Viral News: 30 വര്‍ഷത്തിനിടെ ഒരു ലഗേജ് പോലും നഷ്ടപ്പെട്ടിട്ടില്ല; റോള്‍ മോഡലായി ഒരു എയര്‍പോര്‍ട്ട്
Kansai Airport: എയർലൈനുകള്‍, ഹാന്‍ഡ്‌ലിങ് കമ്പനികള്‍ തുടങ്ങിയവയുടെ ദൈനംദിന പരിശ്രമത്തിന്റെയും ശ്രദ്ധാപൂര്‍വമായ ഇടപെടലുകളുടെയും ഫലമാണ് ഈ നേട്ടമെന്ന് വിശ്വസിക്കുന്നുവെന്ന് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് വ്യക്തമാക്കി. കൻസായി വിമാനത്താവളം 1994 ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്

പ്രതീകാത്മക ചിത്രം
പ്രൊഫഷണലിസത്തിന്റെ കാര്യത്തില്‍ ജപ്പാന്‍ വേറെ ലെവലാണ്. അതിപ്പോള്‍ റെയില്‍വേ സ്‌റ്റേഷനിലായാലും, എയര്‍പ്പോര്‍ട്ടിലായാലും പ്രൊഫഷണലിസത്തില്‍ നിന്ന് ജപ്പാന്‍ അണുവിട വ്യതിചലിക്കില്ല. ഇപ്പോഴിതാ, വലിയൊരു നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് ജപ്പാനിലെ കന്‍സായി അന്താരാഷ്ട്ര വിമാനത്താവളം. 30 വര്‍ഷത്തെ ചരിത്രത്തില്‍ ഈ വിമാനത്താവളത്തില്‍ ഒരു ലഗേജ് പോലും നഷ്ടപ്പെട്ടിട്ടില്ലത്രേ. ലഗേജ് ഡെലിവറിയുടെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള സ്കൈട്രാക്സ് അവാർഡ് 2024ല്‍ കന്‍സായി എയര്‍പോര്‍ട്ടിനായിരുന്നു ലഭിച്ചത്.
എയർലൈനുകള്‍, ഹാന്‍ഡ്‌ലിങ് കമ്പനികള്‍ തുടങ്ങിയവയുടെ ദൈനംദിന പരിശ്രമത്തിന്റെയും ശ്രദ്ധാപൂര്‍വമായ ഇടപെടലുകളുടെയും ഫലമാണ് ഈ നേട്ടമെന്ന് വിശ്വസിക്കുന്നുവെന്ന് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് വ്യക്തമാക്കി. ഒസാക്കയിലെ കൻസായി വിമാനത്താവളം 1994 ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പ്രതിവര്‍ഷം മൂന്ന് കോടിയോളം യാത്രക്കാരാണ് ഇതുവഴി കടന്നുപോകുന്നത്.
ലഗേജ് ലഭിക്കുന്നതിനുള്ള കാത്തിരിപ്പ് സമയം, കാര്യക്ഷമത തുടങ്ങിയവയിലെല്ലാം ഈ എയര്‍പോര്‍ട്ട് മുന്‍പന്തിയിലാണ്. എട്ട് തവണ ഈ വിമാനത്താവളത്തിന് അവാര്‍ഡ് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബാഗുകളുടെ തരം, എണ്ണം തുടങ്ങിയവ വിലയിരുത്തുന്നതിന് പ്രത്യേകം ജീവനക്കാരെ ഇവിടെ നിയോഗിച്ചിട്ടുണ്ട്. നിരവധി ജീവനക്കാരെ നിയോഗിക്കേണ്ടത് പ്രധാനമാണെന്ന് ബാഗേജ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന സുയോഷി ഹബൂട്ട പറഞ്ഞു.
വേൾഡ് എക്സ്പോയുമായി ബന്ധപ്പെട്ട് ഈ സാമ്പത്തിക വര്‍ഷം മൂന്ന് കോടിയിലേറെ പേര്‍ ഈ വിമാനത്താവളം വഴി യാത്ര ചെയ്യുമെന്നാണ് വിലയിരുത്തല്‍. സുഗമമായ യാത്രാനുഭവം ഉറപ്പാക്കുന്നതിന് ഓരോ എയർലൈനിനും ലഗേജ് കൈകാര്യം ചെയ്യുന്നതിനുള്ള വിശദമായ ഗൈഡ് തയ്യാറാക്കിയിട്ടുണ്ട്.
ജീവനക്കാരുടെ നിര്‍ദ്ദേശപ്രകാരം ഈ ഗൈഡ് പതിവായി അപ്‌ഡേറ്റ് ചെയ്യാറുണ്ട്. വിമാനം എത്തി 15 മിനിറ്റിനുള്ളിൽ ബാഗുകൾ യാത്രക്കാരിലേക്ക് എത്തിക്കുകയെന്നതാണ് ലക്ഷ്യം. എങ്കിലും ഇത് ഒരു വലിയ ‘സംഭവ’മായി ജീവനക്കാര്‍ കാണുന്നില്ല. ഇത് തങ്ങളുടെ ജോലിയുടെ ഭാഗമാണെന്ന് ഇവര്‍ പറയുന്നു. തങ്ങള്‍ എന്തെങ്കിലും പ്രത്യേകമായി ചെയ്യുന്നതായി തോന്നുന്നില്ലെന്നായിരുന്നു കൻസായിയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ കെഞ്ചി തകനിഷി സിഎൻഎന്നിനോട് പറഞ്ഞത്.