AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Trump vs Musk: ചെയ്തത് വലിയ തെറ്റ്; ട്രംപിനെതിരെ തിരിഞ്ഞ മസ്‌കിനെതിരെ ജെഡി വാന്‍സ്‌

JD Vance responds on Elon Musk’s attack against Trump:  മസ്‌കുമായുള്ള ബന്ധം അവസാനിച്ചതായി കരുതുന്നുവെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഡെമോക്രാറ്റുകളെ സഹായിച്ചാല്‍ മസ്‌ക് അനന്തരഫലങ്ങൾ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. എന്താണ് ആ അനന്തരഫലങ്ങളെന്ന് പറഞ്ഞില്ല

Trump vs Musk: ചെയ്തത് വലിയ തെറ്റ്; ട്രംപിനെതിരെ തിരിഞ്ഞ മസ്‌കിനെതിരെ ജെഡി വാന്‍സ്‌
എലോണ്‍ മസ്‌ക്, ഡൊണാള്‍ഡ് ട്രംപ്‌ Image Credit source: PTI
jayadevan-am
Jayadevan AM | Published: 08 Jun 2025 07:27 AM

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ തിരിഞ്ഞ എലോണ്‍ മസ്‌കിനെതിരെ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് രംഗത്ത്. മസ്‌ക് ചെയ്യുന്നത് വലിയ തെറ്റാണെന്നാണ് വാന്‍സിന്റെ വിമര്‍ശനം. കൂടുതല്‍ ‘ഇമോഷണലാ’യിട്ടുള്ള വ്യക്തിയാണ് മസ്‌കെന്ന് പറഞ്ഞ വാന്‍സ്, കൂടുതല്‍ വിമര്‍ശനങ്ങളിലേക്ക് കടന്നില്ല. മസ്‌ക് തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷയെന്നും, എന്നാല്‍ വിമര്‍ശനങ്ങള്‍ കടുപ്പിച്ചതിനാല്‍ അത് സാധ്യമല്ലായിരിക്കാമെന്നും ഒരു അഭിമുഖത്തില്‍ വാന്‍സ് പ്രതികരിച്ചു.

നികുതി നയം മുതല്‍ ജെഫ്രി എപ്‌സീറ്റുമായി ബന്ധപ്പെട്ട വിഷയത്തിലടക്കം മസ്‌ക് ട്രംപിനെതിരെ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു. മസ്‌കിനെ ‘ഭ്രാന്തന്‍’ എന്ന് വിളിച്ചായിരുന്നു ട്രംപിന്റെ പരിഹാസം. അദ്ദേഹത്തിന്റെ കമ്പനികളുമായുള്ള ഫെഡറല്‍ കരാറുകള്‍ റദ്ദാക്കുന്നതിനെക്കുറിച്ചും ട്രംപ് സൂചന നല്‍കി.

മസ്‌ക് ശാന്തനായിരുന്നെങ്കില്‍ എല്ലാം ശരിയാകുമെന്നായിരുന്നു ജെഡി വാന്‍സിന്റെ അഭിപ്രായം. ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് മസ്‌ക് ഉന്നയിച്ച വിമര്‍ശനങ്ങളില്‍ കഴമ്പില്ലെന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മസ്‌കിനെ പൂര്‍ണമായും തള്ളിക്കളയാന്‍ വാന്‍സ് മുതിര്‍ന്നില്ല. മികച്ച സംരഭകനാണ് മസ്‌കെന്നായിരുന്നു വാന്‍സിന്റെ പ്രശംസ.

മസ്‌കുമായുള്ള ബന്ധം അവസാനിച്ചുവെന്ന് ട്രംപ്

മസ്‌കുമായുള്ള ബന്ധം അവസാനിച്ചതായി കരുതുന്നുവെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഡെമോക്രാറ്റുകളെ സഹായിച്ചാല്‍ മസ്‌ക് പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ‘അദ്ദേഹം അങ്ങനെ ചെയ്താൽ, അതിന്റെ അനന്തരഫലങ്ങൾ അദ്ദേഹം അനുഭവിക്കേണ്ടിവരും’ എന്നാണ് ഇതുസംബന്ധിച്ച് ട്രംപ് പ്രതികരിച്ചത്. എന്നാല്‍ ആ അനന്തരഫലങ്ങള്‍ എന്തായിരിക്കുമെന്ന് ട്രംപ് പറഞ്ഞില്ല.

Read Also: Donald Trump- Elon Musk: എപ്സ്റ്റീന്‍ ഫയലുകളില്‍ ട്രംപിന്റെ പേരുണ്ടെന്ന എക്‌സ് പോസ്റ്റ് ഡിലീറ്റ് ചെയ്ത് മസ്‌ക്

ഏതാനും ദിവസം മുമ്പാണ് ട്രംപിനും മസ്‌കിനുമിടയില്‍ ഭിന്നത രൂപപ്പെട്ടത്. ട്രംപിന്റെ ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ടിനെ’ മസ്‌ക് വിമര്‍ശിച്ചതായിരുന്നു തുടക്കം. ഈ ബില്‍ ‘വെറുപ്പുളവാക്കുന്ന മ്ലേച്ഛത’ ആണെന്നായിരുന്നു മസ്‌കിന്റെ വിമര്‍ശനം. എന്നാല്‍ ഈ ബില്‍ മികച്ചതാണെന്നും, എന്നാല്‍ എല്ലാം തികഞ്ഞ ബില്ലല്ലെന്നുമായിരുന്നു ജെഡി വാന്‍സ് പ്രതികരിച്ചത്. ട്രംപിന്റെ താരിഫ് നയങ്ങൾ സാമ്പത്തിക മാന്ദ്യത്തിന് കാരണമാകുമെന്നായിരുന്നു മസ്‌കിന്റെ മറ്റൊരു വിമര്‍ശനം.