Gaza: ഗാസയിൽ ദുരിതം തുടരുന്നു; ഭക്ഷണ വിതരണം നിർത്തി ജിഎച്ച്എഫ്
Gaza Humanitarian Foundation: ഏകദേശം 187 ദശലക്ഷം ഭക്ഷണപ്പൊതികൾ ഗാസയിൽ വിതരണം ചെയ്തതായി ജിഎച്ച്എഫ് അവകാശപ്പെടുന്നു. കഴിഞ്ഞ മേയിൽ ജിഎച്ച്എഫിന്റെ കേന്ദ്രങ്ങളിൽ ഇസ്രയേൽ പട്ടാളം നടത്തിയ വെടിവയ്പുകളിൽ നൂറുകണക്കിന് പലസ്തീൻകാരാണ് കൊല്ലപ്പെട്ടത്.

Gaza
ജെറുസലേം: അമേരിക്കയുടെയും ഇസ്രായേലിന്റെയും പിന്തുണയോടെ ഗാസയിൽ ഭക്ഷണവിതരണം നടത്തിയിരുന്ന വിവാദ കമ്പനിയായ ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (GHF) പ്രവർത്തനം നിർത്തി. ആറാഴ്ച മുമ്പ് ഗാസയിൽ യുഎസ് മധ്യസ്ഥതയിൽ വെടിനിർത്തൽ നിലവിൽ വന്നതിനെത്തുടർന്ന് ജിഎച്ച്എഫ് വിതരണ കേന്ദ്രങ്ങൾ അടച്ചുപൂട്ടിയിരുന്നു. ഇന്നലെയാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്.
തങ്ങളുടെ ദൗത്യം വിജയകരമായി പൂർത്തിയാക്കിയെന്ന് അവകാശപ്പെട്ടാണ് പ്രവർത്തനം അവസാനിപ്പിക്കുന്നത്. “ഗാസയിലെ ജനങ്ങൾക്ക് സഹായം എത്തിക്കാൻ ഇതിലും മികച്ചൊരു മാർഗമുണ്ടെന്ന് കാണിച്ചുകൊടുക്കുക എന്ന ഞങ്ങളുടെ ദൗത്യം വിജയിച്ചു,” ജിഎച്ച്എഫ് ഡയറക്ടർ ജോൺ അക്രീ പ്രസ്താവനയിൽ പറഞ്ഞു.
ഐക്യരാഷ്ട്രസഭയ്ക്ക് ബദലായി യുഎസ്, ഇസ്രായേൽ പിന്തുണയോടെയാണ് ജിഎച്ച്എഫ് ആരംഭിച്ചത്. ഇസ്രായേൽ ഗാസയിലേക്കുള്ള ഭക്ഷണ വിതരണം നിർത്തിവെച്ചതിനെത്തുടർന്ന് മെയ് അവസാനത്തോടെയാണ് ജിഎച്ച്എഫ് പ്രവർത്തനം തുടങ്ങിയത്. എന്നാൽ ഫണ്ടിംഗ് സ്രോതസ്സുകളെക്കുറിച്ചോ കേന്ദ്രങ്ങൾ നിയന്ത്രിച്ചിരുന്ന സായുധ കരാറുകാരെക്കുറിച്ചോ വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല.
ഏകദേശം 187 ദശലക്ഷം ഭക്ഷണപ്പൊതികൾ (3 ദശലക്ഷം ബോക്സുകൾ) ഗാസയിൽ വിതരണം ചെയ്തതായി ജിഎച്ച്എഫ് അവകാശപ്പെടുന്നു. കഴിഞ്ഞ മേയിൽ ജിഎച്ച്എഫിന്റെ കേന്ദ്രങ്ങളിൽ ഇസ്രയേൽ പട്ടാളം നടത്തിയ വെടിവയ്പുകളിൽ നൂറുകണക്കിന് പലസ്തീൻകാരാണ് കൊല്ലപ്പെട്ടത്.
അതേസമയം, ഗാസയിൽ ദുരിതം തുടരുകയാണ്. വെടിനിർത്തൽ കരാർ നിലവിൽ വന്നെങ്കിലും ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങൾ നടത്തുകയാണ്. ഏറ്റവും ഒടുവിൽ ശനിയാഴ്‌ച ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 24 പേരാണ് കൊല്ലപ്പെട്ടത്. വെടിനിർത്തൽ നിലവിൽ വന്ന് 44 ദിവസത്തിനിടെ 497 തവണ ഇസ്രയേൽ കരാർ ലംഘിച്ചതായാണ് റിപ്പോർട്ട്.