Ayatollah Ali Khamenei: ആയത്തൊള്ള ഖമേനി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാന്‍
Iran-Israel Conflict Update: സ്വച്ഛാധിപതികള്‍ക്കെതിരായ വലിയ പ്രക്ഷോഭം നടത്തുന്നതിനുള്ള വിക്ഷേപണകേന്ദ്രം പോലെയായിരുന്നു ഖമേനി എന്ന് അനുശോചനം രേഖപ്പെടുത്തികൊണ്ട് ഇറാനിയന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടു. ഇറാന്റെ ഔദ്യോഗിക മാധ്യമമാണ് ടെഹ്‌റാന്‍ ഇക്കാര്യം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാനിയന്‍ പരമോന്നത നേതാവിനോടുള്ള ആദരസൂചകമായി രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണം നടത്തുമെന്ന് ഇറാന്‍ അറിയിച്ചു. ഏഴ് ദിവസം രാജ്യത്ത് അവധിയായിരിക്കും.
സ്വച്ഛാധിപതികള്‍ക്കെതിരായ വലിയ പ്രക്ഷോഭം നടത്തുന്നതിനുള്ള വിക്ഷേപണകേന്ദ്രം പോലെയായിരുന്നു ഖമേനി എന്ന് അനുശോചനം രേഖപ്പെടുത്തികൊണ്ട് ഇറാനിയന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ശനിയാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹം മരിച്ചതെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുലര്‍ച്ച തന്റെ ഓഫീസില്‍ ജോലികള്‍ ചെയ്യുന്നതിനിടെയായിരുന്നു മരണം. ആക്രമണത്തില്‍ ഖമേനിയുടെ മകളും മരുമകനും പേരക്കുട്ടിയും കൊല്ലപ്പെട്ടതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഖമേനി കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അവകാശപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇറാന്റെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്.
Also Read: US Israel Iran Strike: നിലനിൽപ്പിന് ഭീഷണി; ഇറാനെ പൂട്ടാൻ സൈനിക നടപടി അനിവാര്യമെന്ന് യുഎന്നിൽ ഇസ്രയേൽ
ഖമേനിക്ക് തങ്ങളുടെ ഇന്റലിജന്‍സ് മറികടക്കാനായില്ലെന്ന് ടെഹ്‌റാനില്‍ ആക്രമണം നടത്തിയതിന് പിന്നാലെ ട്രംപ് തന്റെ സ്വകാര്യ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്തില്‍ കുറിച്ചിരുന്നു. ഖമേനിയ്ക്ക് പുറമെ ഇറാനിലെ മറ്റ് പ്രമുഖ നേതാക്കളും ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ട്രംപിന്റെ വാദം.
ഇറാനിലുടനീളം നടന്ന ആക്രമണങ്ങളില്‍ ഇതുവരെ 201 പേരോളം കൊല്ലപ്പെട്ടുവെന്നാണ് ഇറാന്‍ നല്‍കുന്ന സ്ഥിരീകരണം. നിരവധിയാളുകള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
ഇറാനെ ഇനിയാര് നയിക്കും?
ഇറാന്റെ ഭരണഘടന പറയുന്നത് അനുസരിച്ച് പരമോന്നത നേതാവ് മരിച്ചാല്‍, ഇറാനിയന്‍ പ്രസിഡന്റ്, ജുഡീഷ്യറി മേധാവി, ഗാര്‍ഡിയന്‍ കൗണ്‍സിലിലെ പുരോഹിതന്‍ എന്നിവരുള്‍പ്പെടെ മൂന്ന് പേര്‍ ചേര്‍ന്ന് കൗണ്‍സില്‍ രൂപീകരിക്കും. ശേഷം അവരായിരിക്കും രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുക. എന്നാല്‍ ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ സെക്രട്ടറി അലി ലാരിജാനിക്ക് അധികാരം കൈമാറിയതായാണ് വിവരം.