Russia Church Attack: റഷ്യയില്‍ വെടിവെപ്പ്; കൊല്ലപ്പെട്ടവരില്‍ പുരോഹിതനും, മരണസംഖ്യ ഉയരുന്നു
Church Attack in Russia: ഡബര്‍ന്റിലെ ജൂത ദേവാലയം അക്രമികള്‍ അഗ്നിക്കിരയാക്കി. പള്ളിയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ആളുകള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. റഷ്യയിലെ ഏറ്റവും ദരിദ്രമായ ഭാഗങ്ങളിലൊന്നാണ് മുസ്ലിം നോര്‍ത്ത് കോക്കസ് മേഖല.

Russia Church Attack
മോസ്‌കോ: റഷ്യയിലെ ആരാധനാലയങ്ങളില്‍ വെടിവെപ്പ്. ഡെര്‍ബന്റ്, മഖച്കല എന്നിവിടങ്ങളിലെ ആരാധനാലയങ്ങളിലാണ് വെടിവെപ്പുണ്ടായത്. രണ്ട് ഓര്‍ത്തഡോക്‌സ് പള്ളികള്‍ക്കും ഒരു സിനഗോഗിനും പോലീസ് പോസ്റ്റിനും നേരെ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ ഇതുവരെ 15ലധികം പോലീസുകാരും ഒരു പുരോഹിതനും നിരവധി സാധാരണക്കാരും കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 12ലധികം ആളുകള്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റിട്ടുള്ളത്.
ഡബര്‍ന്റിലെ ജൂത ദേവാലയം അക്രമികള്‍ അഗ്നിക്കിരയാക്കി. പള്ളിയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ആളുകള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. റഷ്യയിലെ ഏറ്റവും ദരിദ്രമായ ഭാഗങ്ങളിലൊന്നാണ് മുസ്ലിം നോര്‍ത്ത് കോക്കസ് മേഖല. ഇവിടെയുള്ള പുരാതന ജൂത സമൂഹത്തിന്റെ ആസ്ഥാനമായ ഡെര്‍ബെന്റിലാണ് സിനഗോഗും പള്ളിയും സ്ഥിതി ചെയ്യുന്നത്.
ആക്രമണം നടത്തിയത് അന്താരാഷ്ട്ര ഭീകരസംഘടനയില്‍ നിന്നുള്ളവരാണെന്നാണ് റഷ്യന്‍ അധികൃതര്‍ പറയുന്നത്. അക്രമിസംഘത്തില്‍പ്പെട്ട ആറുപേരെ കൊലപ്പെടുത്തിയതായി റിപ്പബ്ലിക് ഓഫ് ഡാഗസ്താന്‍ തലവന്‍ സെര്‍ജി മെലിക്കോവ് അറിയിച്ചു. അക്രമസംഘത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.
അതേസമയം, കഴിഞ്ഞ മാര്‍ച്ചില്‍ മഖച്കലയില്‍ നാല് തോക്കുധാരികളെ പോലീസ് വധിച്ചിരുന്നതായി ഡാഗെസ്താന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മഖച്കലയില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള സെര്‍ഗോക്കല്‍ എന്ന ഗ്രാമത്തില്‍ അക്രമികള്‍ ഒരു പോലീസ് കാറിന് നേരെ വെടിയുതിര്‍ക്കുകയും ഒരു പോലീസുകാരന് പരിക്കേല്‍ക്കുകയുമായിരുന്നു.
Also Read: E. coli outbreak: യു.എസിലെ ഇ കോളി അണുബാധയ്ക്ക് പിന്നിൽ ലെറ്റ്യൂസോ? വിദഗ്ധരുടെ വിശകലനം ഇങ്ങനെ
മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാള്‍ കച്ചേരി വേദിയില്‍ ആക്രമണം ആസൂത്രണം ചെയ്തതായി സംശയിക്കുന്ന നാലുപേരെ ഡാഗെസ്താനില്‍ വെച്ച് അറസ്റ്റ് ചെയ്തതായി റഷ്യയുടെ എഫ്എസ്ബി സുരക്ഷാ വിഭാഗവും അറിയിച്ചിരുന്നു.