West Asia Conflict: വാതകത്തിന് പിന്നാലെ ഇന്റർനെറ്റും തടസ്സപ്പെടുമോ? ഭീഷണി മുഴക്കി ഇറാൻ
Iran Threatens Undersea Cables: 2024 ലും 2025 ലും ചെങ്കടലിലെ സമുദ്രാന്തര കേബിളുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. ഹൂതി വിമതരാണ് ഇതിന് പിന്നിൽ. യുഎഇ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ ആമസോൺ വെബ് സർവീസസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ മുമ്പ് ഇറാന്റെ ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായും റിപ്പോർട്ടുണ്ട്.

പ്രതീകാത്മക ചിത്രം
പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഭീഷണി മുഴക്കി ഇറാൻ. ഇസ്രായേലിനെയും പാശ്ചാത്യ രാജ്യങ്ങളെയും സമ്മർദ്ദത്തിലാക്കാൻ ഇന്റർനെറ്റ് വിതരണ സംവിധാനങ്ങളെ തകർക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. ഗൾഫ് മേഖലയിലൂടെ കടന്നുപോകുന്ന കടലടിയിലെ ഫൈബർ ഒപ്റ്റിക് കേബിളുകൾ തകർക്കുമെന്നാണ് ഭീഷണി. വെടിനിർത്തൽ കരാർ നീട്ടുകയും സമാധാന ചർച്ചകൾക്ക് വേണ്ടിയുള്ള ശ്രമങ്ങൾ തുടരുകയും ചെയ്യുന്നതിനിടെയാണ് പുതിയ നീക്കം.
ലോകത്തിലെ ഇന്റർനെറ്റ് ട്രാഫിക്കിന്റെ വലിയൊരു ഭാഗവും കടന്നുപോകുന്ന പേർഷ്യൻ ഗൾഫിലെ സമുദ്രാന്തർ കേബിളുകളാണ് ഇറാൻ ലക്ഷ്യമിട്ടിരിക്കുന്നത്. ഇത് തകർത്താൽ ഏഷ്യയും യൂറോപ്പും തമ്മിലുള്ള ഡിജിറ്റൽ ബന്ധത്തിന് തകരാർ സംഭവിക്കും. ആഗോളതലത്തിൽ എണ്ണ, വാതക വിതരണം രൂക്ഷമാവുകയാണ്. ഇതിനിടെ ഇന്റർനെറ്റ് കണക്ഷനും തകരാറിലായാൽ പ്രതിസന്ധി ഗുരുതരമാകും.
സമുദ്രത്തിനടിയിലെ കേബിളുകളുടെ പ്രാധാന്യം
ഹോർമുസ് കടലിടുക്ക് ഇന്ധന ഗതാഗതത്തിനൊപ്പം ഡാറ്റാ ഗതാഗതത്തിനും നിർണായകമാണ്. FALCON, AAE-1, TGN-Gulf, SEA-ME-WE തുടങ്ങി നിരവധി സമുദ്രാന്തര കേബിൾ സംവിധാനങ്ങൾ ഹോർമുസ് കടലിടുക്കിലൂടെയാണ് കടന്ന് പോകുന്നത്. ലോകത്തിലെ ഏകദേശം 99% അന്താരാഷ്ട്ര ഇന്റർനെറ്റ് ട്രാഫിക് സമുദ്രത്തിനടിയിലുള്ള ഫൈബർ കേബിളുകളിലൂടെയാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഇറാൻ ഇത്തരമൊരു നീക്കം നടത്തുന്നത് സംഘർഷങ്ങൾ രൂക്ഷമാകാൻ കാരണമാകും. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ ഇന്റർനെറ്റ് വേഗത കുറയാനും സാമ്പത്തിക ഇടപാടുകൾ തടസ്സപ്പെടാനും ഇത് വഴിയൊരുക്കും.
ALSO READ: ഇറാനില്‍ വെടിനിര്‍ത്തല്‍ നീട്ടി ട്രംപ്, ഹോര്‍മുസില്‍ ഉപരോധം തുടരും
2024 ലും 2025 ലും ചെങ്കടലിലെ സമുദ്രാന്തര കേബിളുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. ഹൂതി വിമതരാണ് ഇതിന് പിന്നിൽ. യുഎഇ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ ആമസോൺ വെബ് സർവീസസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ മുമ്പ് ഇറാന്റെ ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായും റിപ്പോർട്ടുണ്ട്. കൂടാതെ, ക്ലൗഡ്, ഡാറ്റാ സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ചുള്ള ആക്രമണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വെടിനിർത്തൽ കരാർ
സംഘർഷങ്ങൾ തുടരുന്നതിനിടെ വെടിനിർത്തൽ കാലാവധി ദീർഘിപ്പിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറിയിച്ചിരുന്നു. രണ്ടാം ഘട്ട സമാധാന ചർച്ചയ്ത്ത് ഇറാൻ തയ്യാറാവാത്തതിന് പിന്നാലെയാണ് പ്രഖ്യാപനം. ചർച്ചയ്ക്കെത്താനും സമാധാനത്തിനുമായി കൂടുതൽ സമയം അനുവദിക്കുകയാണെന്ന് അറിയിച്ചാണ് കാലാവധി ദീർഘിപ്പിച്ചത്. അതേസമയം, ഹോർമുസിൽ ഉപരോധം തുടരുമെന്നും വ്യക്തമാക്കി. സമാധാന ചർച്ചയ്ക്കുള്ള മേശയെ ട്രംപ് കീഴടങ്ങൽ മേശയാക്കാൻ നാടകം കളിക്കുന്നുവെന്നാണ് ഇറാൻ ആരോപിക്കുന്നത്.