Dubai Police warning: മോഷ്ടിച്ച ക്രെഡിറ്റ് കാർഡുകൾ ഓൺലൈൻ വഴി വാങ്ങുന്നവർ കുടുങ്ങും, മുന്നറിയിപ്പുമായി ദുബായ് പോലീസ്
Dubai Police Issue Strict Warning : ആകർഷകമായ ഓഫറുകളിൽ വഞ്ചിതരായി ഉപഭോക്താക്കൾ ഇത്തരം വ്യാജ പേയ്‌മെന്റ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോഴോ കാർഡ് വിവരങ്ങൾ രേഖപ്പെടുത്തുമ്പോഴോ ആണ് ബാങ്ക് ഡാറ്റ ചോരുന്നത്. ചോർത്തിയെടുക്കുന്ന കാർഡ് വിവരങ്ങൾ ഉടൻ തന്നെ ഉപയോഗിക്കില്ല. ആഴ്ചകൾക്കോ മാസങ്ങൾക്കോ ശേഷം മറ്റ് ക്രിമിനൽ ഗ്രൂപ്പുകൾക്ക് മറിച്ചുവിറ്റ ശേഷമായിരിക്കും ഇവ ഉപയോഗിച്ച് വൻ തട്ടിപ്പുകൾ നടത്തുക.

പ്രതീകാത്മക ചിത്രം
ദുബായ്: സംശയാസ്പദമായ വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ പേജുകളും വഴി വിൽപന നടത്തുന്ന മോഷ്ടിക്കപ്പെട്ട ക്രെഡിറ്റ് കാർഡുകൾ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമെതിരെ ജനങ്ങൾക്ക് കർശന മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ഇത്തരം തട്ടിപ്പ് സംഘങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് കാർഡ് വിവരങ്ങൾ വാങ്ങി ഓൺലൈൻ ഷോപ്പിങ് നടത്തുന്നവർക്കെതിരെ യുഎഇ സൈബർ നിയമപ്രകാരം കടുത്ത നടപടിയുണ്ടാകും. ഈ കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്ക് കനത്ത ജയിൽശിക്ഷയ്ക്ക് പുറമെ 2 ലക്ഷം ദിർഹം മുതൽ 20 ലക്ഷം ദിർഹം വരെ (ഏകദേശം 4.5 കോടി മുതൽ 45 കോടിയിലധികം ഇന്ത്യൻ രൂപ) പിഴയും ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ബാങ്ക് വിവരങ്ങൾ ചോർത്തുന്നത് അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങൾ
രാജ്യത്തിന് പുറത്തുനിന്ന് പ്രവർത്തിക്കുന്ന സംഘടിത ക്രിമിനൽ ശൃംഖലകളാണ് ഇത്തരം വ്യാജ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് പിന്നിലെന്ന് ദുബായ് പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപാർട്ട്‌മെന്റിന് കീഴിലുള്ള ആന്റി ഫ്രോഡ് സെന്റർ ഡയറക്ടർ ലഫ്. കേണൽ അലി അൽ യമ്മാഹി പറഞ്ഞു. പ്രമുഖ ബ്രാൻഡുകളുടെയും അംഗീകൃത സേവന ദാതാക്കളുടെയും ഔദ്യോഗിക പേജുകൾക്ക് സമാനമായ രീതിയിൽ നിർമിച്ച വ്യാജ വെബ്‌സൈറ്റുകൾ വഴിയാണ് ഇവർ കെണിയൊരുക്കുന്നത്.
