Iran War: ആണവ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ല; ട്രംപിന്റെ മുന്നില്‍ ഉപാധികള്‍ നിരത്തി ഇറാന്‍
Iran Lays Down Terms for US Negotiations Stands Firm on Nuclear Program: ആണവ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. ഹോര്‍മുസ് ഗതാഗതത്തിലും യാതൊരു വിട്ടുവീഴ്ചയ്ക്കും നിയന്ത്രണങ്ങള്‍ക്കും വഴങ്ങില്ല. സമാധാനപരമായ ആണവ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനം.
ടെഹ്‌റാന്‍: യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി അമേരിക്കയ്ക്ക് മുന്നില്‍ ഉപാധികള്‍ നിരത്തി ഇറാന്‍. ഒരുതരത്തിലുള്ള നയതന്ത്രങ്ങള്‍ക്കും വഴങ്ങില്ലെന്ന് അറിയിച്ച ഇറാന്‍, തങ്ങളുടെ ഉപാധികള്‍ രേഖാമൂലം അമേരിക്കയെ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ സ്തംഭിച്ചതോടെ എണ്ണവില കുതിച്ചുയരാന്‍ തുടങ്ങി.
ആണവ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. ഹോര്‍മുസ് ഗതാഗതത്തിലും യാതൊരു വിട്ടുവീഴ്ചയ്ക്കും നിയന്ത്രണങ്ങള്‍ക്കും വഴങ്ങില്ല. സമാധാനപരമായ ആണവ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനം. ഹോര്‍മുസ് കടക്കുന്ന കപ്പലുകളില്‍ നിന്ന് ഇറാന്‍ പണം ഈടാക്കിയിരുന്നുവെന്നും അമേരിക്കയെ അറിയിച്ചിട്ടുണ്ട്.
അരാഗ്ചി പുടിനെ കാണും
സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വെച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി കൂടിക്കാഴ്ച നടത്തും. ഇതിനായി അദ്ദേഹം റഷ്യയിലേക്ക് പോകുന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാകിസ്ഥാന്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് അരാഗ്ചി റഷ്യയിലേക്ക് തിരിച്ചത്.
ഇറാന്റെ യുറേനിയം ശേഖരം കൈവശം വെക്കാമെന്ന് നേരത്തെ റഷ്യ രാജ്യത്തെ അറിയിച്ചിരുന്നു. നിലവില്‍ ഇറാന്റെ ആണവ പദ്ധതികള്‍ക്ക് സഹായം നല്‍കുന്നത് റഷ്യയാണ്. അതിനാല്‍ തന്നെ സമവായത്തിന് ഇപ്പോഴും സാധ്യതയുണ്ട്. ഖത്തര്‍ പ്രധാനമന്ത്രി, ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രി, ഫ്രാന്‍സ് വിദേശകാര്യ മന്ത്രി. സൗദി വിദേശകാര്യ മന്ത്രി എന്നിവരെല്ലാം അരാഗ്ചിയുമായി ഫോണില്‍ സംസാരിച്ചു.
എഫ് 5 വിമാനങ്ങളും കളത്തിലേക്ക്
കഴിഞ്ഞ ദിവസം അമേരിക്കയുടെ സൈനിക താവളങ്ങള്‍ക്കും മറ്റും നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചു. നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ വലയൊരു സംഖ്യ തന്നെ ചെലവ് വരുമെന്നാണ് യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഏഴ് രാജ്യങ്ങളിലുള്ള യുഎസ് സൈനിക കേന്ദ്രങ്ങള്‍, ആയുധ സംഭരണശാലകള്‍, കമാന്‍ഡ് സെന്ററുകള്‍, വിമാന ഹാങ്ങറുകള്‍, സാറ്റലൈറ്റ് ആശയവിനിമയ സംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം ഇതുവരെ ഇറാന്‍ ആക്രമിച്ചവയില്‍ ഉള്‍പ്പെടുന്നു.
കഴിഞ്ഞ ദിവസം എഫ് 5 യുദ്ധവിമാനം ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ റണ്‍വേകള്‍, റഡാര്‍ സംവിധാനങ്ങള്‍, വിമാനങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം കേടുപാടുകള്‍ സംഭവിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ സൈന്യം സ്ഥാപിച്ച ബോംബുകള്‍ നീക്കം ചെയ്യുകയാണിപ്പോള്‍ യുഎസ് നാവികസേന. കടലിനടിയിലെ സ്‌ഫോടക സ്തുക്കള്‍ നീക്കം ചെയ്യാന്‍ ഏകദേശം ആറ് മാസത്തോളമെടുക്കുമെന്ന് യുഎസ് സൈന്യം പറയുന്നു.
Also Read: Donald Trump: വൈറ്റ് ഹൗസിലെ അത്താഴ വിരുന്നിനിടെ വെടിവെപ്പ്; ട്രംപിനെയും പ്രഥമ വനിതയെയും ഉടൻ മാറ്റി
ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍
യുഎസും ഇറാനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ കൊണ്ടുവന്നെങ്കിലും ഇസ്രായേല്‍ ഇപ്പോഴും ആക്രമണം തുടരുകയാണ്. തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ പതിനാറോളം പേര്‍ക്ക് മരണം സംഭവിച്ചു. അതിശക്തമായ ആക്രമണമാണ് ലെബനനില്‍ ഇസ്രായേല്‍ നടത്തുന്നത്.
എണ്ണവില ഉയരുന്നു
യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ഏഷ്യന്‍ ഓഹരികള്‍ ഉയര്‍ന്നു. നയതന്ത്ര സാധ്യതകള്‍ സ്തംഭിച്ചതോടെ എണ്ണവില വീണ്ടും ഉയരാന്‍ തുടങ്ങി. പശ്ചിമേഷ്യയില്‍ വര്‍ധിച്ചുവരുന്ന പിരിമുറുക്കങ്ങള്‍ എണ്ണവില ഉയര്‍ത്തുന്നതിനിടയില്‍ നിക്ഷേപകര്‍ വിവിധ മേഖലകളില്‍ നിന്ന് നേരിടുന്ന തിരിച്ചടി വിപണിയെ സമ്മര്‍ദത്തിലാക്കുന്നു.