8th Pay Commission: ക്ഷാമബത്ത കൂടും, ജീവനക്കാർക്ക് കിട്ടുന്നത് ലക്ഷങ്ങൾ; ശമ്പള കമ്മീഷനുകൾ ഡിഎ കണക്കാക്കുന്നത് എങ്ങനെ?
8th Pay Commission DA Hike: വിലക്കയറ്റം ജീവനക്കാരുടെ വരുമാനത്തെ ബാധിക്കാതിരിക്കാൻ സർക്കാർ നൽകുന്ന നിശ്ചിത ശതമാനം തുകയാണ് ക്ഷാമബത്ത. ഇത് വർഷത്തിൽ രണ്ടുതവണ പരിഷ്കരിക്കാറുണ്ട്.
കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ക്ഷാമബത്ത വർദ്ധനവിനായുള്ള കാത്തിരിപ്പിലാണ്. ഇതിനിടെ എട്ടാം ശമ്പള കമ്മീഷന്റെ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, അഞ്ച്, ആറ്, ഏഴ് ശമ്പള കമ്മീഷനുകൾ എങ്ങനെയാണ് ഡി.എ കണക്കാക്കിയിരുന്നത് എന്ന് അറിഞ്ഞാലോ….
എന്താണ് ക്ഷാമബത്ത?
വിലക്കയറ്റം ജീവനക്കാരുടെ വരുമാനത്തെ ബാധിക്കാതിരിക്കാൻ സർക്കാർ നൽകുന്ന നിശ്ചിത ശതമാനം തുകയാണ് ക്ഷാമബത്ത. ഇത് വർഷത്തിൽ രണ്ടുതവണ (ജനുവരി 1, ജൂലൈ 1) പരിഷ്കരിക്കാറുണ്ട്.
ഏഴാം ശമ്പള കമ്മീഷൻ (7th CPC): നിലവിലെ ഡി.എ കണക്കാക്കുന്നത് ഏഴാം ശമ്പള കമ്മീഷൻ ശുപാർശ ചെയ്ത രീതിയിലാണ്. മുൻപത്തെ രീതിയിൽ മാറ്റങ്ങൾ വരുത്തേണ്ടതില്ലെന്നും അത് മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും കമ്മീഷൻ നിരീക്ഷിച്ചു. കഴിഞ്ഞ ആറ് മാസത്തെ ഓൾ ഇന്ത്യ കൺസ്യൂമർ പ്രൈസ് ഇൻഡക്സ് (AICPI-IW) ഡാറ്റയെ അടിസ്ഥാനമാക്കിയാണ് നിലവിൽ ഡി.എ നിശ്ചയിക്കുന്നത്.
ആറാം ശമ്പള കമ്മീഷൻ (6th CPC): 2001 അടിസ്ഥാന വർഷമായുള്ള AICPI (IW) ഉപയോഗിക്കാൻ ഈ കമ്മീഷൻ ശുപാർശ ചെയ്തു. വർഷത്തിൽ രണ്ടുതവണ (മാർച്ച്, സെപ്റ്റംബർ മാസങ്ങളിലെ ശമ്പളത്തോടൊപ്പം) ഡി.എ നൽകാനും കമ്മീഷൻ നിർദ്ദേശിച്ചു. എന്നാൽ ഡി.എ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കുന്ന രീതി ആറാം ശമ്പള കമ്മീഷൻ പിന്തുണച്ചില്ല.
അഞ്ചാം ശമ്പള കമ്മീഷൻ (5th CPC): വിലക്കയറ്റം 50 ശതമാനം കടക്കുമ്പോൾ ഡി.എ അടിസ്ഥാന ശമ്പളത്തിന്റെ ഭാഗമാക്കണമെന്ന് അഞ്ചാം ശമ്പള കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2004 ഏപ്രിൽ 1 മുതൽ 50 ശതമാനം ഡി.എ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിച്ചിരുന്നു.
എട്ടാം ശമ്പള കമ്മീഷനിൽ എന്ത് സംഭവിക്കും?
എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതോടെ ശമ്പള ഘടനയിലും ഡി.എ കണക്കാക്കുന്ന രീതിയിലും മാറ്റങ്ങൾ ഉണ്ടായേക്കാം. ജീവനക്കാരുടെ ഉപഭോഗ രീതികൾ അനുസരിച്ച് പുതിയൊരു സൂചിക തയ്യാറാക്കണമെന്ന ആവശ്യം പണ്ട് മുതലേ ഉയരുന്നുണ്ടെങ്കിലും ഇതുവരെ അത് നടപ്പിലായിട്ടില്ല. കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും വരാനിരിക്കുന്ന ഡി.എ വർദ്ധനവ് എത്ര ശതമാനമായിരിക്കും എന്നതിൽ വരും മാസങ്ങളിലെ AICPI ഡാറ്റ നിർണ്ണായകമാകും.