ALSO READ: ഇറാനിലെ സൈനിക കേന്ദ്രത്തിന് നേരെ യുഎസ് ആക്രമണം; ഹോര്‍മുസ് ആരും നിയന്ത്രിക്കില്ലെന്ന് ട്രംപ്
ആകർഷകമായ ഓഫറുകളിൽ വഞ്ചിതരായി ഉപഭോക്താക്കൾ ഇത്തരം വ്യാജ പേയ്‌മെന്റ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോഴോ കാർഡ് വിവരങ്ങൾ രേഖപ്പെടുത്തുമ്പോഴോ ആണ് ബാങ്ക് ഡാറ്റ ചോരുന്നത്. ചോർത്തിയെടുക്കുന്ന കാർഡ് വിവരങ്ങൾ ഉടൻ തന്നെ ഉപയോഗിക്കില്ല. ആഴ്ചകൾക്കോ മാസങ്ങൾക്കോ ശേഷം മറ്റ് ക്രിമിനൽ ഗ്രൂപ്പുകൾക്ക് മറിച്ചുവിറ്റ ശേഷമായിരിക്കും ഇവ ഉപയോഗിച്ച് വൻ തട്ടിപ്പുകൾ നടത്തുക.
ഇലക്ട്രോണിക് തട്ടിപ്പുകൾക്കും ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് യുഎഇ സ്വീകരിക്കുന്നത്. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള 2021-ലെ 34-ാം നമ്പർ ഫെഡറൽ ഡിക്രി നിയമപ്രകാരമാണ് പ്രതികൾക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുന്നത്. മോഷ്ടിച്ച കാർഡാണെന്ന് അറിഞ്ഞോ അറിയാതെയോ അത് ഉപയോഗിച്ച് ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങുന്നത് ഗുരുതരമായ നിയമലംഘനമായി കണക്കാക്കും.
ഉപഭോക്താക്കൾ എന്തൊക്കെ ശ്രദ്ധിക്കണം?
- സുരക്ഷിതമായിരിക്കാൻ ദുബായ് പൊലീസ് നൽകുന്ന പ്രധാന നിർദേശങ്ങൾ താഴെ പറയുന്നവയാണ്:
- നിങ്ങൾ ആവശ്യപ്പെടാതെ മൊബൈലിലേക്ക് വരുന്ന ഒടിപികൾ, ബാങ്ക് അലേർട്ടുകൾ എന്നിവ അവഗണിക്കുകയോ മറ്റാരുമായും പങ്കുവെക്കുകയോ ചെയ്യരുത്.
- സുരക്ഷിതമല്ലാത്തതും ‘https://’ എന്ന് തുടങ്ങാത്തതുമായ യുആർഎല്ലുകളിൽ കാർഡ് വിവരങ്ങൾ നൽകരുത്.
- ബാങ്ക് അക്കൗണ്ടുകളിൽ നിന്നോ ക്രെഡിറ്റ് കാർഡുകളിൽ നിന്നോ നിങ്ങളുടെ അറിവില്ലാതെ പണം നഷ്ടപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഒട്ടും സമയം കളയാതെ ബാങ്കിനെയും പൊലീസിനെയും വിവരമറിയിക്കുക.
- സാമ്പത്തിക തട്ടിപ്പുകൾ നടന്ന് ആദ്യ മണിക്കൂറുകളിൽ തന്നെ (Golden Hours) വേഗത്തിൽ ഇടപെട്ടാൽ നഷ്ടപ്പെട്ട തുക ബാങ്കുകൾ വഴി ബ്ലോക്ക് ചെയ്യാനും വലിയ സാമ്പത്തിക നഷ്ടങ്ങൾ ഒഴിവാക്കാനും സാധിക്കും.
പൊതുജനങ്ങൾക്ക് ദുബായ് പൊലീസിന്റെ ഔദ്യോഗിക ആപ്പ് വഴിയോ, ‘e-crime.ae’ പ്ലാറ്റ്‌ഫോം വഴിയോ, അല്ലെങ്കിൽ 901 എന്ന നമ്പറിലോ ഇത്തരം സൈബർ തട്ടിപ്പുകളെക്കുറിച്ച് പരാതിപ്പെടാവുന്നതാണ്.
English Summary
The Dubai Police have issued a strict warning against buying or using stolen credit cards via suspicious websites, stating that offenders face imprisonment and fines up to 2 million Dirhams under UAE cyber laws. Authorities highlighted that international criminal networks operate these phishing platforms to steal bank data, urging the public to immediately report any unauthorized transactions to prevent severe financial losses.