7th Pay Commission: 3 ശതമാനം ക്ഷാമബത്ത സെപ്റ്റംബറിൽ, കുടിശ്ശികയോ?
Kerala govt approves DA, DR hike: ഒരു ഗഡു അനുവദിച്ചതോടെ സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻ ഉപയോക്താക്കളുടെ ഡിഎയും ഡിആറും 15 ശതമാനത്തിൽ നിന്നും 18% ആയി ഉയർന്നു.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മൂന്ന് ശതമാനം ക്ഷാമബത്ത അനുവദിച്ച് കേരള സർക്കാർ. ഓഗസ്റ്റ് മാസത്തെ ശമ്പളത്തിൽപെടുത്തി സെപ്തംബർ ഒന്ന് മുതലാണ് വിതരണം ചെയ്യുന്നത്. മൂന്ന് ശതമാനം ഡിഎയും (ക്ഷാമബത്ത) ഡിആറും (ക്ഷാമാശ്വാസം) ഒരു ഗഡു അനുവദിച്ചതോടെ സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻ ഉപയോക്താക്കളുടെ ഡിഎയും ഡിആറും 15 ശതമാനത്തിൽ നിന്നും 18% ആയി ഉയർന്നു.
യുജിസി, എഐസിടിഇ, മെഡിക്കൽ സർവീസസ് ഉൾപ്പെടെയുള്ളവർക്കും ഡിഎ, ഡിആർ വർധനവിന്റെ ആനുകൂല്യം ലഭിക്കും. ജീവനക്കാരോടും പെൻഷൻകാരോടും പ്രതിജ്ഞാബദ്ധമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ഗഡു അനുവദിച്ച് കൊണ്ട് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞത്.
ALSO READ: ഓണസമ്മാനം ബോണസിൽ ഒതുക്കാതെ സർക്കാർ; ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു
അതേസമയം കുടിശ്ശികയെ കുറിച്ച് സർക്കാർ ഒന്നും പറയുന്നില്ല. ഇതോടെ 2022 ജൂലൈ മുതൽ 2025 ജൂലൈ വരെയുള്ള 37 മാസത്തെ കുടിശിക ചോദ്യചിഹ്നമാവുകയാണ്. 2022 മുതലുള്ള ഏഴു ഗഡുവിലായി 20 ശതമാനം ക്ഷാമബത്ത നൽകാനുണ്ട്. അതിൽ ഒരു ഗഡുവാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. ഇത് 2022 ജൂലായിൽ നൽകാനുള്ളതാണെന്നാണ് ജീവനക്കാർ പറയുന്നത്.
ഓണത്തോടനുബന്ധിച്ച് പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ബോണസ് നൽകാൻ മന്ത്രിസഭ യോഗത്തിൽ തീരുമാനമായിരുന്നു. കഴിഞ്ഞ വർഷം സർക്കാർ ജീവനക്കാർക്ക് 4,000 രൂപയാണ് ഓണം ബോണസായി നൽകിയത്. താൽക്കാലിക ജീവനക്കാർക്ക് 2,750 രൂപ ഉത്സവബത്തയായും നൽകി. പെൻഷകാർക്ക് 1,000 രൂപയും ഉത്സവബത്ത ലഭിച്ചിരുന്നു.