Pakistan Train Hijack: പാകിസ്ഥാനില്‍ ട്രെയിൻ ആക്രമിച്ച് ബന്ദികളാക്കിയ 104 പേരെ മോചിപ്പിച്ചു; 16 വിഘടനവാദികൾ കൊല്ലപ്പെട്ടു
Pakistan Train Hijack: പാകിസ്ഥാനില്‍ ട്രെയിൻ ആക്രമിച്ച് ബന്ദികളാക്കിയ 104 പേരെ മോചിപ്പിച്ചു. മുഴുവൻ ബന്ദികളെയും മോചിപ്പിക്കുന്നത് വരെ സൈനിക നടപടികൾ തുടരുമെന്ന് സുരക്ഷാസേനകൾ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫർ എക്സ്പ്രസ് റാഞ്ചിയത്.

ലാഹോർ: പാകിസ്ഥാനിൽ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി.എൽ.എ) ട്രെയിൻ ആക്രമിച്ച് ബന്ദികളാക്കിയ 104 പേരെ മോചിപ്പിച്ച് പാക് സുരക്ഷാസേന. ഏറ്റമുട്ടലിൽ 16 വിഘടനവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 30 സുരക്ഷാ ഉദ്യോഗസ്ഥർ മരിച്ചു. ലോക്കോപൈലറ്റും കൊല്ലപ്പെട്ടതായാണ് വിവരം.
കഴിഞ്ഞ ദിവസമാണ് ക്വാെറ്റയിൽ നിന്ന് ഖൈബർ പഖ്തൂൻഖ്വായിലെ പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫർ എക്സ്പ്രസ് റാഞ്ചിയത്. ട്രെയിൻ ബലമായി നിർത്തിയ ശേഷം തോക്കുകളുമായി ഒരു സംഘം ട്രെയിനിനകത്തേക്ക് കയറുകയും യാത്രക്കാരെ തോക്കിന്‍ മുനയില്‍ ഭീഷണിപ്പെടുത്തി നിര്‍ത്തുകയുമായിരുന്നു. തുടർന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്താൻ ലിബറേഷൻ ആർമി ഏറ്റെടുക്കുകയായിരുന്നു.
ഗുദലാറിനും പീരു കൊനേരിക്കുമിടയിൽ എട്ടാം നമ്പർ തുരങ്കത്തിലൂടെ പോകുമ്പോഴായിരുന്നു സംഭവം. ട്രെയിനിൽ 450 യാത്രക്കാരുണ്ടായിരുന്നു. ഇതിൽ 182 പേരെയാണ് ബന്ദികളാക്കിയത്. 58 പുരുഷന്മാരെയും 31 സ്ത്രീകളെയും 15 കുട്ടികളെയുമാണ് ഇത് വരെ മോചിപ്പിച്ചത്. ഇവരെ ട്രെയിൻ മാർഗം വഴി കാച്ചി ജില്ലയിലെ മച്ചിലേക്ക് അയച്ചിട്ടുണ്ട്. മുഴുവൻ ബന്ദികളെയും മോചിപ്പിക്കുന്നത് വരെ സൈനിക നടപടികൾ തുടരുമെന്ന് സുരക്ഷാസേനകൾ അറിയിച്ചു.
ALSO READ: ബലൂചിസ്ഥാനില്‍ ട്രെയിന്‍ തട്ടിക്കൊണ്ടുപോയി; 100 ലധികം പേരെ ഭീകരവാദികള്‍ ബന്ദികളാക്കി
അതേസമയം എന്താണ് ഭീകരരുടെ ആവശ്യം എന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. തങ്ങൾക്കെതിരെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാൽ ബന്ദികളെ കൊലപ്പെടുത്തുമെന്ന് ഭീകരർ ഭീഷണി മുഴക്കിയിരുന്നു. ട്രെയിനിലെ സുരക്ഷ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതായാണ് വിവരം. 6 സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടെന്നാണ് വിവരം. ബലൂച്ച് ലിബറേഷന്‍ ആര്‍മി ( ബി.എൽ.എ), ബലൂചിസ്ഥാന്റെ വിമോചനത്തിനായി പോരാടുമെന്ന് പ്രഖ്യാപിച്ച് തീവ്ര സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. 1948 മാര്‍ച്ചില്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ ഈ പ്രദേശം ബലമായി പിടിച്ചടക്കിയതാണെന്നും മുന്‍ രാജാവായ കലാത്ത് ഖാനെ ബലം പ്രയോഗിച്ച് കരാര്‍ ഒപ്പുവപ്പിച്ചതാണെന്നും ബലൂച്ച് ലിബറേഷന്‍ ആര്‍മി പറയുന്നു. ബലൂചിസ്ഥാനെ വിമോചിപ്പിക്കുക എന്ന ആവശ്യവുമായി പതിറ്റാണ്ടുകളായി ആക്രമണങ്ങള്‍ നടത്തുന്ന ബലൂച്ച് ലിബറേഷൻ ആർമിയെ യുഎസും പാകിസ്താനും തീവ്രവാദ സംഘടനകളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
2018ലും ഇത്തരത്തിൽ റിമോർട്ട് കൺട്രോളർ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് പാസഞ്ചർ ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചിരുന്നു. 2023 ൽ, രണ്ട് മാസത്തിനിടെ ഒരേ സ്ഥലത്ത് വെച്ച് രണ്ടുതവണ ട്രെയിൻ ആക്രമിക്കപ്പെട്ടു. ജനുവരി 19 ന്, ക്വെറ്റയിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള ബൊലാൻ ജില്ലയിലൂടെ പോകുമ്പോൾ ബോംബ് സ്ഫോടനത്തിൽ ട്രെയിൻ പാളം തെറ്റുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഏകദേശം ഒരു മാസത്തിനുശേഷം, ക്വെറ്റയിൽ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ മറ്റൊരു സ്ഫോടനവും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം നവംബറിൽ ക്വെറ്റ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ സ്ഫോടനത്തിൽ 26 പേർ കൊല്ലപ്പെടുകയും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 40 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.