Israel – Hamas: ‘വെടിനിർത്തൽ കരാർ വ്യവസ്ഥകൾ ഇസ്രയേൽ ലംഘിച്ചു’; ബന്ദികളെ ഉടൻ കൈമാറാനാവില്ലെന്ന് ഹമാസ്
Israel Broke Ceasefire Guidelines Alleges Hamas: ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന ആരോപണവുമായി ഹമാസ്. അതുകൊണ്ട് തന്നെ ബന്ദികളെ ഉടൻ ഇസ്രയേലിന് കൈമാറാനാവില്ലെന്ന് ഹമാസ് പറഞ്ഞു.

ഇസ്രയേലുമായുള്ള വെടിനിർത്തൽ കരാർ ലംഘിച്ച് ഹമാസ്. പരസ്പരം ബന്ദികളെ കൈമാറാമെന്ന വ്യവസ്ഥ വെടിനിർത്തൽ കരാറിൽ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതിന് കഴിയില്ലെന്നാണ് ഹമാസിൻ്റെ നിലപാട്. ശനിയാഴ്ച മോചിപ്പിക്കാമെന്നറിയിച്ചവരെ വിട്ടയക്കില്ലെന്ന് ഹമാസ് അറിയിച്ചു. വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട രണ്ടാം ഘട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഹമാസിൻ്റെ നീക്കം.
വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ ഇസ്രയേൽ ലംഘിച്ചെന്ന് ഹമാസ് ആരോപിക്കുന്നു. ഗസ മുനമ്പിലേക്ക് തിരികെയെത്തിയവരെ ഇസ്രയേൽ തടഞ്ഞു. രാജ്യാന്തര സഹായവും ഇസ്രയേൽ തടയുകയാണ്. ഇതൊക്കെ വെടിനിർത്തൽ കരാർ വ്യവസ്ഥകളുടെ ലംഘനമാണ്. അതുകൊണ്ട് തന്നെ ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ ബന്ദികളെ മോചിപ്പിക്കില്ലെന്നാണ് ഹമാസിൻ്റെ നിലപാട്.
വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഗസയിലെ തന്ത്രപ്രധാന മേഖലകളിൽ നിന്ന് ഇസ്രയേൽ സൈന്യത്തെ പിൻവലിച്ച് തുടങ്ങിയിരുന്നു. ഞായറാഴ്ച ഗസയിലെ നെറ്റ്സാറിം കോറിഡോറിൽ നിന്ന് സൈന്യത്തെ പിൻവലിച്ചു തുടങ്ങിയതായി ഇസ്രയേൽ അറിയിച്ചു. വടക്കൻ – തെക്കൻ ഗസ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രദേശമാണ് നെറ്റ്സാറിം കോറിഡോർ. വെടിനിർത്തൽ കരാർ പ്രാബല്യത്തിലായതോടെ ഈ ഇടനാഴി വഴി കടന്നുപോകാൻ പലസ്തീനികളെ ഇസ്രയേൽ സൈന്യം അനുവദിച്ചിരുന്നു. ഇതോടെ ആയിരക്കണക്കിനാളുകൾ ഇതുവഴി കടന്നുപോവുകയും ചെയ്തിരുന്നു. നെറ്റ്സാറിം കോറിഡോറിൽ നിന്ന് എത്ര സൈനികരെയാണ് ഇസ്രയേൽ പിൻവലിച്ചതെന്ന് വ്യക്തമല്ല. ഗസയിലെ അതിർത്തി മേഖലയിൽ ഇപ്പോഴും ഇസ്രയേൽ സൈന്യം തുടരുന്നുണ്ട്.




വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി പരസ്പരം ഹമാസും ഇസ്രയേൽ സൈന്യവും ബന്ദികളെ വിട്ടുനൽകിയിരുന്നു. ഗസയിൽ നിന്ന് സൈനികരെ പൂർണമായി പിൻവലിക്കുന്നത് സംബന്ധിച്ച ചർച്ചകൾ ഭാവിയിലുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഗസ ഏറ്റെടുക്കുമെന്ന് ട്രംപ്
ഗസ മുനമ്പ് ഏറ്റെടുക്കുമെന്ന് അമേരിക്കയുടെ പുതിയ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇസ്രയേൽ – ഹമാസ് സംഘർഷം ഗസയെ വാസയോഗ്യമല്ലാതാക്കിയെന്നും മേഖലയിൽ നിന്ന് പലസ്തീൻ ജനത ഒഴിഞ്ഞുപോകണമെന്നും ട്രംപ് നിർദ്ദേശം നൽകി. പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം വൈറ്റ് ഹൗസിൽ വച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്രംപിൻ്റെ നിർദ്ദേശം.
ഗസയെ പുനർനിർമ്മിച്ച് മനോഹരമാക്കാൻ അമേരിക്കയ്ക്ക് കഴിയുമെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ഗസയ്ക്ക് സ്ഥിരമായ ഒരു ഭാവി ഇല്ല. യുദ്ധത്തിൽ തകർന്ന ഗസ നിലവിൽ വാസയോഗ്യമല്ല താനും. അതുകൊണ്ട് തന്നെ ഈജിപ്ത്, ജോർദൻ തുടങ്ങിയ അറബ് രാജ്യങ്ങൾ പലസ്തീൻ ജനങ്ങളെ സ്വീകരിക്കണമെന്നും ട്രംപ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.