Israel-Iran Conflict: ഇസ്രായേല്‍ നിര്‍ത്തില്ല, ഇറാനെതിരെ വീണ്ടും പടയൊരുക്കം; ടെഹ്‌റാനില്‍ ആക്രമണം
Israel-Iran strikes escalate : ഇറാനിലെ ടെഹ്‌റാനില്‍ വീണ്ടും ആക്രമണവുമായി ഇസ്രായേല്‍. ഇസ്രായേൽ വ്യോമസേനയുടെ നേതൃത്വത്തിലാണ് ആക്രമണം നടക്കുന്നത്. ഇറാനിയൻ ഭരണകൂടത്തിന്റെ അടിസ്ഥാന സൗകര്യ കേന്ദ്രങ്ങളെയാണ് ലക്ഷ്യമിടുന്നത് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് വ്യക്തമാക്കി. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നതിന്റെ ആശങ്കയിലാണ് ലോകം.

ഇസ്രായേൽ ആക്രമണത്തിൽ ടെഹ്‌റാനിലെ ഒരു കെട്ടിടം
ടെഹ്‌റാന്‍: ഇറാനെ ലക്ഷ്യമിട്ട് വീണ്ടും ആക്രമണവുമായി ഇസ്രായേല്‍. ടെഹ്‌റാനിലാണ് ഇസ്രായേല്‍ പുതിയ ആക്രമണങ്ങള്‍ ആരംഭിച്ചത്. ഇറാനുമായി യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ നടക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആക്രമണം. ടെഹ്‌റാനിൽ ഇസ്രായേൽ വ്യോമസേനയുടെ നേതൃത്വത്തിലാണ് ആക്രമണം നടക്കുന്നത്. ഇറാനിയൻ ഭരണകൂടത്തിന്റെ അടിസ്ഥാന സൗകര്യ കേന്ദ്രങ്ങളെയാണ് ലക്ഷ്യമിടുന്നത് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് പ്രതികാര നടപടികള്‍ സ്വീകരിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ്, ഇസ്രായേല്‍ വീണ്ടും ആക്രമണം നടത്തിയത്. ആഗോള ഊർജ്ജ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്ന തരത്തില്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നതിന്റെ ആശങ്കയിലാണ് ലോകം.
ടെഹ്‌റാനിലെ വിവിധയിടങ്ങളില്‍ സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബന്ദർ അബ്ബാസിലെ ഒരു റേഡിയോ ട്രാൻസ്മിഷൻ കേന്ദ്രത്തിൽ നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
അതേസമയം, സംഘർഷം നാലാം ആഴ്ചയിലേക്ക് കടന്നതിനുശേഷം മിഡില്‍ ഈസ്റ്റില്‍ കുറഞ്ഞത് 40 എണ്ണ, വാതക കേന്ദ്രങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി മേധാവി ഫാത്തിഹ് ബിറോൾ പറഞ്ഞു. മിഡിൽ ഈസ്റ്റിലുടനീളമുള്ള എണ്ണ, വാതക പാടങ്ങൾ, ശുദ്ധീകരണശാലകൾ, പൈപ്പ്‌ലൈനുകൾ എന്നിവയ്ക്ക് സംഭവിച്ച നാശനഷ്ടങ്ങൾ നന്നാക്കാൻ കുറച്ച് സമയമെടുക്കുമെന്ന് ഫാത്തിഹ് ബിറോൾ വ്യക്തമാക്കി.
അഞ്ച് ദിവസത്തേക്ക് ആക്രമണങ്ങള്‍ നിര്‍ത്തും
ഇറാനുമായി യുഎസ് ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തിയതായി ട്രംപ് പറഞ്ഞു. ഇറാനിയൻ പവർ പ്ലാന്റുകൾക്കും ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കുമെതിരായ സൈനിക ആക്രമണങ്ങൾ അഞ്ച് ദിവസത്തേക്ക് മാറ്റിവയ്ക്കാൻ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കുമെന്നും ട്രംപ് വ്യക്തമാക്കി.
എന്നാല്‍ യുഎസുമായി ഒരു ചര്‍ച്ചയും നടക്കുന്നില്ലെന്നാണ് ഇറാനിയൻ അധികൃതരെ ഉദ്ധരിച്ച് ഇറാന്റെ തസ്നിം ന്യൂസ് ഏജൻസി റിപ്പോര്‍ട്ട് ചെയ്തത്. ഹോർമുസ് കടലിടുക്ക് യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങില്ലെന്നും ഊർജ്ജ വിപണികൾ അസ്ഥിരമായി തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.