KP Sharma Oli: ജെൻ സി പ്രക്ഷോഭം; മുൻ നേപ്പാൾ പ്രധാനമന്ത്രി അറസ്റ്റിൽ
Former Nepal PM KP Sharma Oli Arrested: നേപ്പാളിൽ നടന്ന ജെൻസി പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ പങ്കുണ്ടെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ബാലേന്ദ്ര ഷാ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് നീക്കം. മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖക്കിനെയും അറസ്റ്റ് ചെയ്തു.

Kp Sharma Oli
കഠ്മണ്ഡു: നേപ്പാൾ മുൻ പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം നേപ്പാളിൽ നടന്ന ജെൻസി പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ പങ്കുണ്ടെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ബാലേന്ദ്ര ഷാ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് നീക്കം. ഭക്തപൂരിലെ ഗുണ്ടുവിലുള്ള വസതിയിൽ നിന്നാണ് ഒലിയെ നേപ്പാൾ പോലീസ് കസ്റ്റഡിയിലെടുത്തത്. ഒലിയോടൊപ്പം, മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖക്കിനെയും അറസ്റ്റ് ചെയ്തു.
ഗൗരി ബഹദൂർ കാർക്കി അധ്യക്ഷനായ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൊലപാതകം, ക്രിമിനൽ അശ്രദ്ധ തുടങ്ങിയ കുറ്റങ്ങളാണ് ഒലിക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രി സഭ യോഗത്തിൽ കെപി ശർമ്മ ഒലിയും രമേശ് ലേഖയ്ക്കും പരമാവധി പത്ത് വർഷം വരെ തടവ് ശിക്ഷ നൽകാൻ ശുപാർശ ചെയ്തിരുന്നു. നിയമപ്രകാരമുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് കാഠ്മണ്ഡു പോലീസ് അറിയിച്ചു.
ALSO READ: വീണ്ടും യുദ്ധഭീതി; ട്രംപിൻ്റെ വാക്കിന് വിലയില്ല, ഇറാൻ്റെ ആണവ കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം
‘മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയെയും മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖക്കിനെയും ഞങ്ങൾ നിയന്ത്രണത്തിലാക്കി. ഇത് ആരോടും പ്രതികാരമല്ല, നീതിയുടെ തുടക്കം മാത്രമാണ്. ഇനി രാജ്യം ഒരു പുതിയ ദിശയിലേക്ക് നീങ്ങുമെന്ന് ഞാൻ വിശ്വസിക്കുന്നു’, എന്ന് പുതിയതായി നിയമതിനായ ആഭ്യന്തര മന്ത്രി സുഡാൻ ഗുരുങ് എക്‌സിലെ ഒരു പോസ്റ്റിൽ കുറിച്ചു.
2025 സെപ്റ്റംബറിൽ നടന്ന പ്രക്ഷോഭത്തിൽ 19 യുവാക്കളുൾപ്പെടെ 70-ലധികം പേരാണ് കൊല്ലപ്പെട്ടത്. സോഷ്യൽ മീഡിയ നിരോധനത്തിന് പിന്നാലെയാണ് വ്യാപക പ്രതിഷേധം ഉയർന്നത്. ഇത് ഒലി സർക്കാരിന്റെ പതനത്തിലേക്ക് നയിച്ചു. തുടർന്ന് ഈ വർഷം നടന്ന തിരഞ്ഞെടുപ്പിൽ റാപ്പറും മുൻ കാഠ്മണ്ഡു മേയറുമായ ബാലേന്ദ്ര ഷായുടെ നേതൃത്വത്തിലപള്ള പുതിയ സർക്കാർ അധികാരത്തിൽ വരികയായിരുന്നു.