UAE Ramadan Begging Scams: ഭിക്ഷാടനം: കർശന നടപടിയുമായി യുഎഇ, പിഴ അഞ്ച് ലക്ഷം ദിർഹം
Begging During Ramadan In UAE: സുരക്ഷിതമാണെന്ന് പരിശോധിച്ച് ഉറപ്പിച്ച ശേഷം മാത്രമെ പൊതുജങ്ങൾ ഇടപാട് നടത്താവൂ എന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അനധികൃത സംഭാവന ആവശ്യപ്പെട്ട് രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും വ്യാപക സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്നാണ് നടപടി.

ദുബായ്: റംസാൻ പുണ്യ മാസത്തിൽ ഭിക്ഷാടനത്തിനെതിരെ നടപടി കർശനമാക്കി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ. ഓൺലൈൻ ഭിക്ഷാടനത്തിനും അനധികൃത ധനസമാഹരണത്തിനും എതിരെയാണ് നടപടി കർശനമാക്കിയിരിക്കുന്നത്. നിയമം ലംഘിച്ചാൽ മാസം തടവോ 5 ലക്ഷം ദിർഹം പിഴയോ രണ്ടും ചേർത്തോ ശിക്ഷ ലഭിക്കുന്നതാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സംഭാവനകൾ അർഹരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാനും നടപടി സ്വീകരിക്കുന്നതായി കൗൺസിൽ വ്യക്തമാക്കി.
സുരക്ഷിതമാണെന്ന് പരിശോധിച്ച് ഉറപ്പിച്ച ശേഷം മാത്രമെ പൊതുജങ്ങൾ ഇടപാട് നടത്താവൂ എന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അനധികൃത സംഭാവന ആവശ്യപ്പെട്ട് രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും വ്യാപക സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്നാണ് നടപടി. റംമസാന്റെ തുടക്കം മുതൽ അജ്ഞാത ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ആവശ്യപ്പെട്ട് സന്ദേശങ്ങൾ വരുന്നുണ്ട്.
ദരിദ്രർ, അനാഥർ, രോഗികൾ, സഹായം ആവശ്യമുള്ള മറ്റു വിഭാഗങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്നതിനായാണ് തുക ആവശ്യപ്പെടുന്നത്. കൂടാതെ ഇത്തരകാർക്ക് ഇഫ്താർ വിരുന്ന് ഒരുക്കുന്നതിനും ദുരന്ത നിവാരണത്തിനും സംഭാവന നൽകണമെന്നും ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾ വരുന്നുണ്ട്. ഇത്തരം അനധികൃത പണപ്പിരിവ് നടന്നാൽ 800 623 എന്ന ഹെൽപ് ലൈനിൽ വിവരമറിയിക്കണമെന്ന് സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
അതേസമയം യുഎഇയിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്നതിന് ലൈസൻസ് നിർബന്ധമാക്കിയിട്ടുണ്ട്. സർക്കാരിന്റെ ജീവകാരുണ്യ സംഘടനകളാണ് പ്രാദേശിക, രാജ്യാന്തര തലത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്. സഹായം നൽകാൻ ഉദ്ദേശിക്കുന്നവർ സർക്കാർ അംഗീകൃത കാരുണ്യ സംഘടനകൾ വഴി മാത്രമെ നൽകാവൂ എന്നും മന്ത്രാലയം വ്യക്തമാക്കി. കൂടാതെ എസ്എംഎസ്, ഇമെയിൽ, വാട്സ്ആപ്പ്, മറ്റു സമൂഹ മാധ്യമങ്ങൾ എന്നിവയിലൂടെ ഭിക്ഷാടനം നടത്തുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നാണ് പോലീസ് പറയുന്നത്.