Iran War: പശ്ചിമേഷ്യയില്‍ സമാധാനം ഇനിയും അകലെ? യുഎസ് വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് ഇറാന്‍
Iran threatens crushing response following US strikes on Qeshm and Bandar Abbas : യുഎസ് ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഇറാൻ. ശക്തമായ തിരിച്ചടി നല്‍കുമെന്നും, അതിന് ഒരു മടിയും കാണിക്കില്ലെന്നുമാണ് ഇറാന്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഹോർമുസ് കടലിടുക്ക് എടുത്തുകാണിക്കുന്ന മിഡിൽ ഈസ്റ്റിന്റെ ഭൂപടം
ടെഹ്‌റാന്‍, 8-5-2026: ഒമാൻ ഉൾക്കടലിൽ എണ്ണക്കപ്പലുകൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതിലൂടെ യുഎസ് ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഇറാൻ. ശക്തമായ തിരിച്ചടി നല്‍കുമെന്നും, അതിന് ഒരു മടിയും കാണിക്കില്ലെന്നുമാണ് ഇറാന്റെ മുന്നറിയിപ്പ്. ‘ആക്രമണകാരികളും ഭീകരരും കടൽക്കൊള്ളക്കാരുമായ യുഎസ് സൈന്യം’ തെക്കൻ ഇറാനിലെ ജാസ്‌കിന് സമീപത്ത് നിന്നും ഹോർമുസ് കടലിടുക്കിലേക്ക് പോയിക്കൊണ്ടിരുന്ന എണ്ണക്കപ്പലിനെയും, എമിറാത്തി തുറമുഖമായ ഫുജൈറയ്ക്ക് സമീപം ഹോർമുസ് കടലിടുക്കിലേക്ക് പ്രവേശിക്കുകയായിരുന്ന മറ്റൊരു കപ്പലിനെയും ലക്ഷ്യമിട്ടതായി ഇറാന്റെ ഖതം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് വക്താവ് പറഞ്ഞതായി ഇറാന്റെ സ്റ്റേറ്റ് മീഡിയയായ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു.
ചില പ്രാദേശിക രാജ്യങ്ങളുടെ സഹകരണത്തോടെ ബന്ദർ ഖമീർ, സിറിക്, ഖ്വെം ദ്വീപ് എന്നിവയുടെ തീരങ്ങളിലുള്ള സിവിലിയൻ പ്രദേശങ്ങളിൽ വ്യോമാക്രമണം നടത്തിയതായും അദ്ദേഹം പറഞ്ഞു. ഇറാനെതിരായ നാവിക ഉപരോധത്തിന്റെ ഭാഗമായി, യുഎസ് സേനയുടെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് ആരോപിച്ച് അമേരിക്കൻ നാവികസേന ഇറാൻ പതാക ഘടിപ്പിച്ച എണ്ണക്കപ്പലിന് നേരെ വെടിയുതിർത്തതിന് പിന്നാലെയാണ് വക്താവിന്റെ പ്രതികരണം.
യുഎസിന്റെ വിശദീകരണം
അന്താരാഷ്ട്ര സമുദ്രാതിർത്തിയിലൂടെ ഇറാനിയൻ തുറമുഖത്തേക്ക് നീങ്ങുകയായിരുന്ന ‘എം/ടി ഹസ്ന’എന്ന കപ്പൽ, ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ നൽകിയിട്ടും അത് പാലിക്കാത്തതുകൊണ്ടാണ് നടപടിയെടുത്തതെന്ന് യുഎസ് സെൻട്രൽ കമാൻഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
അതിനിടെ, ഇറാന്റെ തന്ത്രപ്രധാനമായ സമുദ്ര ഇടനാഴികൾക്ക് സമീപം സ്ഫോടനങ്ങൾ നടന്നതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെ, തെക്കൻ ഇറാനിലെ ഖ്വെം തുറമുഖത്തും ബന്ദർ അബ്ബാസിലും യുഎസ് സൈന്യം ആക്രമണം നടത്തിയതായി ഫോക്സ് ന്യൂസ് ചീഫ് നാഷണൽ സെക്യൂരിറ്റി കറസ്‌പോണ്ടന്റ് ജെന്നിഫർ ഗ്രിഫിൻ ഒരു മുതിർന്ന യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വ്യക്തമാക്കി.
എന്നാൽ ഈ നടപടി പശ്ചിമേഷ്യയിൽ പൂർണ്ണതോതിലുള്ള സംഘർഷത്തിലേക്കുള്ള തിരിച്ചുവരവോ നിലവിലുള്ള വെടിനിർത്തൽ കരാറിന്റെ അവസാനമോ ആയി കാണേണ്ടതില്ലെന്നും എക്‌സില്‍ പങ്കുവച്ച കുറിപ്പുകളിലൂടെ ഫോക്‌സ് ന്യൂസ് കറസ്‌പോണ്ടന്റ് അറിയിച്ചു.
തിരിച്ചടി
ഹോർമുസ് കടലിടുക്കിന് കിഴക്കും ചബഹാർ തുറമുഖത്തിന് തെക്കും നിലയുറപ്പിച്ചിരുന്ന യുഎസ് സൈനിക കപ്പലുകൾ ആക്രമിച്ചുകൊണ്ട് ഇറാനിയൻ സേന തിരിച്ചടിച്ചെന്ന് ഖതം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് വക്താവ് വെളിപ്പെടുത്തി. ഇത് കാര്യമായ നാശനഷ്ടങ്ങൾ വരുത്തിയതായി റിപ്പോര്‍ട്ടുണ്ടെന്നും വക്താവ് അവകാശപ്പെട്ടു. കൂടുതൽ സംഘർഷം ഉണ്ടായാൽ ഇറാൻ ശക്തമായി പ്രതികരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
“കുറ്റവാളികളും ആക്രമണകാരികളുമായ അമേരിക്കയും അവരെ പിന്തുണയ്ക്കുന്ന രാജ്യങ്ങളും അറിഞ്ഞിരിക്കുക, ഇറാൻ മുൻകാലങ്ങളിലെന്നപോലെ കരുത്തോടെ, ഏതൊരു ആക്രമണത്തിനും ഒരു മടിയുമില്ലാതെ തകർപ്പൻ തിരിച്ചടി നൽകും”-എന്നായിരുന്നു വക്താവിന്റെ പ്രതികരണം.
അതേസമയം, ഇറാനുമായി ധാരണയിലെത്താൻ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സമീപദിവസങ്ങളില്‍ യുഎസും ഇറാനും നടത്തുന്ന ചർച്ചകൾ ഏറെ ഗുണകരവും ഫലപ്രദവുമാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
English Summary
Iran accuses the US of violating their ceasefire. US forces targeted Iranian oil tankers in the Gulf. Tehran reported airstrikes on several coastal civilian areas. Iran vows a crushing response to any further aggression.