അമേരിക്ക-ഇറാൻ സമാധാന കരാർ: ഇന്ത്യയിലേക്കുള്ള 11 കപ്പലുകൾ ഹോർമൂസ് കടന്നു; 10 കപ്പലുകൾ കാത്തുകിടക്കുന്നു
Strait of Hormuz Update: 11 India-Bound Ships Cross Safely After US-Iran Deal: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ പാതകളിലൊന്നാണ് ഹോർമുസ് കടലിടുക്ക്. ആഗോള പെട്രോളിയം വ്യാപാരത്തിൻ്റെ ഇരുപത് ശതമാനത്തോളം പ്രതിദിനം കടന്നുപോകുന്നത് ഈ വഴിയിലൂടെയാണ്. പശ്ചിമേഷ്യയിൽ ഉണ്ടയ യുദ്ധ സമാന സാഹചര്യങ്ങളെ തുടർന്ന് ഈ പാതയിലുണ്ടായ തടസ്സങ്ങൾ ആഗോള തലത്തിൽ തന്നെ വലിയ ഇന്ധന പ്രതിസന്ധിക്കും വിലക്കയറ്റത്തിനും കാരണമായിരുന്നു.
ന്യൂഡൽഹി: അമേരിക്കയും ഇറാനും തമ്മിൽ ജൂൺ 17-ന് ഒപ്പുവെച്ച സുപ്രധാന സമാധാന കരാറിന് പിന്നാലെ, ഇന്ത്യയിലേക്കുള്ള 11 വാണിജ്യ കപ്പലുകൾ ഹോർമുസ് സുരക്ഷിതമായി കടന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാൽ ഇന്ത്യയുടെ 10 കപ്പലുകൾ കൂടി പേർഷ്യൻ ഗൾഫ് മേഖലയിൽ യാത്രാനുമതി കാത്തുകിടക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. നിലവിൽ കാത്തുകിടക്കുന്ന പത്ത് കപ്പലുകൾക്ക് പുറമെ ഇന്ത്യയുടെ മറ്റ് രണ്ട് കപ്പലുകൾ കൂടി പുതിയതായി പേർഷ്യൻ ഗൾഫ് മേഖലയിൽ എത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലേക്ക് പുറപ്പെട്ട 11 കപ്പലുകളാണ് കരാറിന് ശേഷം ഇതിനോടകം ഹോർമുസ് കടലിടുക്ക് വഴി യാത്ര പൂർത്തിയാക്കിയത്. ഇന്ത്യയുടെ മൂന്ന് വലിയ ക്രൂഡ് ഓയിൽ ടാങ്കറുകളും ഇതിൽ ഉൾപ്പെടുന്നു. 2,85,000 മെട്രിക് ടണ്ണിലധികം ക്രൂഡ് ഓയിലാണ് ഓരോ കപ്പലും ഇന്ത്യയിൽ എത്തിക്കുക. ഇതിനുപുറമെ, ഇന്ത്യയിലേക്കുള്ള ഒരു എൽ.പി.ജി കാരിയർ, മറ്റൊരു ഒരു ക്രൂഡ് ഓയിൽ ടാങ്കർ, മറ്റ് ആറ് ചരക്ക് കപ്പലുകൾ എന്നിവയും സുരക്ഷിതമായി കടലിടുക്ക് കടന്നവയിൽ ഉൾപ്പെടുന്നു. കാത്തുകിടക്കുന്ന ബാക്കി കപ്പലുകൾക്കും അധികം വൈകാതെ തന്നെ ഹോർമുസ് കടക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Also Read: ജലം കൊണ്ട് മുറിവേൽക്കില്ല! ചൈനയുടെ വാട്ടർ വെപ്പൺ നിർവീര്യമാക്കാൻ ഇന്ത്യയുടെ SUMP
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ പാതകളിലൊന്നാണ് ഹോർമുസ് കടലിടുക്ക്. ആഗോള പെട്രോളിയം വ്യാപാരത്തിൻ്റെ ഇരുപത് ശതമാനത്തോളം പ്രതിദിനം കടന്നുപോകുന്നത് ഈ വഴിയിലൂടെയാണ്. പശ്ചിമേഷ്യയിൽ ഉണ്ടയ യുദ്ധ സമാന സാഹചര്യങ്ങളെ തുടർന്ന് ഈ പാതയിലുണ്ടായ തടസ്സങ്ങൾ ആഗോള തലത്തിൽ തന്നെ വലിയ ഇന്ധന പ്രതിസന്ധിക്കും വിലക്കയറ്റത്തിനും കാരണമായിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, രാസവളങ്ങൾ എന്നിവയുടെ ഇറക്കുമതിക്കായി പ്രധാനമായും ആശ്രയിക്കുന്നത് ഗൾഫ് മേഖലയെയാണ്. അതിനാൽ ഹോർമുസ് വഴിയുള്ള വാണിജ്യ കപ്പൽ ഗതാഗതം പുനരാരംഭിച്ചത് ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ്.
മാസങ്ങളായി നിലനിന്നിരുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനാണ് ഈ മാസം 17-ന് അമേരിക്കയും ഇറാനും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചത്. സൈനിക നീക്കങ്ങൾ അവസാനിപ്പിക്കാനും, ഇറാൻ്റെ തുറമുഖങ്ങളിലെ അമേരിക്കൻ ഉപരോധം നീക്കാനും, ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം പുനരാരംഭിക്കാനും കരാറിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. പ്രതിസന്ധികൾക്കിടയിലും പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും, രാജ്യത്തെ ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രഥമ പരിഗണന നൽകുന്നതെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
English Summary
Following the recent US-Iran peace agreement, 11 India-bound commercial vessels, including large crude oil tankers, have safely crossed the Strait of Hormuz. The Ministry of External Affairs confirmed this development, signaling a return to normalcy in the Gulf’s maritime trade. However, 10 more Indian-flagged ships are currently waiting in the Persian Gulf to safely resume their voyage.