്കണക്കിന് നല്ലവരും നിരപരാധികളുമായ ആളുകൾ മരിക്കാമായിരുന്നു. നിങ്ങളുടെ ധീരമായ പ്രവൃത്തികൾ നിങ്ങളുടെ പാരമ്പര്യത്തെ വളരെയധികം മെച്ചപ്പെടുത്തുന്നു. ഈ ചരിത്രപരമായ തീരുമാനത്തിലെത്താൻ യുഎസ്എയ്ക്ക് നിങ്ങളെ സഹായിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.
ചർച്ച ചെയ്തിട്ടില്ലെങ്കിലും, ഈ രണ്ട് മഹത്തായ രാജ്യങ്ങളുമായും വ്യാപാരബന്ധം വർധിപ്പിക്കാൻ പോവുകയാണ് ഞാൻ. കൂടാതെ, ആയിരം വർഷങ്ങൾക്ക് ശേഷം കശ്മീരിനെക്കുറിച്ച് ഒരു പരിഹാരത്തിലെത്താൻ കഴിയുമോ എന്ന് കാണാൻ ഞാൻ നിങ്ങളോടൊപ്പം പ്രവർത്തിക്കും. ഇന്ത്യയുടെയും പാകിസ്ഥാന്റെയും നേതൃത്വത്തെ ദൈവം അനുഗ്രഹിക്കട്ടെ’ എന്നദ്ദേഹം കുറിച്ചു.