Nepal Violent Protest : നേപ്പാളിൽ സാമുദായിക സംഘർഷം: ഇന്ത്യയുമായുള്ള അതിർത്തികൾ അടച്ചു; ബിർഗഞ്ചിൽ കർഫ്യൂ നീട്ടി
Communal unrest in Nepal’s Birgunj: ക്രമസമാധാന നില വഷളായതോടെ നേപ്പാളിലെ വിവിധ മേഖലകളിൽ ജോലി ചെയ്തിരുന്ന നിരവധി ഇന്ത്യൻ തൊഴിലാളികൾ സുരക്ഷിതത്വം തേടി നാട്ടിലേക്ക് മടങ്ങിത്തുടങ്ങി.
ബിർഗഞ്ച്: ഇന്ത്യ-നേപ്പാൾ അതിർത്തി മേഖലകളിൽ സാമുദായിക സംഘർഷം രൂക്ഷമായതിനെത്തുടർന്ന് നേപ്പാളിൽ അതീവ ജാഗ്രതാ നിർദ്ദേശം. സംഘർഷം പടരുന്നത് തടയുന്നതിനായി ഇന്ത്യ നേപ്പാളുമായുള്ള അതിർത്തി പൂർണ്ണമായും അടച്ചു. അടിയന്തര സേവനങ്ങൾക്ക് മാത്രമാണ് നിലവിൽ അതിർത്തി കടക്കാൻ അനുമതിയുള്ളത്.
സോഷ്യൽ മീഡിയയിൽ ഒരു മതപരമായ വീഡിയോ വൈറലായതിനെത്തുടർന്ന് നേപ്പാളിലെ പർസ ജില്ലയിലുള്ള ബിർഗഞ്ചിലാണ് പ്രതിഷേധങ്ങൾ ആരംഭിച്ചത്. സ്ഥിതിഗതികൾ ശാന്തമാക്കാൻ പർസ ജില്ലാ ഭരണകൂടം തിങ്കളാഴ്ച വൈകിട്ട് 6 മണി മുതൽ ചൊവ്വാഴ്ച രാവിലെ 8 മണി വരെ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സംഘർഷാവസ്ഥ തുടരുന്നതിനാൽ കർഫ്യൂ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണി വരെ നീട്ടി.
Also Read:മദീനയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം
ധനുഷ ജില്ലയിലെ കമല മുനിസിപ്പാലിറ്റിയിലുള്ള ഒരു പള്ളിക്ക് നേരെ ആക്രമണമുണ്ടായതോടെയാണ് സംഘർഷം കൂടുതൽ ഗൗരവമായത്. ഇതിനു പിന്നാലെ ടിക് ടോക്കിലൂടെ പ്രകോപനപരമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ച രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രക്ഷോഭകർ പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് പ്രക്ഷോഭകർക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ചു.
ക്രമസമാധാന നില വഷളായതോടെ നേപ്പാളിലെ വിവിധ മേഖലകളിൽ ജോലി ചെയ്തിരുന്ന നിരവധി ഇന്ത്യൻ തൊഴിലാളികൾ സുരക്ഷിതത്വം തേടി നാട്ടിലേക്ക് മടങ്ങിത്തുടങ്ങി. ബിഹാറിലെ റക്സോൾ അതിർത്തിയോട് ചേർന്നുള്ള ബിർഗഞ്ചിലെ സാഹചര്യം സുരക്ഷാ ഉദ്യോഗസ്ഥർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
Muslims throwing flowers on Hindus.
📍Birgunj, Nepal pic.twitter.com/CTYilJ8SId
— Kreately.in (@KreatelyMedia) January 6, 2026