Hajj 2026: കണ്ണൂരിൽ നിന്ന് 4550 ഹാജിമാർ യാത്ര തിരിക്കും, ആദ്യ വിമാനം മെയ് ആറിന്
Hajj 2026, Formal Inauguration at Kannur Airport: തീർത്ഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കാൻ ഹജ്ജ് ക്യാമ്പിൽ താഴെ പറയുന്ന സൗകര്യങ്ങൾ ഒരുക്കും. അടിസ്ഥാന സൗകര്യങ്ങളായ വിശ്രമമുറികൾ, ഭക്ഷണം, ആരോഗ്യപരിചരണം, പ്രാർത്ഥനാ സൗകര്യം എന്നിവ ഉണ്ടായിരിക്കും. എമർജൻസി മെഡിക്കൽ യൂണിറ്റ്, പോലീസ് എയ്ഡ് പോസ്റ്റ്, ഫയർ ആൻഡ് റെസ്ക്യൂ കൗണ്ടറുകളും ഇവിടെയുണ്ട്. ബാങ്കിംഗ് സേവനത്തിനായി പ്രത്യേക കൗണ്ടറുകൾ ഇവിടെ പ്രവർത്തിക്കും.
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തെ (Kannur International Airport) ഹജ്ജ് എംബാർക്കേഷൻ പോയിന്റായി നിശ്ചയിച്ചുകൊണ്ടുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം മെയ് ആറിന് പുറപ്പെടും. പുലർച്ചെ 2.30-ന് ഫ്‌ളൈ അദീൽ എയർലൈൻസിന്റെ വിമാനത്തിലാണ് ആദ്യ സംഘം യാത്ര തിരിക്കുന്നത്. തീർത്ഥാടനത്തിന്റെ ഔപചാരിക ഉദ്ഘാടനം മെയ് അഞ്ചിന് വൈകീട്ട് നാല് മണിക്ക് നടക്കും. ഈ വർഷം കണ്ണൂരിൽ നിന്ന് മാത്രം 13 സർവീസുകളിലായി 4550 തീർത്ഥാടകരാണ് പുണ്യഭൂമിയിലേക്ക് യാത്രയാകുന്നത്. തീർത്ഥാടകരുടെ യാത്രാസൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായി വരുന്നത്.
ഹജ്ജ് ക്യാമ്പിലെ സൗകര്യങ്ങൾ
തീർത്ഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കാൻ വിമാനത്താവളത്തിലെ ഹജ്ജ് ക്യാമ്പിൽ മികച്ച സൗകര്യങ്ങളാണ് ഒരുക്കുക. അടിസ്ഥാന സൗകര്യങ്ങളായ വിശ്രമമുറികൾ, ഭക്ഷണം, ആരോഗ്യപരിചരണം, പ്രാർത്ഥനാ സൗകര്യം എന്നിവ ഉണ്ടായിരിക്കും. എമർജൻസി മെഡിക്കൽ യൂണിറ്റ്, പോലീസ് എയ്ഡ് പോസ്റ്റ്, ഫയർ ആൻഡ് റെസ്ക്യൂ കൗണ്ടറുകളും ഇവിടെയുണ്ട്. ബാങ്കിംഗ് സേവനത്തിനായി പ്രത്യേക കൗണ്ടറുകൾ ഇവിടെ പ്രവർത്തിക്കും. ഒപ്പം വിമാനത്താവളത്തിൽ ലഗേജ് സ്വീകരിക്കുന്നതിനും ഹാജിമാർക്ക് വിശ്രമിക്കുന്നതിനും പ്രത്യേക സംവിധാനം ഒരുക്കും.
ഒരുക്കങ്ങൾ വിലയിരുത്തി
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എഡിഎം (ADM) കല ഭാസ്‌കറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മുന്നൊരുക്കങ്ങൾ വിലയിരുത്തി. ഹാജിമാരുടെ യാത്ര സുഗമമാക്കാൻ എല്ലാ വകുപ്പുകളും ഏകോപിതമായി പ്രവർത്തിക്കണമെന്ന് എഡിഎം നിർദ്ദേശം നൽകി. ഹജ്ജ് കമ്മിറ്റി പ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Also Read – പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ, വിമാന സർവീസുകൾക്ക് നിയന്ത്രണം; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശം
2026-ലെ ഹജ്ജ് തീർത്ഥാടനത്തിനുള്ള വിസ നടപടികൾക്ക് സൗദി അറേബ്യ നേരത്തെ തന്നെ തുടക്കം കുറിച്ചിരുന്നു. ഹജ്ജ് കർമ്മങ്ങൾക്ക് നാല് മാസം മുൻപേ വിസ അനുവദിച്ചു തുടങ്ങുന്നത് ചരിത്രത്തിൽ ഇതാദ്യമായാണ്. തീർത്ഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനും വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനുമാണ് നേരത്തെ തന്നെ ആരംഭിച്ചത്.
വിസ നടപടികൾ പൂർണ്ണമായും നുസുക് ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയായിരുന്നു ഏകോപിപ്പിച്ചിരുന്നത്. താമസ സൗകര്യം, ഗതാഗതം , മറ്റ് സേവന കരാറുകൾ എന്നിവ നേരത്തെ തന്നെ ‘നുസുക് മസാർ’ പ്ലാറ്റ്‌ഫോം വഴി പൂർത്തിയാക്കിയിരുന്നു. നിലവിൽ ഏകദേശം 7.5 ലക്ഷം തീർത്ഥാടകർ ഹജ്ജിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏപ്രിൽ 18-ന് തീർത്ഥാടകരുടെ ആദ്യ സംഘം സൗദിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉംറ വിസക്കാർക്ക് കർശന നിയന്ത്രണം
ഹജ്ജ് മുന്നൊരുക്കങ്ങൾ പ്രമാണിച്ച് ഉംറ തീർത്ഥാടകർക്കായി പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മാർച്ച് 19 മുതൽ ഉംറ വിസ വിതരണം താൽക്കാലികമായി നിർത്തി. ഏപ്രിൽ 2-ന് ശേഷം ഉംറ വിസയുള്ളവർക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. രാജ്യത്തുള്ള എല്ലാ ഉംറ തീർത്ഥാടകരും ഏപ്രിൽ 18-നകം സൗദി വിടണം എന്നായിരുന്നു മുന്നറിയിപ്പ്. ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കിയ ശേഷമേ ഉംറ തീർത്ഥാടനം പുനരാരംഭിക്കുകയുള്ളൂ.
English Summary
Kannur Hajj Flight Service : The Hajj Flight Services from Kannur International Airport will kicks starts from May 6th. Around 13 flights are scheduled till now. For refreshing, a center has started in Airport, including other essential services.