Donald Trump: കരാറില്‍ വീഴ്ച വരുത്തിയാല്‍ ഇസ്രായേല്‍ സൈന്യം തിരിച്ചെത്തും; ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്
Donald Trump Warns Hamas: കരാര്‍ പാലിക്കുന്നതില്‍ ഹമാസ് വിട്ടുവീഴ്ച വരുത്തിയാല്‍ ഗാസയില്‍ സൈനിക നടപടി പുനഃരാരംഭിക്കാന്‍ ബെഞ്ചമിൻ നെതന്യാഹുവിനെ അനുവദിക്കുന്നത് പരിഗണിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കുന്നതില്‍ ഹമാസ് വിട്ടുവീഴ്ച വരുത്തിയാല്‍ ഗാസയില്‍ സൈനിക നടപടി പുനഃരാരംഭിക്കാന്‍ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അനുവദിക്കുന്നത് പരിഗണിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ ഒരു വാക്ക് പറഞ്ഞാല്‍ ഇസ്രായേല്‍ സൈന്യം തിരിച്ചെത്തുമെന്ന് ട്രംപ് ‘സിഎന്‍എന്നി’നോട് പറഞ്ഞു. കരാറിന്റെ ഭാഗമായുള്ള ബന്ദികളെ കൈമാറണമെന്നുള്ള ധാരണ ഹമാസ് പാലിക്കുന്നില്ലെന്ന് ഇസ്രായേല്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നല്‍കിയത്.
കരാര്‍ അംഗീകരിച്ച് 72 മണിക്കൂറിനുള്ളില്‍ എല്ലാ ബന്ദികളെയും കൈമാറണമെന്നാണ് വ്യവസ്ഥ. ജീവനോടെയുള്ള എല്ലാ ബന്ദികളെയും ഇസ്രായേലിന് കൈമാറിയിരുന്നു. എന്നാല്‍ മരണപ്പെട്ട എല്ലാവരുടെയും മൃതദേഹങ്ങള്‍ കൈമാറിയിട്ടില്ല. ഹമാസ് കൈമാറിയതില്‍ ഒരു മൃതദേഹം ഇസ്രായേല്‍ ബന്ദിയുടേതല്ലെന്നാണ് സൈന്യം പറയുന്നത്.
ജീവിച്ചിരിക്കുന്ന ബന്ദികളെ രക്ഷിക്കുക എന്നത് വളരെ പ്രധാനമാണെന്ന് ട്രംപ് പറഞ്ഞു. ഹമാസ് നിരായുധരാകണമെന്നും, അല്ലെങ്കില്‍ തങ്ങള്‍ അവരെ നിരായുധരാക്കുമെന്നും യുഎസ് പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുക പ്രയാലസമാണെന്നാണ് ഹമാസിന്റെ വിശദീകരണം. ഈ പശ്ചാത്തലത്തില്‍, ഗാസയിലേക്കുള്ള സഹായം വൈകിപ്പിക്കാനാണ് ഇസ്രായേലിന്റെ തീരുമാനം.




Also Read: ‘ഇന്ത്യ മികച്ചൊരു രാജ്യമാണ്, അവരും പാകിസ്ഥാനും സമാധാനത്തോടെ ജീവിക്കുമെന്ന് കരുതുന്നു’
നിരീക്ഷിക്കുന്നു
അതേസമയം, ഗാസയില്‍ ഏഴ് വിമതരെ ഹമാസ് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിരപരാധികളായ പലസ്തീനികളെ വധിക്കാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന്, താന്‍ അതി നിരീക്ഷിക്കുകയാണെന്നായിരുന്നു ട്രംപിന്റെ മറുപടി. എല്ലാ ബന്ദികളെയും കൈമാറുകയും, നിരായുധരാവുകയും ചെയ്താല്‍ ഹമാസിന് മാപ്പ് നല്‍കുമെന്നും, ഗാസ വിട്ടുപോകാന്‍ ആഗ്രഹിക്കുന്ന ഹമാസ് അംഗങ്ങള്‍ക്ക് സുരക്ഷിതമായ വഴിയൊരുക്കുമെന്നും കരാറില്‍ പറയുന്നുണ്ട്.
റഷ്യ-യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കാനും താന്‍ ശ്രമിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. വെള്ളിയാഴ്ച യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയും, ട്രംപും കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.