Hormuz Tolls: ഒമാന് നേരെ യുഎസ് ഭീഷണി!; ഹോർമുസ് ടോളിൽ സഹായിച്ചാൽ കടുത്ത ഉപരോധം, പോര് കടുക്കുന്നു?
US Threatened Oman: ഒമാനി അംബാസഡറുമായി സംസാരിച്ചതായും നിർണായകമായ ജലപാതയിൽ ടോൾ ഈടാക്കാൻ പദ്ധതിയില്ലെന്ന് ഉറപ്പ് ലഭിച്ചതായും ബെസന്റ് പിന്നീട് വൈറ്റ് ഹൗസ് പത്രസമ്മേളനത്തിൽ അറിയിച്ചു. മേഖലയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള പിരിമുറുക്കം ഓരോ ദിവസവും വർദ്ധിച്ചുവരികയാണ്. ഹോർമുസ് കടലിടുക്കിന് സമീപം യുഎസുമായി ബന്ധമുള്ള കപ്പലുകൾ ഉൾപ്പെടെ നാല് കപ്പലുകളെ ഇറാൻ റെവല്യൂഷണറി ഗാർഡ് ലക്ഷ്യം വെച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

പ്രതീകാത്മക ചിത്രം
വാഷിങ്ടൻ: ഹോർമുസ് കടലിടുക്കിൽ ടോളിങ് സംവിധാനം ഏർപ്പെടുത്താൻ സഹായിച്ചാൽ സഖ്യകക്ഷിയായ ഒമാനെ ലക്ഷ്യമിടുമെന്ന് ഭീഷണിയുമായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്. അത്തരം നടപടികളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികൾക്കും ഉപരോധം ഏർപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. “ഹോർമുസ് കടലിടുക്കിൽ ടോളിങ് സംവിധാനം ഏർപ്പെടുത്താനുള്ള ഒരു ശ്രമവും വെച്ചുപൊറുപ്പിക്കില്ല. കടലിടുക്കിന് ടോളുകൾ സുഗമമാക്കുന്നതിന് നേരിട്ടോ അല്ലാതെയോ സഹായം ചെയ്‌താൽ യുഎസ് ട്രഷറി ആക്രമണാത്മകമായി ലക്ഷ്യം വെക്കുമെന്ന് ഒമാൻ അറിഞ്ഞിരിക്കണം. ഒപ്പം പങ്കാളികൾക്ക് പിഴ ചുമത്തപ്പെടും,” എക്‌സിലെ ഒരു പോസ്റ്റിൽ ബെസന്റ് പറഞ്ഞു.
ഒമാനി അംബാസഡറുമായി സംസാരിച്ചതായും നിർണായകമായ ജലപാതയിൽ ടോൾ ഈടാക്കാൻ പദ്ധതിയില്ലെന്ന് ഉറപ്പ് ലഭിച്ചതായും ബെസന്റ് പിന്നീട് വൈറ്റ് ഹൗസ് പത്രസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരി അവസാന മുതൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ യുദ്ധം പ്രഖ്യാപിച്ചതുമുതൽ പശ്ചിമേഷ്യൻ മേഖല കടുത്ത ആശങ്കയിലാണ്. ലോകത്തിലെ ആകെ ഊർജ്ജ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇപ്പോൾ യുദ്ധത്തിൻ്റെ നിഴലിലാണ്.
ALSO READ: ഇറാനിലെ സൈനിക കേന്ദ്രത്തിന് നേരെ യുഎസ് ആക്രമണം; ഹോര്‍മുസ് ആരും നിയന്ത്രിക്കില്ലെന്ന് ട്രംപ്
അമേരിക്കൻ വിമാനം വെടിവെച്ചിട്ടതായി ഇറാൻ
ഇറാൻ്റെ ബുഷെർ പ്രവിശ്യയിൽ വച്ച് അമേരിക്കൻ വിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ്റെ അവകാശവാദം. ഇറാൻ്റെ സ്റ്റേറ്റ് ടെലിവിഷനാണ് യുഎസ് വിമാനം തകർത്തതായി ആദ്യം വാർത്തകൾ പുറത്തുവിട്ടത്. ബുഷെർ പ്രവിശ്യയിലെ ജാം മേഖലയിൽ വെള്ളിയാഴ്ച പുലർച്ചെ ഒരു ‘ശത്രുവിമാനം’ തടയുകയും അത് വെടിവെച്ചിടുകയും ചെയ്തതായി ഇറാൻ മാധ്യമം റിപ്പോർട്ട് ചെയ്തു.
ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിമാനത്തെ വിജയകരമായി ലക്ഷ്യം വെച്ചതായി ജാം കൗണ്ടി ഗവർണർ മസൂദ് തംഗേസ്താനി പറഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഗൾഫ് മേഖലയിൽ യുഎസും ഇറാനും തമ്മിൽ ശക്തമായ പിരിമുറുക്കം നിലനിൽക്കുന്നതിനിടയിലാണ് അമേരിക്കൻ വിമാനം വെടിവെച്ചിട്ടതായി ഇറാൻ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.
എന്നാൽ ഇറാൻ്റെ ഈ റിപ്പോർട്ടുകൾ യുഎസ് സെൻട്രൽ കമാൻഡ് പൂർണ്ണമായും നിഷേധിച്ചു. മേഖലയിൽ അമേരിക്കൻ വിമാനങ്ങളൊന്നും തന്നെ തകർക്കപ്പെട്ടിട്ടില്ലെന്നും, തങ്ങളുടെ എല്ലാ വ്യോമ ആസ്തികളും സുരക്ഷിതമാണെന്നും യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇറാൻ മാധ്യമങ്ങൾ നൽകുന്ന വാർത്തകൾ തെറ്റാണെന്ന് സെൻട്രൽ കമാൻഡ് എക്സിലൂടെ വ്യക്തമാക്കി.
അതേസമയം മേഖലയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള പിരിമുറുക്കം ഓരോ ദിവസവും വർദ്ധിച്ചുവരികയാണ്. ഹോർമുസ് കടലിടുക്കിന് സമീപം യുഎസുമായി ബന്ധമുള്ള കപ്പലുകൾ ഉൾപ്പെടെ നാല് കപ്പലുകളെ ഇറാൻ റെവല്യൂഷണറി ഗാർഡ് ലക്ഷ്യം വെച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഇറാന്റെ സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന എണ്ണ വ്യാപാര ശൃംഖലയ്ക്കെതിരെ അമേരിക്ക പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി. ഇറാന്റെ സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിന് എണ്ണ വരുമാനം ഉപയോഗിക്കുന്നത് തടയുകയാണ് ഉപരോധത്തിന്റെ ലക്ഷ്യമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പറഞ്ഞു.
English Summary:
US Treasury Secretary Scott Bessent on Thursday threatened to target ally Oman if it helped impose a tolling system in the key Strait of Hormuz, warning of sanctions against all parties involved in such actions.