Ramadan work hours UAE: റംസാൻ, യുഎഇയിൽ സ്വകാര്യ മേഖലയിലും പ്രവൃത്തിസമയം കുറച്ചു; പുതുക്കിയ സമയക്രമം അറിയാം
UAE Announces Reduced Working Hours : പ്രാർത്ഥനയ്ക്കും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും പ്രവൃത്തിസമയത്തിലെ ഈ ഇളവ് ജീവനക്കാർക്ക് വലിയ ആശ്വാസമാകും.
ദുബായ്: വിശുദ്ധ റംസാൻ മാസത്തോടനുബന്ധിച്ച് യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും പ്രവൃത്തിസമയം കുറച്ചു. മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സാധാരണ പ്രവൃത്തിസമയത്തിൽ നിന്ന് പ്രതിദിനം രണ്ട് മണിക്കൂർ കുറയ്ക്കാനാണ് മന്ത്രാലയത്തിന്റെ നിർദ്ദേശം.
എട്ട് മുതൽ ഒൻപത് മണിക്കൂർ വരെ ജോലി ചെയ്യുന്നവർക്ക് ഇനി റംസാനിൽ രണ്ട് മണിക്കൂർ കുറവ് ലഭിക്കും. സ്ഥാപനങ്ങളുടെ പ്രവർത്തന സ്വഭാവത്തിന് അനുസൃതമായി ജീവനക്കാർക്ക് ഫ്ലെക്സിബിൾ വർക്ക് രീതിയോ വർക്ക് ഫ്രം ഹോം സംവിധാനമോ നൽകാൻ കമ്പനികൾക്ക് അനുവാദമുണ്ട്.
നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ പ്രവൃത്തിസമയത്തിന് പുറമെ ജോലി ചെയ്യേണ്ടി വന്നാൽ അത് ഓവർടൈം ആയി കണക്കാക്കി ജീവനക്കാർക്ക് നിയമപരമായ അധിക വേതനം നൽകണം.
സർക്കാർ മേഖലയിലെ സമയക്രമം
നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച് സർക്കാർ ഓഫീസുകൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 2.30 വരെയായിരിക്കും പ്രവർത്തിക്കുക. വെള്ളിയാഴ്ചകളിൽ രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയും. കണക്കുകൂട്ടലുകൾ പ്രകാരം ഈ മാസം 17-ന് മാസപ്പിറവി ദൃശ്യമാകാൻ സാധ്യതയില്ലാത്തതിനാൽ, ശാബാൻ മാസം 30 ദിവസം പൂർത്തിയാക്കി മാർച്ച് 19-ന് റമസാൻ വ്രതാരംഭം കുറിക്കാനാണ് കൂടുതൽ സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു.
കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ കാര്യക്ഷമമായി ജോലി തീർക്കാൻ പുതിയ ക്രമീകരണം സഹായിക്കുമെന്ന് എച്ച്ആർ വിദഗ്ധർ അഭിപ്രായപ്പെടുന്നു. പ്രാർത്ഥനയ്ക്കും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും പ്രവൃത്തിസമയത്തിലെ ഈ ഇളവ് ജീവനക്കാർക്ക് വലിയ ആശ്വാസമാകും.