Iran-Israel Conflict: നടത്തുന്നത് വലിയ പോരാട്ടമെന്ന് ട്രംപ്; തിരിച്ചടി ആരംഭിച്ച് ഇറാന്‍; മധ്യേഷ്യ കലുഷിതം
Iran Israel US Conflict: ഇറാനെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ യുഎസ് പങ്ക് സ്ഥിരീകരിച്ച് ട്രംപ്. ഇറാനിൽ അമേരിക്ക 'വലിയ യുദ്ധ പ്രവർത്തനങ്ങൾ' ആരംഭിച്ചതായും, ഇറാന്റെ ഭീഷണി ഇല്ലാതാക്കി, അമേരിക്കന്‍ ജനതയെ സംരക്ഷിക്കുന്നതിനാണ് ആക്രമണം നടത്തുന്നതെന്നും ട്രംപ്.
ഇറാനെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ യുഎസ് പങ്ക് സ്ഥിരീകരിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനിൽ അമേരിക്ക ‘വലിയ യുദ്ധ പ്രവർത്തനങ്ങൾ’ ആരംഭിച്ചതായി ട്രംപ് പറഞ്ഞു. ഇറാന്റെ ഭീഷണി ഇല്ലാതാക്കി, അമേരിക്കന്‍ ജനതയെ സംരക്ഷിക്കുന്നതിനാണ് ആക്രമണം നടത്തുന്നതെന്നും ട്രംപ് പറഞ്ഞു. 47 വര്‍ഷമായി ഇറാന്‍ അമേരിക്കയ്‌ക്കെതിരെ ഭീഷണി മുഴക്കുകയാണെന്നും ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ ട്രംപ് പറഞ്ഞു.
യുഎസില്‍ എത്താവുന്ന തരത്തിലുള്ള ആണവായുധങ്ങളും, മിസൈല്‍ സംവിധാനങ്ങളും ഇറാന്റെ കൈവശമുണ്ടെന്നും, അതുകൊണ്ട് ആക്രമണം ആവശ്യമാണെന്നുമാണ് ട്രംപിന്റെ വിശദീകരണം. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രായേലിനെതിരെ ഹമാസ് ആക്രമണം നടത്തിയതിന് പിന്നില്‍ ഇറാനായിരുന്നുവെന്നും ട്രംപ് ആരോപിച്ചു. സര്‍ക്കാരിനെ ഏറ്റെടുക്കാന്‍ ഇറാന്‍ ജനതയോട് ട്രംപ് ആഹ്വാനം ചെയ്തു.
ഇറാനില്‍ സംഭവിച്ചത്
ഇന്ന് ടെഹ്‌റാനിലാണ് അപ്രതീക്ഷിതമായി ഇസ്രായേല്‍ ആക്രമണം നടത്തിയത്. യുഎസിന്റെ അറിവോടെയായിരുന്നു ആക്രമണം. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഓഫീസിന് സമീപം ആക്രമണം നടന്നു.
Also Read: Iran Airstrike: ഇറാനില്‍ ഇസ്രായേല്‍ ആക്രമണം, പ്ലാനിട്ടത് അമേരിക്ക; റിപ്പോര്‍ട്ട്
ഖമേനിയെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ട്. ഭീഷണികൾ ഇല്ലാതാക്കാൻ നടത്തിയ ആക്രമണമാണിതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് വിശേഷിപ്പിച്ചു. ‘റോര്‍ ഓഫ് ദ ലയന്‍’ (സിംഹത്തിന്റെ ഗര്‍ജനം) എന്നാണ് സൈനിക നടപടിയെ ഇസ്രായേല്‍ വിശേഷിപ്പിച്ചത്.
തിരിച്ചടിച്ച് ഇറാന്‍
പ്രത്യാക്രമണമായി ഇസ്രായേലിലേക്ക് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇസ്രായേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇസ്രായേലിനെതിരെ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയായിരുന്നു മിസൈല്‍ ആക്രമണം.